ന്യൂഡൽഹി: ഇന്ത്യൻ കൗമാരത്തിെൻറ നിശ്ശബ്ദ വിപ്ലവമാണ് അണ്ടർ-17 ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ഗ്രൂപ് എ മത്സരങ്ങൾ അരങ്ങേറിയ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കണ്ടത്. ലോകകപ്പിന് ആതിഥ്യം ലഭിച്ചത് കൊണ്ട് മാത്രം ചരിത്രത്തിലാദ്യമായി ഫിഫ ടൂർണമെൻറിൽ പന്ത് തട്ടാൻ അവസരം ലഭിച്ച ഇന്ത്യൻ താരങ്ങൾ രാജ്യത്തെ ഫുട്ബാൾ പ്രേമികളുടെ ഹൃദയം കീഴടക്കിയാണ് മടങ്ങുന്നത്. രാജ്യത്തെ ഭാവി വാഗ്ദാനങ്ങളായി ഒരുകൂട്ടം പിന്നിലുണ്ടെന്ന് അവർ ഉജ്ജ്വലമായ കളിയിലൂടെ തെളിയിച്ചു. ഇന്ത്യ എ.എഫ്.സി കപ്പിന് യോഗ്യത നേടിയ സന്ദർഭത്തിലാണ് മൂന്ന് മത്സരങ്ങളും തോറ്റിട്ടും ചിട്ടയായ പരിശീലനവും വ്യക്തമായ പദ്ധതികളും ആവിഷ്ക്കരിച്ചാൽ ലോക ഫുട്ബാളിൽ മേൽവിലാസമുണ്ടാക്കുക അത്ര പ്രയാസകരമാകില്ലെന്ന് കൗമാര നിര തെളിയിച്ചത്. ലോകകപ്പ് കളിക്കാൻ ഒരു ടീം വേണമെന്ന നിർബന്ധാവസ്ഥയിൽ കൊച്ചുപ്രതിഭകളെ കണ്ടെത്തി രൂപവത്കരിച്ച ടീമിെൻറ പ്രകടനം ഇത്തരം കണ്ടെത്തലുകളുടെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ ടീം രാജ്യത്തെ ഫുട്ബാൾ മേധാവികൾക്കുള്ള ഉണർത്തുപാട്ട് കൂടിയാണ്.
ലോകകപ്പിൽ ഇന്ത്യ കരുത്തരായ എതിരാളികളോട് തോറ്റു തൊപ്പിയിടുമെന്ന് തന്നെയാണ് ഫുട്ബാൾ പണ്ഡിറ്റുകൾ പ്രവചിച്ചിരുന്നത്. ഫലം മറ്റൊന്നായില്ല. അമേരിക്കയോട് മൂന്നും ഘാനയോട് നാലും ഗോൾ വാങ്ങി. കൊളംബിയക്കെതിരെ വീറോടെ പൊരുതി ഒരു ഗോൾ തിരിച്ചടിച്ചു. ജീക്സൺ സിങ്ങിെൻറ ആ ഗോളും ചരിത്രത്തിലേക്കായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ പോരാട്ടം ഒട്ടും ഏകപക്ഷീയമായിരുന്നില്ല. കളം നിറഞ്ഞു കളിച്ച കൗമാരക്കൂട്ടം യഥാർഥ പ്രതിഭ പുറത്തെടുത്തു. ബാറിന് കീഴിൽ ധീരജ് സിങ്ങും പ്രതിരോധത്തിൽ അൻവർ അലിയും സഞ്ജീവ് സ്റ്റാലിനും ബോറിസ് സിങ്ങും ഫോമിെൻറ ഉത്തും ഗതയിൽ നിന്നു. മധ്യനിരയിൽ ജീക്സണും സുരേഷ് വാങ്യാമും രാഹുലും നായകൻ അമർജിത് സിങ്ങും കളിയുടെ ഗതി വിഗതികൾക്കൊപ്പം നിന്ന് പന്ത് തട്ടി. കോമൾ തട്ടലും അനികേത് ജാദവും റഹിം അലിയുമെല്ലാം മുൻനിരയിൽ കിട്ടിയ അവസരങ്ങൾ ഭംഗിയാക്കി. അനായാസ മത്സരം പ്രതീക്ഷിച്ചെത്തിയ അമേരിക്കയെയും കൊളംബിയയെയും ഇന്ത്യ അമ്പരിപ്പിച്ചു. അവരുടെ പരിശീലകർ ആ ആശ്ചര്യം മറച്ചുവെച്ചുമില്ല. രണ്ടു കടുത്ത പോരാട്ടങ്ങളുടെ തുടർച്ചക്ക് ശേഷം ഘാനയോട് അവർ തളർന്നു പോയിരുന്നു. എന്നിട്ടും ആദ്യ 40 മിനിറ്റ് ചെറുത്തുനിന്നു. അന്താരാഷ്ട്ര ടൂർണമെൻറുകൾ കളിച്ചു പരിചയിക്കാത്തതിെൻറ കുറവ് ഈ ടീമിൽ പ്രകടമാണ്. ആദ്യം ഇന്ത്യയെ കളിക്കാൻ വിട്ട ഘാന ഇന്ത്യ തളർന്നപ്പോൾ മത്സരത്തിൽ കത്തിക്കയറുകയായിരുന്നു. ഇന്ത്യക്കെതിരെ പിറന്ന ഒമ്പതുഗോളിൽ ഏഴും രണ്ടാം പകുതിയിലാണെന്നത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.
തോൽവികളിൽ ഈ ടീം നിരാശരല്ല. നിരന്തരമയ പരിശീലനങ്ങളിലൂടെ രാജ്യത്തെ ഒന്നാംകിട ടീമായി ഇവർ വളരുമെന്ന കാര്യത്തിൽ കോച്ച് ഡിമാറ്റിസിന് സംശയമില്ല. ആഭ്യന്തര ടൂർണമെൻറുകൾ പോലും നന്നായി പ്രയോജനപ്പെടുത്താൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കഴിയണമെന് മാറ്റിസ് അഭിപ്രായപ്പെട്ടു..തോറ്റതിൽ നിരാശയുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായതിൽ സംതൃപ്തിയുണ്ടെന്ന് നായകൻ അമർജിത് സിങ് കിയാം പറഞ്ഞു. കഴിഞ്ഞ കുറെ കാലമായി കഠിനാധ്വാനം ചെയ്യുകയായിരുന്നു ഈ ടീം. അതിെൻറ പ്രതിഫലം മുഴുവനായും ലഭിച്ചില്ലെങ്കിലും നിരാശയില്ല -അമർജിത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.