കോഴിക്കോട്: ‘മലപ്പുറത്തുനിന്നും ഇന്ത്യന്‍ ഫുട്ബാളിലെ കരുത്തനായ പ്രതിരോധനിരക്കാരനായി മാറിയ സി. ജാബിര്‍ മികച്ച ഫുട്ബാള്‍ സംഘാടകനായി നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് വിടവാങ്ങുന്നത്. 1990, 1991 ഫെഡറേഷന്‍ കപ്പില്‍ കേരള പൊലീസ് ജേതാക്കളായപ്പോള്‍ എന്‍െറ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു ജാബിറിന്‍െറ പ്രഫഷനല്‍ ഫുട്ബാളിലെ നിര്‍ണായക തുടക്കം. ഒരു കളിക്കാരനു വേണ്ട എല്ലാ മികവുമുള്ള താരമായിരുന്നു അദ്ദേഹം. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. എളുപ്പത്തില്‍തന്നെ സൗഹൃദങ്ങള്‍ കണ്ടത്തെുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നത് സവിശേഷതയാണ്’ മുന്‍ ഇന്ത്യന്‍താരമായ കുരികേശ് മാത്യു ജാബിറിനെ ഓര്‍ക്കുന്നു.
മുന്‍ സഹതാരവും സഹപ്രവര്‍ത്തകനുമായ ജാബിറിന്‍െറ മരണവാര്‍ത്തകേട്ട് എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്‍റ് കൂടിയായ കുരികേശ് മാത്യുവും കമാന്‍ഡന്‍റ് യു. ഷറഫലിയും ഞായറാഴ്ച അര്‍ധരാത്രിതന്നെ മഞ്ചേരി മെഡിക്കല്‍ കോളജിലത്തെി.
യു. ഷറഫലി, ഐ.എം. വിജയര്‍, സി.വി. പാപ്പച്ചന്‍, വി.പി. സത്യന്‍, തോബിയാസ്, അലക്സ് എബ്രഹാം തുടങ്ങി ഇന്ത്യന്‍ ഫുട്ബാളിലെ സൂപ്പര്‍താരങ്ങളടങ്ങിയതായിരുന്നു അന്ന് ഞങ്ങളുടെ ടീം. അതിലൊരാളായിരുന്നു ജാബിറും. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരേപോലെ മിടുക്കനായിരുന്നു അദ്ദേഹം. ’93 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം സന്തോഷ് ട്രോഫിയിലും ’90 മുതല്‍ അഞ്ചുവര്‍ഷം ഫെഡറേഷന്‍ കപ്പിലും കേരള പൊലീസിന്‍െറ ജഴ്സിയണിഞ്ഞിരുന്നു. 1994ല്‍ കൊല്‍ക്കത്ത വേദിയായ നെഹ്റു കപ്പില്‍ പന്തുതട്ടാനും ഭാഗ്യമുണ്ടായി. മികച്ച താരമായി ശ്രദ്ധനേടിയെങ്കിലും പരിക്ക് തിരിച്ചടിയായി. എങ്കിലും കേരളത്തിലും പൊലീസിലും അദ്ദേഹത്തിന്‍െറ സാന്നിധ്യമുണ്ടായിരുന്നു.
മലപ്പുറത്തെ മൈതാനങ്ങളില്‍ സെവന്‍സില്‍ അടുത്തിടെവരെ സജീവമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്‍റുകളുടെയും ക്ളബുകളുടെയും സംഘാടകനായും ടീം മാനേജറായും സജീവമായി നിറഞ്ഞുനിന്ന കരിയറിനാണ് ഒരു നിമിഷംകൊണ്ട് ലോങ് വിസില്‍ മുഴങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.