ഹ്യൂമിന് ഹാട്രിക്ക്; കൊൽക്കത്ത പൂണെയെ തകർത്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിനുണ്ടായ ഏറ്റവും വലിയ പിഴവും നഷ്ടവും എന്താണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു, പുണെ സിറ്റിയെ അത്ലറ്റികോ ഡി കൊല്‍ക്കത്ത കൊന്നൊടുക്കിയ മത്സരത്തില്‍. യാതൊരു സംശയവും വേണ്ട, ഇയാന്‍ ഹ്യൂം. കേരളത്തിന്‍െറ ഹ്യൂമേട്ടനായിരുന്ന ഹ്യൂം കൊല്‍ക്കത്തക്കാരുടെ ഹ്യൂ ദാ ആയി സീസണിലെ രണ്ടാം ഹാട്രിക്കുമായി ടീമിനെ സെമിയിലേക്ക് നയിച്ചു. ആദ്യ സീസണിലെ ഫൈനലിസ്റ്റായിരുന്ന ബ്ളാസ്റ്റേഴ്സ് ഇത്തവണ അവസാന സ്ഥാനക്കാരായി സെമി കാണാതെ പുറത്തായി 24 മണിക്കൂറിനകമാണ് ഹ്യൂം  നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ സെമിയിലത്തെിയ ആദ്യ ടീമാക്കിയത്.
സാള്‍ട്ട്ലേക്കിനെ ആവേശത്തിലാറാടിച്ച് 9, 47, 83 മിനിറ്റുകളിലായി ഹ്യൂം വലയിലാക്കിയ എണ്ണം പറഞ്ഞ ഗോളുകളുടെ കരുത്തില്‍ പുണെ സിറ്റിയെ 4-1 ന്  കൊല്‍ക്കത്ത കെട്ടുകെട്ടിച്ചു. ദെയാന്‍ ലെകിചാണ്(90+) നാലാം ഗോളിന്‍െറ ഉടമ. കൊല്‍ക്കത്തയുടെ ആക്രമണത്തിന്‍െറ മൂര്‍ച്ചയേറ്റ് പിടഞ്ഞ പുണെക്ക് വേണ്ടി 86 ാം മിനിറ്റില്‍ മാര്‍ക്വി താരം അഡ്രിയാന്‍ മുട്ടു ആശ്വാസ ഗോള്‍ നേടി. ലീഗില്‍ ഒന്നാമതുള്ള കൊല്‍ക്കത്ത 13 മത്സരങ്ങളില്‍ നിന്ന് 23 പോയന്‍റുമായാണ് സെമിയിലേക്ക് കുതിച്ചത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റു വാങ്ങിയ പുണെ, ജയമറിയായെ ആറാം മത്സരമാണ് പൂര്‍ത്തിയാക്കിയത്. 12 മത്സരങ്ങളില്‍ നിന്ന് 15 പോയന്‍റുമായി ആറാമതാണ് പുണെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT