അണ്ടര്‍-17 ലോകകപ്പ് വേദി ഫിഫയുടെ അന്തിമ പരിശോധന മാര്‍ച്ച് 24ന്

കൊച്ചി: അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫിഫ അടുത്തമാസം 24ന് അന്തിമ പരിശോധന നടത്തും. ഫിഫ ഹെഡ് ഓഫ് ഇവന്‍റ്സ് ഹൈമി എര്‍സയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക. നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന എട്ടാമത്തെ ടാസ്ക് ഫോഴ്സ് യോഗത്തിനുശേഷം ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയാണ് ഇക്കാര്യമറിയിച്ചത്.

കൊച്ചിക്ക് പുറമേ കൊല്‍ക്കത്ത, ഗോവ, ഡല്‍ഹി, മുംബൈ, ഗുവാഹതി എന്നീ നഗരങ്ങളാണ് ഒക്ടോബര്‍ ആറ് മുതല്‍ 28 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. പ്രധാന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലെയും പരിശീലന വേദികളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

കാണികള്‍ക്കുള്ള സൗകര്യപ്രദമായ ഇരിപ്പിടം, കോമ്പറ്റീഷന്‍ ഏരിയ, റഫറി സ്റ്റേഷന്‍ റൂം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വി.ഐ.പി ഏരിയ ബോക്സ്, മീഡിയ ബോക്സ്, മികച്ച നിലവാരത്തിലുള്ള ടോയ്ലറ്റ് തുടങ്ങിയവ സ്റ്റേഡിയത്തില്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷ സംവിധാനമാണ് ഒരുക്കേണ്ടത്. ഇത് വിലയിരുത്താന്‍  ഫിഫയുടെ മൂന്നംഗ സംഘം കൊച്ചിയിലത്തെുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രെയിനേജ് സംവിധാനം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളതെങ്കിലും മാര്‍ച്ച് 24ന് മുമ്പ് മുഴുവന്‍ ജോലികളും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടൂര്‍ണമെന്‍റിന്‍െറ നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി 24.88 കോടി രൂപയാണ് കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. തുക ഈ മാസം തന്നെ ജി.സി.ഡി.എക്ക് ലഭിക്കും. ഫയര്‍സേഫ്റ്റിക്കുള്ള റീടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. സ്റ്റേഡിയത്തിന്‍െറ പെയിന്‍റിങ്ങ് ജോലികള്‍ ജി.സി.ഡി.എ സ്വന്തമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിശീലന ഗ്രൗണ്ടുകളില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് കാര്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്,  പനമ്പിള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ഹാവിയര്‍ സെപ്പി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചു. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടിലും നവീകരണം തുടങ്ങിയിട്ടുണ്ട്. പരേഡ് ഗ്രൗണ്ടില്‍ ഇതുവരെ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. മഹാരാജാസ് ഗ്രൗണ്ട് നവീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച 2.95 കോടിയില്‍ 2.50 കോടി രൂപയും കൈമാറി. വാര്‍ത്തസമ്മേളനത്തില്‍ കെ.എഫ്.എ ജനറല്‍ സെക്രട്ടറി അനില്‍കുമാറും പങ്കെടുത്തു.

Tags:    
News Summary - under 17 world cup 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.