ന്യൂയോർക്: ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. 'ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയണോ' എന്ന് ചോദിച്ച് നടത്തിയ അഭിപ്രായ സർവേയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
ട്വീറ്റിലൂടെയാണ് രാജി പ്രഖ്യാപനവും മസ്ക് നടത്തിയത്. സി.ഇ.ഒ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തിയാൽ ഉടൻ താൻ രാജിവെക്കുമെന്ന് മസ്ക് വ്യക്തമാക്കിയിട്ടുള്ളത്. മസ്ക് ട്വിറ്റർ സി.ഇ.ഒ പദവിയെ ട്വീറ്റിൽ പരിഹസിക്കുകയും ചെയ്തു.
'ആ ജോലി ഏറ്റെടുക്കാൻ വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ ഞാൻ സി.ഇ.ഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ - സെർവർ ടീമിനായി പ്രവർത്തിപ്പിക്കും'- മസ്ക് വ്യക്തമാക്കി.
ട്വിറ്ററിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ നേരിട്ട തിരിച്ചടിയാണ് ഇലോൺ മസ്കിന് തിരിച്ചടിയായത്. 'ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയണോ' എന്ന് ചോദിച്ചുള്ള അഭിപ്രായ സർവേയിൽ 57.5 ശതമാനം പേർ മസ്ക് ഒഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം ആളുകൾ മസ്കിനെ പിന്തുണച്ചു. അഭിപ്രായ സർവേയിൽ എട്ടു മണിക്കൂർ പിന്നിട്ടപ്പോൾ 175 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
നേരത്തെ, യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരികെ കൊണ്ടുവരാൻ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. അതിൽ ട്രംപിനെ ട്വിറ്ററിലേക്ക് തിരികെ കൊണ്ടുവരണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ട്വിറ്ററിലെ 12.2 കോടി ഫോളോവേഴ്സിനോടാണ് താൻ തുടരണോ എന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ മസ്ക് ആവശ്യപ്പെട്ടത്. ട്വിറ്റർ സി.ഇ.ഒ പദവിയിൽ നിന്ന് രാജിവെച്ചാലും ഉടമസ്ഥ സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.