????? ??????? ??????????? ???????????????

റഷ്യയെന്ന പാഠപുസ്തകം

ചരിത്രത്തിൽനിന്ന് പാഠങ്ങളല്ല പഠിത്തങ്ങളുണ്ടാവണം എന്നത് അക്ഷരാർഥത്തിൽ ശരി വെക്കുന്നതായിരുന്നു റഷ്യയിലെ കഴിഞ്ഞ ഒരു മാസക്കാലത്തെ റഷ്യൻ ജീവിതാനുഭവം. എയർപോർട്ടിൽ ഇറങ്ങിയതു മുതൽ കാണുന്ന ആതിഥേയത്വത്തിെൻറ മൃദുല മുഖഭാവങ്ങൾ പലപ്പോഴും ഭാഷ എന്ന പരിമിതിയെ വകഞ്ഞുമാറ്റി എന്നിലേക്ക് ഊർന്നിറങ്ങുകയായിരുന്നു.മെട്രോ ട്രെയിനിൽ പൊലീസ് നായുമായി ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഓഫിസർ എഴുന്നേറ്റു നിന്ന് ഇരിപ്പിടം തന്നതും ടാക്സി കാർ വന്നത് എവിടെ എന്ന് മനസ്സിലാവാതെ ചുറ്റിക്കറങ്ങിയപ്പോൾ തെൻറ ഫോണിൽ ഡ്രൈവറെ വിളിച്ച് ഒരുപാട് ദൂരം കൂടെ വന്ന് യാത്രയാക്കിയ ട്രാഫിക് ഉദ്യോഗസ്ഥൻ വരെയും നന്മയുടെ വഴിയടയാളങ്ങളായി മനസ്സിൽ ഉള്ള മറ്റനേകം മുഖങ്ങളും അതു വരെ ഉണ്ടായിരുന്ന അപരിചിതത്വത്തിെൻറ അതിർവരമ്പുകളെ വകഞ്ഞുമാറ്റാനുതകുന്നവയായിരുന്നു.സ്കൂൾ തലം മുതൽ റഷ്യ എന്ന പേര്  പല ആളുകളുമായി ചുറ്റപ്പെട്ടുനിൽക്കുന്നതായിരുന്നു. ചെറിയ ക്ലാസിലെ പ്രശ്നോത്തരി മത്സരത്തിൽ എന്നെ വിജയിയാക്കുന്നതിൽ ഒരുപാട് പരിശ്രമിച്ച അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയ ജ്യേഷ്ഠൻ ഉമ്മർ ഫാറൂഖിൽ നിന്നാണ് റഷ്യയെ കുറിച്ചുള്ള ആദ്യ പാഠം ഞാൻ പഠിക്കുന്നത്. ഞാൻ മനസ്സിലാക്കിയ റഷ്യക്കാരിൽ പ്രധാനി ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിനായിരുന്നു. 

ഇവിടത്തെ ഗഗാറിൻ മ്യൂസിയം എെൻറ മനസ്സിലെ ഗഗന സഞ്ചാരിയെയും ആകാശ വിഹായസ്സിൽ റഷ്യയുടെ കരുത്ത് എന്തെന്നുള്ളതും കൂടുതലായി മനസ്സിലാക്കാനുള്ള വിദ്യാലയമായി മാറി. മികച്ച ചുവടുവെപ്പുകളിലൂടെ ലോകത്തിെൻറ ഗതിവിഗതികളെ റഷ്യ എങ്ങനെ മാറ്റിമറിച്ചു എന്നതിെൻറ നേരടയാളങ്ങളായിരുന്നു ഗഗാറിൻ സ്പേസ് മ്യൂസിയത്തിൽനിന്ന് മനസ്സിലാക്കാൻ സാധിച്ചത്. പഴയ സോവിയറ്റ് യൂനിയൻ എന്ന മനോഹരമായ പുസ്തക താളുകളെ അന്വർഥമാക്കുന്നതായിരുന്നു ഇവിടെയുള്ള ഓരോ കാഴ്ചകളും. വിശാലമായ പുൽത്തകിടോടു കൂടിയ ചിൽഡ്രൻസ് പാർക്കുകളും ജൈവ വൈവിധ്യ കലവറയായി നിലകൊള്ളുന്ന വഴിയോരങ്ങളും എല്ലാം റഷ്യ എന്ന വിശാല ഭൂമികയെ കൂടുതൽ സുന്ദരിയാക്കുന്നു.കഴിഞ്ഞകാല ലോകകപ്പുകളെ അപേക്ഷിച്ച് ഇത് ആരാധകരുടെ ലോകകപ്പ് ആയിരുന്നു. കാരണം ഫാൻ ഐ.ഡി എന്ന റഷ്യയുടെ നയതന്ത്ര നൈപുണ്യം ഫിഫയെ പോലും അത്ഭുതപ്പെടുത്തി. ഇതു മൂലം അതുവരെ അപ്രാപ്യമെന്ന് തോന്നിയിരുന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കം ഏതൊരു സാധാരണക്കാരനും കൈയെത്തും ദൂരത്തായി മാറി. ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള കാണികളുടെ ഒഴുക്ക് ഈ ലോകകപ്പിനെ കുറച്ചൊന്നുമല്ല വർണാഭമാക്കിയത്. മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഏറ്റവും കൂടുതലായി എത്തിച്ചേർന്നത് ഈ ലോകകപ്പിനായിരിക്കും. 

റെഡ് സ്ക്വയറും മെട്രോ സ്റ്റേഷനുകളും കളിയാരവങ്ങളുടെ പ്രകമ്പന വേദികളായി മാറുന്നതായിരുന്നു പിന്നീട് കാണാൻ സാധിച്ചത്. ഇരുപതു മണിക്കൂറോളം ദൈർഘ്യമുള്ള പകൽ ഈ ആഘോഷത്തെ കൂടുതൽ മിഴിവാർന്നതുമാക്കി. സ്റ്റേഡിയത്തിനകത്തെ വ്യത്യസ്തമായ അനുഭവവും അതിനേക്കാളേറെ പുറത്തെ മനോഹാരിതയുമായിരിക്കാം റഷ്യൻ ലോകകപ്പിനെത്തിയ ഓരോ ഫുട്ബാൾ പ്രേമിയും ഇനിയെന്നുമോർക്കുക. അത്രകണ്ട് ഉത്സവാന്തരീക്ഷമായിരുന്നു ഈ രാജ്യമെങ്ങും. കളി കാണാൻ ടിക്കറ്റ് കിട്ടാത്തവർക്കായി ഓരോ സ്റ്റേഡിയത്തിനടുത്തും ഫാൻ സെൻററുകളിൽ സൗജന്യ പ്രവേശനം ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തേതാണ്. ലക്ഷക്കണക്കിന് വിദേശികളടക്കമുള്ളവർക്ക് ഇത് വലിയ ഒരനുഗ്രഹവുമാണ്. കളി കാണാനെത്തുന്നവർക്ക് മുമ്പെങ്ങുമില്ലാത്ത സ്വീകരണമാണ് രാജ്യമെങ്ങും. പൊതു ഗതാഗത സംവിധാനം പൂർണമായും സൗജന്യമായി നൽകുകയാണ് ആതിഥേയർ. പൊതുവെ വിസ നിയമവും സുരക്ഷ പരിശോധനയും കർശനമായ ഇവിടെ ലോകകപ്പ് നൽകിയത് വല്ലാത്ത ഉദാരതയായിരുന്നു. 

ഫാൻ ഐഡിയുള്ളവർ വി.ഐ.പികളായി പരിഗണിക്കപ്പെട്ടു. റഷ്യ ക്വാർട്ടറിൽ എത്തിയ രാത്രി ഇവിടത്തുകാർക്ക്  മറ്റൊരു വിക്ടറി ഡേ ആയിരുന്നു. ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാത്ത പതിനായിരങ്ങളുടെ രാവുറങ്ങാത്ത ആഘോഷരാവ്. ക്വാർട്ടറിൽ പുറത്തായ റഷ്യയെ കുറിച്ച് അധ്യാപക സുഹൃത്ത് ഇവ പറഞ്ഞത് ഇങ്ങനെ: ‘ഇല്ല, റഷ്യ തോറ്റിട്ടില്ല റഷ്യക്ക് തോൽക്കാൻ കഴിയില്ല.’ കാലാവസ്ഥ ഏറ്റവും അനുയോജ്യമായ ഒരു മാസത്തിലാണ് ലോകകപ്പ് എന്നത് ഇതിെൻറ മറ്റൊരു മികവായി അവകാശപ്പെടാവുന്നതാണ്. കഴിഞ്ഞകാല നേട്ടങ്ങളെയും കോട്ടങ്ങളെയും പൈതൃകങ്ങളെയും അതേപടി പകർത്തി പുതു തലമുറക്ക് കൈമാറുന്നതിൽ റഷ്യ ഒരുപടി മുന്നിലാണ്. മോസ്കോയിലെയും പീറ്റേഴ്സ്ബർഗിലേയും മറ്റ് പ്രധാന നഗരങ്ങളിെലയും ചരിത്രസ്മാരകങ്ങളും സ്തൂപങ്ങളും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. വിവര സാങ്കേതിക വിദ്യ അതിെൻറ ശരിയായ അർഥത്തിൽ വിനിയോഗിക്കപ്പെടുന്നു എന്നതിന് ഇവിടത്തെ സുരക്ഷ സംവിധാനം അടക്കം എത്രയോ ഉത്തമ ഉദാഹരണങ്ങൾ. കാൽപന്ത് മാമാങ്കത്തെ ഇത്രയധികം ജനപങ്കാളിത്ത മേളയാക്കിയതിൽ റഷ്യയുടെ പങ്ക് ഇനി ചരിത്രതാളുകളിേലക്ക്. 

ലോകകപ്പിൽ ഫിഫ വളൻറിയർ സംഘത്തിലംഗമാണ് കണ്ണൂർ സ്വദേശിയായ നൗഷാദ്.
 
Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.