ഇനി പദ്മ ശ്രീ

ഇന്ത്യന്‍ ഹോക്കിയുടെ മുഖശ്രീയായിമാറിയ മലയാളത്തിന്‍െറ ശ്രീജേഷിന് പൊന്‍തൂവലായി രാജ്യത്തിന്‍െറ പരമോന്നത പുരസ്കാരമായ പദ്മശ്രീ. ക്രിക്കറ്റും ഫുട്ബാളും നിറഞ്ഞ എറണാകുളം കിഴക്കമ്പലത്തു നിന്നും ധ്യാന്‍ചന്ദും മുഹമ്മദ് ഷാഹിദും ധന്‍രാജ് പിള്ളയുമെല്ലാം ഇതിഹാസങ്ങളായി മാറിയ ഇന്ത്യന്‍ ഹോക്കിയുടെ നായകനായി മാറിയ ശ്രീജേഷിന് രാഷ്ട്രത്തിന്‍െറ അര്‍ഹിക്കുന്ന അംഗീകാരമായി. 10 വര്‍ഷം കടന്ന കരിയറിന്‍െറ സുവര്‍ണനേട്ടങ്ങള്‍ക്ക് കൂടിയാണ് ഈ പദ്മശ്രീ പുരസ്കാരം.

രണ്ടുവര്‍ഷം മുമ്പ് അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചതിന്‍െറ തുടര്‍ച്ച കൂടിയാണ് സിവിലിയന്‍ പുരസ്കാര നേട്ടം. ഹോക്കിയില്‍ ഗോഡ്ഫാദര്‍മാരില്ലാതെയായിരുന്നു ഗ്രാമീണമണ്ണില്‍ നിന്നും ഈ യുവതാരം ഇന്ത്യന്‍ ഹോക്കിയുടെ മികച്ച ഗോള്‍ കീപ്പറും നായകനുമായി മാറുന്നത്. ലോക ഹോക്കി ലീഗില്‍ വെങ്കലം, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി, റിയോ ഒളിമ്പിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം എന്നിവയെല്ലാം ശ്രീജേഷിന്‍െറ മിടുക്കില്‍ ഇന്ത്യന്‍ ഹോക്കിയുടെ അക്കൗണ്ടില്‍ വരവു ചേര്‍ക്കപ്പെട്ടു. എട്ടുതവണ ഒളിമ്പിക്സ് സ്വര്‍ണം നേടിയ ഹോക്കിയിലെ വമ്പന്മാര്‍ എന്ന പെരുമയില്‍നിന്നും ഒളിമ്പിക്സ് യോഗ്യത പോലുമില്ലാതെ തകര്‍ന്നുവീണ ഇന്ത്യ പഴയപ്രതാപത്തിലേക്ക് തിരിച്ചുവരുമ്പോള്‍ കൈപിടിച്ച് നയിച്ചത് ഈ മലയാളിതാരമായിരുന്നു. പത്തുവര്‍ഷത്തെ അസുലഭ കരിയര്‍ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് എട്ട് കായികതാരങ്ങളില്‍ ഒരാളായി പദ്മശ്രീക്ക് ഉടമയായത്.

ഹോക്കി ഇന്ത്യ ലീഗ് മത്സരത്തിനിടെയാണ് ശ്രീജേഷിനെ തേടി പുരസ്കാര വാര്‍ത്തയത്തെുന്നത്. കേരള സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് സ്പോര്‍ട്സ് ഓര്‍ഗനൈസറാണിപ്പോള്‍. ഡോ. അനീഷ്യ ഭാര്യയും അനുശ്രീ മകളുമാണ്.
ഈ പുരസ്കാരം എന്‍െറ ടീമിന്

തന്‍െറ നേട്ടം ശ്രീജേഷ് സമര്‍പ്പിക്കുന്നത് സഹതാരങ്ങള്‍ക്ക്. ‘‘ഈ അംഗീകാരം ടീമിനുള്ളതാണ്. അവര്‍ക്കുള്ള പുരസ്കാരമാണിത്. ടീമെന്ന നിലയിലെ പ്രകടനമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചത്. ഓരോ തവണയും ടീം മെച്ചപ്പെടുകയും വിജയങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. തോല്‍വികളാവട്ടെ പാഠവുമായി. ടീംവര്‍ക്കില്ലായിരുന്നെങ്കില്‍ ഈ പുരസ്കാരവുമുണ്ടാവുമായിരുന്നില്ല’’ -പുരസ്കാര നേട്ടത്തോട് ശ്രീജേഷ് പ്രതികരിച്ചു. രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര, ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ മുഷ്താഖ് അഹമ്മദ് എന്നിവര്‍ ശ്രീജേഷിനെ അഭിനന്ദിച്ചു.

നേട്ടങ്ങള്‍,
അംഗീകാരങ്ങള്‍

2004: ജൂനിയര്‍ ടീം അരങ്ങേറ്റം. ആസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍
2006: സീനിയര്‍ ടീം അരങ്ങേറ്റം. ദക്ഷിണേഷ്യന്‍ ഗെയിംസ്, കൊളംബോ
2008: ഗോള്‍കീപ്പര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്, ഗോള്‍ഡ് മെഡലിസ്റ്റ്-ജൂനിയര്‍ ഏഷ്യാകപ്പ് ഹൈദരാബാദ്. ഫൈനലില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി
2013: ഗോള്‍കീപ്പര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്, വെള്ളിമെഡല്‍ ഏഷ്യാകപ്പ്, ഇപോ മലേഷ്യ. ഫൈനലില്‍ കൊറിയയോട് തോല്‍വി
2014: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം. ഫൈനലില്‍ പാകിസ്താനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി. റിയോ ഒളിമ്പിക്സ് യോഗ്യത
2014: വെള്ളി- കോമണ്‍വെല്‍ത്ത് ഗെയിംസ്, ഗ്ളാസ്ഗോ
2015: ലോക ഹോക്കി ലീഗില്‍ വെങ്കലം, നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ചു. വേള്‍ഡ് ഹോക്കി ടൂര്‍ണമെന്‍റില്‍ 33 വര്‍ഷത്തിനിടെ ആദ്യ മെഡല്‍. അര്‍ജുന അവാര്‍ഡ്
2016: ദേശീയ ടീം ക്യാപ്റ്റന്‍, ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വെള്ളി. 36 വര്‍ഷത്തിനിടെ ഇന്ത്യക്ക് ആദ്യ രാജ്യാന്തര മെഡല്‍, റിയോ ഒളിമ്പിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. ലോകത്തെ മികച്ച ഗോള്‍കീപ്പര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം
2017: പത്മശ്രീ പുരസ്കാരം

Tags:    
News Summary - padma sree award for sreejesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.