വാന്‍ഡറേഴ്സിലെ തേനീച്ചപ്പട

ജൊഹാനസ്ബര്‍ഗ്: ഗാലറിയും മൈതാനവും പിങ്ക് നിറത്തില്‍ മുങ്ങിക്കുളിച്ച ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ക്ഷണിക്കാത്ത അതിഥികളായത്തെിയ ഒരുസംഘം ഗ്രൗണ്ട് കൈയടക്കി, കളിയും മുടക്കി. ന്യൂവാന്‍ഡറേഴ്സില്‍ നടന്ന മത്സരത്തിനിടെ മൂളിപ്പറന്നത്തെിയ തേനീച്ചക്കൂട്ടങ്ങളാണ് ഒരു മണിക്കൂറിലേറെ സമയം കളി തടസ്സപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ഇന്നിങ്സിന്‍െറ 25ാം ഓവറിനിടെയായിരുന്നു സംഭവം.

ക്രിസ് മോറിസ് ബൗള്‍ചെയ്യാനായി ഓടിയടുക്കുന്നതിനിടെയായിരുന്നു നാടകീയ നിമിഷങ്ങള്‍. ബൗളിങ് നിര്‍ത്തി നിലത്തുവീഴാന്‍ അമ്പയര്‍ അഡ്രിഗാന്‍ ഹോള്‍ഡ്സ്റ്റോക്ക് നല്‍കിയ നിര്‍ദേശം മോറിസ് പാലിച്ചു. തൊട്ടുപിന്നാലെ ഫീല്‍ഡര്‍മാരും ബാറ്റ്സ്മാന്മാരും നിലത്തുകിടന്നു. ഗ്രൗണ്ടില്‍ സംഭവിക്കുന്നതെന്തെന്ന ആശങ്കയിലായിരുന്നു ഗാലറി മുഴുവന്‍. അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. പുക സ്പ്രേചെയ്ത് തേനീച്ചകളെ പൂര്‍ണമായും തുരത്തിയശേഷമേ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞുള്ളൂ.

അര്‍ബുദത്തിനെതിരായ ബോധവത്കരണത്തിനായി അണിഞ്ഞ പിങ്ക് നിറമാവാം തേനീച്ചകളെ ഗ്രൗണ്ടിലേക്ക് ആകര്‍ഷിച്ചതെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കെപ്ളര്‍ വെസല്‍സിന്‍െറ അഭിപ്രായം. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിര്‍ദേശപ്രകാരം ആരാധകരെല്ലാം പിങ്ക് നിറത്തിലെ വസ്ത്രം ധരിച്ചാണ് ഗാലറിയിലത്തെിയത്. കളിക്കാരും ഇതേ നിറമണിഞ്ഞു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ തേനീച്ചകളത്തെുന്നത് പുതിയ വാര്‍ത്തയല്ല. 2007ല്‍ ഇംഗ്ളണ്ട്-ശ്രീലങ്ക ടെസ്റ്റിനിടെയും സമാന സംഭവമുണ്ടായിരുന്നു.

ജയം; ദക്ഷിണാഫ്രിക്കക്ക് പരമ്പര 
മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ഓപണര്‍മാരായ നിരോഷന്‍ ഡിക്വെല (74), ക്യാപ്റ്റന്‍ ഉപുല്‍ തരംഗ (31) എന്നിവരുടെ മികവില്‍ മികച്ച തുടക്കംലഭിച്ച ശ്രീലങ്ക പക്ഷേ, 39.2 ഓവറില്‍ 163ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 32 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സും (60), ജെ.പി. ഡുമിനിയും (28) പുറത്താവാതെ നിന്നപ്പോള്‍ ഹാഷിം ആംല (34), ഫാഫ് ഡുപ്ളെസിസ് (24), ക്വിന്‍റണ്‍ ഡി കോക് (8) എന്നിവരുടെ വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. ഇതോടെ, ആദ്യ മൂന്ന് ഏകദിനവും ജയിച്ച ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. 

Tags:    
News Summary - players-south-africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.