ഇസ്തംബുൾ: ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കുറ്റസമ്മതവുമായി തുർക്കി ഫുട്ബാളർ. കോവിഡ് ബാധിച്ച് മരിച്ചുവെന്ന് എല്ലാവരും വിശ്വസിച്ച അഞ്ചുവയസ്സുകാരൻ കാസിമിനെ താൻ ശ്വാസംമുട്ടിച്ചുകൊന്നുവെന്ന വെളിപ്പെടുത്തലുമായി പിതാവും തുർക്കി ആഭ്യന്തര ഫുട്ബാൾതാരവുമായ സിവർ ടോക്ടാഷാണ് പൊലീസിനുമുന്നിൽ കീഴടങ്ങിയത്.
ഏപ്രിൽ 23നാണ് പനിയും ശ്വാസതടസ്സവുമുള്ള മകൻ കാസിമിനെയും കൊണ്ട് ടോക്ടാഷ് ആശുപത്രിയിലെത്തിയത്. കോവിഡ് ലക്ഷണമായതിനാൽ ഇരുവരെയും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. വൈകുന്നേരത്തോടെ ശ്വാസതടസ്സം കൂടിയെന്ന് അറിയിച്ചതോടെ കാസിമിനെ ഐ.സി.യുവിലാക്കി. വൈകാതെ മരണപ്പെടുകയും ചെയ്തു. കോവിഡ് ബാധിച്ച് മരിച്ചുവെന്ന് രേഖപ്പെടുത്തി സുരക്ഷാമുൻകരുതൽ പാലിച്ച് മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.
എന്നാൽ, 11 ദിവസത്തിനു ശേഷമാണ് കോവിഡ് കാരണമല്ല, താനാണ് മകനെ കൊന്നതെന്ന കുറ്റസമ്മതവുമായി പിതാവ് പൊലീസിനെ സമീപിച്ചത്. ‘ഐസോലേഷൻ വാർഡിൽ ആരുമില്ലാത്ത നേരത്ത് തലയിണകൊണ്ട് ശ്വാസംമുട്ടിക്കുകയായിരുന്നു. 15 മിനിറ്റ് നേരം ഇങ്ങനെ പിടിച്ചു. ശ്വാസത്തിനായി അവൻ പിടയുന്നുണ്ടായിരുന്നു. അനക്കം നിലച്ചശേഷമാണ് തലയിണമാറ്റിയത്. പിന്നീട് സംശയമൊന്നുമില്ലാതെ ആശുപത്രി ജീവനക്കാരോട് സഹായം തേടി. ’ -ടോക്ടാഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
തനിക്ക് മകനോട് ഇഷ്ടമില്ലായിരുന്നുവെന്നും, കാരണമറിയാത്ത ആ വെറുപ്പാണ് കൊലക്കു പിന്നിലെന്നും ഇയാൾ പറഞ്ഞു. കൊലപാതക വിവരം വീട്ടുകാരിൽനിന്നും മറച്ചുവെച്ചു. തുടർന്ന് കുറ്റബോധമുണ്ടായതോടെ മേയ് നാലിന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ തുടങ്ങി.
2007ൽ തുർക്കി സൂപ്പർ ലീഗിൽ കളിച്ച ടോക്ടാഷ്, 12ഓളം ക്ലബുകൾക്കായി ബൂട്ടണിഞ്ഞു. നിലവിൽ ബർസ യിൽമോസ്പറിെൻറ പ്രതിരോധനിരക്കാരനാണ് ഈ 32കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.