ഇതിഹാസം സാക്ഷി; അത്ലറ്റികോ x ബ്ളാസ്റ്റേഴ്സ് പോരാട്ടം ഇന്ന്

കൊല്‍ക്കത്ത: ഗാലറിയിലെ വിശിഷ്ടാതിഥികളുടെ നിരയില്‍ കാല്‍പന്തുകളിയുടെ ഇതിഹാസം പെലെ. കല്‍പടവുകളില്‍ സൂപ്പര്‍ ലീഗില്‍ പുതുചരിത്രം കുറിക്കാനായി ഒഴുകിയത്തെുന്ന ഒരു ലക്ഷത്തോളം കാണികള്‍. സാള്‍ട്ട്ലേക്കിന്‍െറ നടുമുറ്റത്ത് നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും അവരുടെ മുന്നണിപ്പോരാളിയായി ഇയാന്‍ ഹ്യൂമും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ളാസ്റ്റേഴ്സും ഏറ്റുമുട്ടുമ്പോള്‍ കാല്‍പന്തിനെ നെഞ്ചേറ്റുന്ന രണ്ട് മണ്ണുകള്‍ക്ക് ചൊവ്വാഴ്ച അതിവൈകാരികതയുടെ അങ്കം. കൊല്‍ക്കത്തക്കിത് സീസണിലെ ആദ്യ ഹോം മാച്ചെങ്കില്‍ ബ്ളാസ്റ്റേഴ്സിന് ആദ്യ എവേ മാച്ചാണ്. പ്രഥമ സീസണ്‍ കലാശപ്പോരാട്ടത്തിന്‍െറ റീപ്ളേകൂടിയാവും കൊല്‍ക്കത്തന്‍ അങ്കം. തങ്ങളുടെ അതിഥിയായെ ത്തിയ പെലെക്ക് ഓര്‍മയില്‍ സൂക്ഷിക്കാനൊരു സമ്മാനം നല്‍കാനുള്ള പ്രതീക്ഷയിലാണ് അത്ലറ്റികോ കളത്തിലിറങ്ങുന്നത്. ബ്ളാസ്റ്റേഴ്സാവട്ടെ, കഴിഞ്ഞ ഫൈനലില്‍ നവിമുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇഞ്ചുറി ടൈമിലേറ്റ മുറിവിന് കണക്കുതീര്‍ക്കാമെന്ന മോഹത്തിലും.

ഒപ്പത്തിനൊപ്പം
ഇരു ടീമുകളും തുല്യപ്രഭാവത്തിലാണ് സീസണിന് തുടക്കംകുറിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ 3^2ന് വീഴ്ത്തി ഗംഭീര തുടക്കംകുറിച്ച അത്ലറ്റികോ രണ്ടാം അങ്കത്തില്‍ എഫ്.സി ഗോവയോട് 1^1ന് സമനില വഴങ്ങി. ബ്ളാസ്റ്റേഴ്സാവട്ടെ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ 3^1ന് തോല്‍പിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനിലയും വഴങ്ങി.

മുറിവേറ്റ കൊല്‍ക്കത്ത
പരിക്ക്, സസ്പെന്‍ഷന്‍, ദേശീയ ടീം ഡ്യൂട്ടി. അടിമുടിപ്രതിരോധത്തിലാണ് കൊല്‍ക്കത്ത. മാര്‍ക്വീതാരം ഹെല്‍ഡര്‍ പോസ്റ്റിഗ ഉദ്ഘാടന മത്സരത്തിലേറ്റ പരിക്കുമായി നാട്ടിലേക്കു മടങ്ങിയത് വന്‍ തിരിച്ചടിയായി. രണ്ടാം മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ ബല്‍ജിത് സാഹ്നിയെയും നഷ്ടമായി. ഗോവതാരത്തെ തലക്കിടിച്ചുവീഴ്ത്തിയതിന് ചുവപ്പുകാര്‍ഡുമായി പുറത്തായ പഞ്ചാബിതാരത്തിന് രണ്ടു മത്സരങ്ങളില്‍ വിലക്കും അഞ്ചുലക്ഷം പിഴയും ചുമത്തിയാണ് ശിക്ഷിച്ചത്. കോച്ച് അന്‍േറാണിയോ ലോപസും അച്ചടക്കവാളിന് ഇരയായി. 50,000 രൂപയും താക്കീതും കിട്ടിയ ലോപസും പ്രതിരോധത്തില്‍. മിഡ്ഫീല്‍ഡര്‍ ബോട്സ്വാനയുടെ ഒഫന്‍സൊ നാറ്റോ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി നാട്ടിലേക്ക് മടങ്ങി. മലയാളി റിനോ ആന്‍േറായും അര്‍ണബ് മൊണ്ഡലും ഇന്ത്യക്കുവേണ്ടി കളിക്കാനായി ഒമാനിലും. ഇതിനിടയിലിറങ്ങുന്ന കൊല്‍കത്ത, മുഴുവന്‍ പ്രതീക്ഷയും നല്‍കുന്നത് കഴിഞ്ഞസീസണിലെ ബ്ളാസ്റ്റേഴ്സ് സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിലാണ്. ഒപ്പം, അരാറ്റ ഇസുമിയും. പീറ്റര്‍ റാമേജ് നയിക്കുന്ന ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തെ പൊളിക്കുകയെന്ന ഭാരിച്ച ജോലിയാണ് ഇരുവര്‍ക്കുമുള്ളത്.

കരുതലോടെ ബ്ളാസ്റ്റേഴ്സ്
ആദ്യ കളിയിലെ വന്‍ ജയവും രണ്ടാം കളിയിലെ സമനിലയുമായി ടീമിന്‍െറ പോരായ്മയും മികവും മനസ്സിലാക്കിയാണ് പീറ്റര്‍ ടെയ്ലറും സംഘവും കൊല്‍ക്കത്തയിലത്തെുന്നത്. റാമേജും ഗുര്‍വീന്ദറും കോട്ടകെട്ടിയ പ്രതിരോധത്തിലേക്ക് ചൊവ്വാഴ്ച മാര്‍ക്വീതാരം കാര്‍ലോസ് മാര്‍ച്ചേനയുമത്തെുന്നതോടെ ബ്ളാസ്റ്റേഴ്സിന്‍െറ കരുത്ത് ഇരട്ടിയാവും. സാഞ്ചസ് വാട്ടും ഹൊസു പ്രീറ്റോയും സി.കെ. വിനീതും ഫോമിലുള്ള മുന്‍നിരയില്‍ ക്രിസ് ഡഗ്നാല്‍കൂടി പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നാല്‍ കാര്യങ്ങളെല്ലാം ഏതാണ്ട് ശരിയാവും. പ്ളെയിങ് ഇലവനില്‍ പീറ്റര്‍ ടെയ്ലര്‍ ആരെയൊക്കെ ഇറക്കുമെന്നതിലാണ് പ്രധാന ചോദ്യം. ഗോള്‍ കീപ്പര്‍ സ്റ്റീഫന്‍ ബൈവാട്ടറും മികച്ച ഫോമിലാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.