ധാക്ക: ഹാട്രിക് കിരീടം നേടാനുള്ള ഇന്ത്യയുടെ മോഹം തല്ലിക്കെടുത്തി മാലദ്വീപ് 12ാമത് സാഫ് (സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ) കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ചാമ്പ്യന്മാരായി. ബംഗബന്ധു നാഷനൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ കലാശപ്പോരിൽ എട്ടു തവണ ജേതാക്കളായ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാലദ്വീപ് കീഴടക്കിയത്.
ഇരുപകുതികളിലുമായി ഇബ്രാഹീം മഹ്ദി ഹുസൈൻ (19), അലി ഫാസിർ (66) എന്നിവരാണ് വിജയികളുടെ ഗോളുകൾ നേടിയത്. ഇന്ത്യയുടെ ആശ്വാസ ഗോൾഇഞ്ച്വറി സമയത്ത് (90+2) പകരക്കാരൻ സുമിത് പാസിയുടെ ബൂട്ടിൽനിന്നായിരുന്നു.
ഗ്രൂപ് റൗണ്ടിൽ മാലദ്വീപിനെ 2-0ത്തിന് കീഴടക്കിയതിെൻറ ആത്മവിശ്വാസത്തിൽ ഫൈനലിറങ്ങിയ സ്റ്റീഫൻ കോൺസ്റ്റൈൻറനിെൻറ ടീമിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു മാലദ്വീപിേൻറത്. അതേസമയം, മുൻ മത്സരങ്ങൾ മികച്ച കളി കെട്ടഴിച്ച ഇന്ത്യയുടെ മുന്നേറ്റനിരയും മധ്യനിരയും നിറംമങ്ങി.
മൂന്നു കളികളിൽ മൂന്നു ഗോളടിച്ച സ്ട്രൈക്കർ മൻവീർ സിങ്ങും വിങ്ങുകളിൽ പറന്നുകളിച്ചിരുന്ന നിഖിൽ പൂജാരിയും മലയാളി താരം ആഷിഖ് കുരുണിയനും നിറംമങ്ങിയതോടെ ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. 19ാം മിനിറ്റിൽ ഹസൻ നാഇസിെൻറ പാസുമായി വലതുവിങ്ങിലൂടെ മുന്നേറിയ മഹ്ദി ഹുസൈെൻറ വലങ്കാലൻ ഷോട്ട് ഇന്ത്യൻ ഗോളി വിശാൽ കെയ്ത്തിന് പിടികൊടുക്കാതെ വലയിൽ കയറി.
66ാം മിനിറ്റിൽ സ്റ്റോപ്പർ ബാക്ക് സർതക് ഗൊലൂയിയുടെ പിഴവാണ് രണ്ടാം ഗോളിന് വഴിതുറന്നത്. മധ്യനിരയിൽനിന്ന് ഹംസത്ത് മുഹമ്മദ് നൽകിയ ത്രൂപാസ് പിടിച്ചെടുക്കാൻ അലി ഫാസിർ കുതിച്ചപ്പോൾ സുഭാശിഷ് ബോസ് തടുക്കുമെന്ന പ്രതീക്ഷയിൽ ഗൊലൂയി ഒരു നിമിഷം അമാന്തിച്ചുനിന്നു. ഇത് മുതലാക്കി ഇരച്ചുകയറിയ ഫാസിർ അനായാസം കെയ്ത്തിനെ മറികടന്ന് ലക്ഷ്യംകണ്ടു.
68ാം മിനിറ്റിൽ ഫാറൂഖ് ചൗധരിക്ക് പകരം ഇറങ്ങിയ പാസി അവസാന വിസിലിന് നിമിഷങ്ങൾ ശേഷിക്കെ പൂജാരിയുടെ പാസിൽനിന്ന് ഗോൾ നേടിയാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.