തിരുവനന്തപുരം : പണമല്ല, പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് വിജയമന്ത്രമെന്ന് തെളിയിച്ച് കോവളം എഫ്സി. കേരളത്തിലെ ഫുട്ബോൾ മാമാങ്കമായ കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) ഒരു സ്പോൺസർ പോലുമില്ലാതെ കളത്തിലിറങ്ങിയ കോവളം ടീം, വമ്പന്മാരെ അട്ടിമറിച്ച് സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ബിയിലെ അതിശക്തരായ കേരള പോലീസ്, കെ.എസ്.ഇ.ബി തുടങ്ങിയ ടീമുകളോട് പൊരുതിനിന്നാണ് ദക്ഷിണ കേരളത്തിന്റെ ഈ അഭിമാന സംഘം പ്ലേ ഓഫ് ഉറപ്പിച്ചത്. നിർണ്ണായകമായ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ കേരള യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുട്ടുകുത്തിച്ചതാണ് കോവളത്തിന്റെ യാത്രയിലെ സുവർണ്ണ നിമിഷം.
വൻകിട കമ്പനികളുടെയും സ്പോൺസർമാരുടെയും പിന്തുണയുള്ള ടീമുകൾ മൈതാനത്ത് നിറഞ്ഞാടുമ്പോൾ, ആരുടെയും പിന്തുണയില്ലാതെ ഇറങ്ങിയ കോവളത്തിന്‍റെ പിള്ളേർ കളിമികവ് കൊണ്ട് ആ കുറവ് നികത്തി. ഒത്തിണക്കമുള്ള പാസ്സുകളും പ്രതിരോധത്തിലെ ചടുലതയുമാണ് കരുത്തരായ കേരള യുണൈറ്റഡിനെതിരെ വിജയം കാണാൻ അവരെ സഹായിച്ചത്. വമ്പൻ താരങ്ങളെ പണമെറിഞ്ഞ് കൂടാരത്തിലെത്തിക്കുന്നതിന് പകരം സ്വന്തം ആലയിൽ തേച്ചുമിനുക്കിയെടുത്ത കോവളത്തിന്‍റെ സ്വന്തം അക്കാദമി താരങ്ങളാണ് ഈ വിജയയാത്രക്ക് തേര് തെളിച്ചത് എന്നതും ഈ വിജയത്തിന് ഇരട്ടി മധുരം സമ്മാനിക്കുന്നു.
കെ.പി.എൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ദക്ഷിണ കേരളത്തിൽ നിന്നുള്ള ഏക ടീമെന്ന സവിശേഷതയും ഇത്തവണ കോവളം എഫ്.സിക്കുണ്ട്. മലബാറിലെ ടീമുകളുടെ ആധിപത്യം പ്രകടമാകാറുള്ള ലീഗിൽ തിരുവനന്തപുരത്തിന്റെ കരുത്തായി ഈ ചെറുപ്പക്കാർ മാറിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധികളും സ്പോൺസർഷിപ്പിന്റെ അഭാവവും പരിശീലനത്തെ ബാധിക്കാതെ നോക്കിയ കോച്ച് എബിൻ റോസും മാനേജ്‌മെന്റും ഈ വിജയത്തിൽ തുല്യപങ്കാളികളാണ്. ടീമിന്‍റെ വിജയത്തിനായി ഇല്ലായ്മകളെ മറന്നുകളിച്ച താരങ്ങളുടെ പോരാട്ടത്തിന് ഇച്ഛാശക്തിയുടെ കരുത്തുണ്ട്.
ഇനി സൂപ്പർ എട്ടിലെ കടുത്ത പോരാട്ടങ്ങളിലേക്കാണ് ടീം പ്രവേശിക്കുന്നത്. ഫൈനൽ റൗണ്ടിലും ഈ അട്ടിമറി വീര്യം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. മൈതാനത്ത് സ്വപ്നസുന്ദര സോക്കറിന്‍റെ വിരുന്നൊരുക്കുന്ന കോവളം എഫ്‌സിക്ക് ഫുട്ബോൾ പ്രേമികളിൽ നിന്ന് വൻ കൈയ്യടിയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.