ടോക്യോ: ജപ്പാൻ ടോക്യോയിലെ ഹ്യൂമനോയിഡ് റോബോട്ടുകൾ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണിപ്പോൾ. ടോക്യോ ഹനേഡ വിമാനത്താവളത്തിൽ പുതുതായി നിയമിതരായ ഹ്യൂമനോയിഡ് റോബോട്ടുകളാണ് ചർച്ചകളിലെ താരങ്ങൾ. മേയ് മുതൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിക്കാൻ ജപ്പാൻ എയർലൈൻസ് (ജെ.എ.എൽ) തീരുമാനിക്കുകയായിരുന്നു. ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷത്തേക്ക് നടത്തുന്ന പരീക്ഷണമാണ് ഇതെന്ന് അധികൃതർ പറയുന്നു.
തുടക്കത്തിൽ, ചൈനീസ് നിർമിത റോബോട്ടുകളെ കാർഗോ കണ്ടെയ്നറുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും വിന്യസിക്കുമെന്ന് ജെ.എ.എല്ലും പദ്ധതിയുടെ പങ്കാളിയായ ജി.എം.ഒ എ.ഐ ആൻഡ് റോബോട്ടിക്സും അറിയിച്ചു. ആഭ്യന്തര വിനോദസഞ്ചാരത്തിലെ വർധനവും യുവാക്കളുടെ ജനസംഖ്യ കുറയുന്നതും മൂലമുണ്ടായ തൊഴിൽ പ്രതിസന്ധിയുമായി ജപ്പാനിലെ വ്യോമയാന വ്യവസായം മല്ലിടുകയാണ്. ഭാവിയിൽ ക്യാബിനുകൾ വൃത്തിയാക്കാനും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിക്കാനാണ് ഇവരുടെ പദ്ധതി.
ജപ്പാനിലെ പല വിമാനത്താവളങ്ങളിലും സുരക്ഷാ പട്രോളിങ്ങിനും വിൽപ്പനകൾക്കുമായി റോബോട്ടുകളെ ഇതിനകംതന്നെ ഉപയോഗിച്ചുവരുന്നുണ്ട്. ജപ്പാനിലെ ഏറ്റവും വലിയ ട്രാവൽ ഏജൻസി നടത്തുന്ന ജെ.ടി.ബി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ ഏഴ് ദശലക്ഷത്തിലധികം വിദേശ സഞ്ചാരികൾ ജപ്പാൻ സന്ദർശിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങൾ വളരെ ഓട്ടോമേറ്റഡ്, സ്റ്റാൻഡേർഡൈസ്ഡ് ആയി കാണപ്പെടുന്നുണ്ടെങ്കിലും, അവയുടെ ബാക്ക്-എൻഡ് പ്രവർത്തനങ്ങൾ ഇപ്പോഴും മനുഷ്യാധ്വാനത്തെ വളരെയധികം ആശ്രയിക്കുകയും ഗുരുതരമായ തൊഴിലാളി ക്ഷാമം നേരിടുകയും ചെയ്യുകയാണെന്ന് അധികൃതർ പറയുന്നു. ശാരീരികമായി ബുദ്ധിമുട്ടുള്ള ജോലികൾക്കായി റോബോട്ടുകളെ ഉപയോഗിക്കുന്നത് ജീവനക്കാർക്ക് ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ സുരക്ഷാ മാനേജ്മെന്റ് ഉൾപ്പെടെയുള്ള ചില ജോലികൾ മനുഷ്യർക്ക് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.