മെസ്സി മടങ്ങിവരുമെന്ന് പെലെക്ക് വിശ്വാസം, റൊണാള്‍ഡോക്കും

ബ്വേനസ് എയ്റിസ്: എങ്കിലും മെസ്സി ഇങ്ങനെയൊരു കടുങ്കൈ ചെയ്തതെന്തിനാണ്...? എന്ന് കഴിഞ്ഞ ഒരാഴ്ചയായി ലോകം കേണുകൊണ്ടിരിക്കുന്നു. കോപ ഫൈനലില്‍ പെനാല്‍റ്റി കിക്ക് പിഴച്ചതിന്‍െറ പേരില്‍ രാജ്യാന്തര ഫുട്ബാളില്‍നിന്ന് വിരമിച്ച തീരുമാനം ലയണല്‍ മെസ്സി പിന്‍വലിക്കണമെന്ന് സാധാരണ ഫുട്ബാള്‍ പ്രേമി മുതല്‍ ലോകത്തെ മുതിര്‍ന്ന താരങ്ങള്‍ വരെ ഒ േര സ്വരത്തില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഫുട്ബാള്‍ ഇതിഹാസം പെലെയും ആവശ്യപ്പെടുന്നത് മെസ്സി തീരുമാനം പിന്‍വലിക്കണമെന്നാണ്. ‘പെനാല്‍റ്റി പാഴാകുന്നത് ഇതാദ്യമല്ല. പല നല്ല കളിക്കാര്‍ക്കും ഇതുപോലെ പെനാല്‍റ്റികള്‍ പാഴായിട്ടുണ്ട് എന്ന് മെസ്സി ഓര്‍ക്കണം. ഫുട്ബാളില്‍ സംഭവിക്കുന്നതു മാത്രമാണ് മെസ്സിക്കും സംഭവിച്ചത്. പെനാല്‍റ്റി എടുക്കുന്നവര്‍ക്ക് മാത്രമേ അത് മിസ്സാവുകയുള്ളൂ’  -പെലെ സമാശ്വസിപ്പിക്കുന്നു.
‘കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്. വയസ്സ് വെറും 29 ആയതേയുള്ളൂ. വലിയ വലിയ മത്സരങ്ങളില്‍ കളത്തിലിറങ്ങാന്‍ ഇനിയും കാലമേറെ ശേഷിക്കുകയാണ്. മെസ്സി തീരുമാനം പിന്‍വലിക്കണമെന്നും രാജ്യാന്തര മത്സരങ്ങളിലേക്ക് തിരിച്ചുവരണമെന്നുമാണ് തന്‍െറ ആഗ്രഹം’ -മെസ്സിക്ക് കരുത്ത് പകര്‍ന്ന് പെലെയുടെ വാക്കുകള്‍. ഇപ്പോള്‍ മാനസികമായി തളര്‍ന്നെങ്കിലും മെസ്സി തന്‍െറ വാക്കുകള്‍ വിലമതിക്കുമെന്ന് പ്രത്യാശിക്കുന്നതായും പെലെ പറഞ്ഞു.

വിരമിക്കാനുള്ള തീരുമാനം മെസ്സി തങ്ങളെ ഉപേക്ഷിച്ചെന്ന തോന്നലുണ്ടാക്കിയെന്ന് ബ്രസീലിനെ രണ്ടുവട്ടം ലോകകപ്പ് ജേതാക്കളാക്കിയ വിഖ്യാത താരം റൊണാള്‍ഡോ പറഞ്ഞു. നിര്‍ണായകമായ പെനാല്‍റ്റി കിക്ക് പുറത്തേക്കടിച്ചുകളഞ്ഞപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് മെസ്സിയുടെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ നാം മാനിക്കുക തന്നെ വേണം. എന്നാല്‍, ലോകത്തിന്‍െറ ആഗ്രഹം മാനിച്ച് മെസ്സി മടങ്ങിവരണമെന്ന് റൊണാള്‍ഡോ അഭ്യര്‍ഥിച്ചു. ബ്രസീല്‍ ടീമിന്‍െറ കോപ അമേരിക്കയിലെ പ്രകടനത്തിലെ നിരാശയും റൊണാള്‍ഡോ മറച്ചുവെച്ചില്ല. മോശം പദ്ധതിയും മോശം കളിക്കാരുമായാണ് ബ്രസീല്‍ കോപ കളിക്കാനിറങ്ങിയതെന്നും റൊണാള്‍ഡോ കുറ്റപ്പെടുത്തി. മെസ്സി മടങ്ങിവരണമെന്ന് മറഡോണയും സുവാരസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.