ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ഇനി ചൈനക്ക്; അമേരിക്കയെ പിന്തള്ളി ‘ലൈൻഷൈൻ’

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറെന്ന പദവി അമേരിക്കയെ പിന്തള്ളി സ്വന്തമാക്കി ചൈന. ചൈനയിലെ ഷെൻഷെനിലുള്ള ലൈൻഷൈൻ എന്ന സൂപ്പർ കമ്പ്യൂട്ടറാണ് പുതിയ ടോപ് 500 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ അമേരിക്കയുടെ എൽ കാപിറ്റൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2017ൽ സൺവേ തൈഹുലൈറ്റ് ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷം ആദ്യമായാണ് ഒരു ചൈനീസ് സൂപ്പർ കമ്പ്യൂട്ടർ പട്ടികയിൽ ഒന്നാമതെത്തുന്നത്. ചൈനയുടെ നാഷനൽ സൂപ്പർ കമ്പ്യൂട്ടിങ് സെന്ററിലുള്ള ലൈൻഷൈന് സെക്കൻഡിൽ 2.198 എക്സാഫ്ലോപ്സ് (രണ്ട് ക്വിന്റില്യണിലധികം കണക്കുകൂട്ടലുകൾ) നിർവഹിക്കാൻ കഴിയും. എൽ കാപിറ്റനേക്കാൾ 20 ശതമാനം മുന്നിലാണെന്നും പറയുന്നു. കാലിഫോർണിയയിലെ ലിവർമോറിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിലുള്ള എൽ കാപിറ്റൻ 2024 നവംബർ മുതൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സൂപ്പർ കമ്പ്യൂട്ടറായി തുടരുകയായിരുന്നു. ഇതിനെ മറികടന്നാണ് ലൈൻഷൈനിന്റെ മുന്നേറ്റം.

ടെന്നസിയിലെ ഫ്രോണ്ടിയർ, ഇല്ലിനോയിസിലെ അറോറ, ജർമനിയിലെ ജൂപ്പിറ്റർ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സൂപ്പർ കമ്പ്യൂട്ടറുകൾ. യു.കെ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, നെതർലന്റ്സ്, സ്വിറ്റ്സർലന്റ് എന്നിവയാണ് ആദ്യ 20 സ്ഥാനങ്ങളിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ.

എ.ഐ സംവിധാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ജി.പി.യുകൾക്ക് പകരം പൂർണമായും ആഭ്യന്തരമായി വികസിപ്പിച്ച സി.പി.യു ചിപ്പുകളാണ് ചൈന ലൈൻഷൈനിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ നേട്ടം ചൈന എ.​ഐ മേഖലയിൽ അമേരിക്കയെ മറികടന്നുവെന്നതിന്റെ തെളിവല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങൾക്കിടയിലും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകോത്തര സൂപ്പർ കമ്പ്യൂട്ടർ നിർമിക്കാൻ ചൈനക്ക് കഴിഞ്ഞുവെന്ന് ലൈൻഷൈനിന്റെ പ്രകടനം തെളിയിക്കു​ന്നുവെന്ന് ടോപ് 500 പട്ടിക തയാറാക്കിയ ടെന്നസി സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് എമെറിറ്റസ് പ്രഫസർ ഫസർ ജാക്ക് ഡോംഗറ പറഞ്ഞു. ചൈന മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഔദ്യോഗികമായി ടോപ് 500 പട്ടികയിലേക്ക് മടങ്ങിയെത്തിയത്. ഒരുകാലത്ത് ചൈനയുടെ സൂപ്പർ കമ്പ്യൂട്ടറുകൾ പട്ടികയിൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ യു.എസും ചൈനയും തമ്മിലുള്ള ബന്ധം വഷളായതോടെ റാങ്കിങ്ങിൽ ചൈനീസ് പങ്കാളിത്തം കുറയുകയായിരുന്നു. അതുകൊണ്ടുതന്നെ ലോക സാങ്കേതിക വിദ്യയുടെ മേൽക്കോയ്മയിൽ അമേരിക്ക -ചൈന മത്സരത്തിലെ പുതിയ അധ്യായമാകും ലൈൻഷൈനിന്റെ നേട്ടം. ശാസ്ത്രീയ ഗവേഷണം, കാലാവസ്ഥാ പ്രവചനം, മരുന്ന് വികസനം, ബഹിരാകാശ പഠനം, ആണവ സിമുലേഷൻ തുടങ്ങിയ മേഖലകളിലാണ് സൂപ്പർ കമ്പ്യൂട്ടറുകൾ നിർണായക പങ്കുവഹിക്കുന്നത്. 

Tags:    
News Summary - China takes US crown for world’s fastest supercomputer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.