ആൻഡ്രോയ്ഡും ക്യാഷ് ആപ്പും നിർമിക്കാൻ സഹായിച്ച ബോബ് ലീ കുത്തേറ്റ് മരിച്ചു

പ്രശസ്ത ടെക് എക്സിക്യൂട്ടീവും നിക്ഷേപകനുമായ ബോബ് ലീ (43) കുത്തേറ്റ് മരിച്ചു. സാൻ ഫ്രാൻസിസ്കോയിലെ മെയിൻ സ്ട്രീറ്റിൽ വെച്ച് ചൊച്ചാഴ്ച പുലർച്ചെ 2:35-നാണ് ദാരുണ സംഭവം നടന്നത്. ഉടൻ തന്നെ സഹപ്രവർത്തകർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഗുരുതര പരിക്കുകളേറ്റിരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആൻഡ്രോയ്ഡ് (Android), ക്യാഷ് ആപ്പ് (CashApp) എന്നിവ ഡെവലപ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, അതിലൂടെ സാങ്കേതിക വ്യവസായത്തിൽ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. 2013-ലാണ് ക്യാഷ് ആപ്പ് എന്നറിയപ്പെടുന്ന Square Cash ആരംഭിച്ചത്. സ്‍പേസ് എക്സ് - SpaceX, ക്ലബ്ഹൗസ് - Clubhouse, ഫിഗ്മ - Figma തുടങ്ങിയ കമ്പനികളിൽ അദ്ദേഹത്തിന് നിക്ഷേപവുമുണ്ട്.

“ഇന്ന് രാത്രി എന്റെ ഹൃദയം തകർന്നിരിക്കുന്നു,” -2021 നവംബർ മുതൽ ബോബ് ലീ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ച ക്രിപ്‌റ്റോകറൻസി, സ്ഥാപനമായ മൊബൈൽ കോയിന്റെ സ്ഥാപകൻ ജോഷ്വ ഗോൾഡ്‌ബാർഡ് പറഞ്ഞു.

2013-ൽ സ്‌ക്വയർ ക്യാഷ് ലോഞ്ച് ചെയ്‌തപ്പോൾ അതിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു ലീ. ഇപ്പോൾ ക്യാഷ് ആപ്പ് എന്നറിയപ്പെടുന്ന ആപ്ലിക്കേഷന് യു.എസിലും യു.കെയിലും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. 2004 മുതൽ 2010 വരെ ഗൂഗിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ലീ പ്രവർത്തിച്ചു, അവിടെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിനുള്ള കോർ ലൈബ്രറികളുടെ വികസനത്തിന് നേതൃത്വം നൽകി. ഗൂഗിൾ ഗ്വസ് ഫ്രെയിംവർകും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

ബോബ് ലീയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടങ്ങിയ സാൻ ഫ്രാൻസിസ്കോ പൊലീസിന് പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന്റെ കാരണവും അവർ കണ്ടെത്തിയിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ 415-575-4444 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Bob Lee, who helped create Cash App and Android, killed in San Francisco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.