ന്യൂഡൽഹി: ലോകകപ്പിന് പന്തുരുളാൻ 17 ദിനം മാത്രം ബാക്കിനിൽക്കെ സന്നാഹ മത്സരത്തിൽ നേരിടാൻ എതിരാളിയെ തേടി ഇന്ത്യ. ആതിഥേയർക്കെതിരെ സൗഹൃദ മത്സരം കളിക്കാൻ താൽപര്യവുമായി ലോകകപ്പിനുള്ള ടീമുകൾ രംഗത്തെത്തിയെങ്കിലും കരുത്തരായ എതിരാളിയെ ഒഴിവാക്കി ചെറുമീനുകളെ നേരിടാനാണ് ഇന്ത്യക്ക് താൽപര്യം. സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക അണ്ടർ 17 ടീമുകളെ സൗഹൃദ മത്സരത്തിനായി ക്ഷണിച്ചെങ്കിലും ആരും ഇന്ത്യയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചില്ല.
അതേസമയം, ഇന്ത്യയുമായികളിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരും നിലവിലെ ലോകകപ്പ് റണ്ണർ അപ്പുമായ മാലിയെ കോച്ച് ലൂയി നോർട്ടൻ മാറ്റ്യൂസ് തള്ളി. മാലിയെ പോലൊരു കരുത്തരായ സംഘത്തെ നേരിടുന്നത് ലോകകപ്പിനൊരുങ്ങുന്ന ടീമിന് തിരിച്ചടിയാവുമെന്നാണ് കോച്ചിെൻറ വിശദീകരണം. സെപ്റ്റംബർ 16, 20 തീയതികളിലായി രണ്ട് സന്നാഹ മത്സരം കളിക്കാമെന്നായിരുന്നു ആഫ്രിക്കൻ ചാമ്പ്യന്മാരുടെ നിർദേശം. ‘മാലിയുടെ അപേക്ഷ ഞങ്ങൾ നിരസിച്ചു. ശാരീരികമായി കരുത്തരും പവർ ഗെയിം ശീലമാക്കിയവർക്കുമെതിരെ സൗഹൃദ മത്സരം വെല്ലുവിളിയാണ്. ഇൗ ഘട്ടത്തിൽ കളിക്കാർക്ക് പരിക്കേറ്റാൽ തിരിച്ചടിയാവും. പ്രത്യേകിച്ച് എല്ലാ പൊസിഷനിൽ രണ്ട് കളിക്കാർ പോലും ഇല്ലാത്ത അവസ്ഥയിൽ. ലോകകപ്പിന് മൂന്നാഴ്ചയിൽ കുറഞ്ഞ ദിവസം ബാക്കിനിൽക്കെ പരീക്ഷണത്തിനില്ല’ -കോച്ച് നോർട്ടൻ വ്യക്തമാക്കി.
തുടർന്നാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഏഷ്യൻ ടീമുകളെ സമീപിച്ചത്. പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും സിംഗപ്പൂർ, മലേഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ ടീമുകൾ നിരസിച്ചു. അതേസമയം, മൊറീഷ്യസ് കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ഗോവയിൽ ഇന്ത്യയെ നേരിടുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ആറിന് അമേരിക്കക്കെതിരായ ലോകകപ്പ് ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യയുടെ നിർണായക മത്സരമാവും ഇത്. ഇൗ മത്സരത്തിലെ പ്രകടനം കൂടി കണക്കിലെടുത്താവും ലോകകപ്പിനുള്ള 21 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.