ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം

പൂണെ: കൂറ്റന്‍ സ്കോര്‍ കണ്ടിട്ടും കോഹ്ലിയും പിള്ളേരും വിരണ്ടില്ല. ക്രിക്കറ്റിന്‍െറ സ്ഥാനത്ത് റിലേ മത്സരത്തിന്‍െറ പ്രതീതിയായിരുന്നു എന്നു മാത്രം. നായകന്‍ കൊളുത്തിയ വിജയശിഖ വാലറ്റം വരെ കൈമാറി വീരോചിതം പൊരുതിക്കയറിയപ്പോള്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റിന്‍െറ അനായാസ വിജയം. ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരവും നായകനായശേഷം ആദ്യ ഏകദിന ജയവും ഒരുപോലെ കോഹ്ലി അടിച്ചെടുത്തു. ഇംഗ്ളണ്ട് ഉയര്‍ത്തിയ 351 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മുഈന്‍ അലിയുടെ പന്ത് സിക്സര്‍ ഉതിര്‍ത്ത് ഹാര്‍ദിക് പാണ്ഡ്യ വിജയമുറപ്പിക്കുമ്പോള്‍ പിന്നെയും 11 പന്തുകള്‍ എറിയാന്‍ ബാക്കിയുണ്ടായിരുന്നു. വിരാട് കോഹ്ലിയുടെയും കേദാര്‍ ജാദവിന്‍െറയും സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. അത്ര എളുപ്പമായിരുന്നില്ല ഇന്ത്യന്‍ ജയം. സ്കോര്‍ 63ല്‍ എത്തിയപ്പോഴേക്കും ഇന്ത്യന്‍ ടീമിന്‍െറ വന്‍ തലകള്‍ നാലെണ്ണം ഉരുണ്ടിരുന്നു. ധവാന്‍ ഒരു റണ്ണിനും ലോകേശ് രാഹുല്‍ എട്ടു റണ്ണിനും യുവരാജ് 15 റണ്ണിനും ധോണി ആറിലും ആയുധംവെച്ച് കീഴടങ്ങിയിരുന്നു. അനായാസജയം മണത്ത ഒയിന്‍ മോര്‍ഗന്‍െറയും കൂട്ടരുടെയും സകല പ്രതീക്ഷകളും തകര്‍ത്ത് വിരാട് കോഹ്ലിക്കു കൂട്ടായി പുണെക്കാരുടെ ഹീറോ കേദാര്‍ ജാദവ് ഒത്തുചേര്‍ന്നതാണ് കളിയെ മാറ്റി മറിച്ചത്. അഞ്ചാം വിക്കറ്റില്‍ 200 റണ്‍സിന്‍െറ വന്‍ അടിത്തറ പണിത ഇരുവരും സെഞ്ച്വറി തികച്ചു. 105 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സറുമായി കോഹ്ലി 122 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ കേദാര്‍ ടോപ് ഗിയറിലായിരുന്നു. 

വെറും 76 പന്തില്‍ നാല് സിക്സും 12 ഫോറുമായി 120 റണ്‍സ്. വിജയത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ ഇരുവരും വീണെങ്കിലും വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ 37 പന്തില്‍ നേടിയ 40 റണ്‍സും രവീന്ദ്ര ജദേജയുടെ 13 റണ്‍സും അശ്വിന്‍ പുറത്താകാതെ നേടിയ 15 റണ്‍സും ഇന്ത്യന്‍ വിജയം എളുപ്പമാക്കി. അവസാന രണ്ടു പന്തും അശ്വിനും ഹാര്‍ദിക്കും ഗാലറിയിലത്തെിച്ച് ഇന്ത്യന്‍ വിജയം നേരത്തെയാക്കി. കേദാര്‍ ജാദവാണ് കളിയിലെ കേമന്‍. 
ടോസ് നഷ്ടമായിട്ടും ബാറ്റിങ്ങിനിറങ്ങാന്‍ കിട്ടിയ അവസരം മുതലാക്കിയ ഇംഗ്ളണ്ട് ടെസ്റ്റിലെ തിരിച്ചടിക്ക് പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് ക്രീസിലത്തെിയത്. 
ആദ്യ വിക്കറ്റ് ഏഴാമത്തെ ഓവറില്‍ നഷ്ടമായെങ്കിലും ആറ് റണ്‍സിന് പുറത്തായ അലക്സ് ഹെയ്ല്‍സിനു പിന്നാലെ ക്രീസിലത്തെിയ ജോ റൂട്ട്, ജാസണ്‍ റോയിക്കൊപ്പം ഉറച്ചുനിന്നപ്പോള്‍ ഇംഗ്ളണ്ട് സ്കോര്‍ മുന്നോട്ടുപാഞ്ഞു. ഹെയ്ല്‍സ് റണ്ണൗട്ടാവുകയായിരുന്നു. 

61 പന്തില്‍ 74 റണ്‍സുമായി ജാസണ്‍ റോയി മടങ്ങുന്നതുവരെ ഇന്ത്യക്ക് ശ്വാസം കിട്ടിയില്ല. അപ്പോഴേക്കും 19ാമത്തെ ഓവറില്‍ ഇംഗ്ളണ്ട് 100 പിന്നിട്ടിരുന്നു. പിന്നീട് സ്കോറിങ് മെല്ളെയായെങ്കിലും റൂട്ടിന് കൂട്ടായത്തെിയ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (26 പന്തില്‍ 28), ജോസ് ബട്ലര്‍ (31) എന്നിവര്‍ മോശമല്ലാത്ത സംഭാവന നല്‍കി. അഞ്ചാമനായി റൂട്ട് മടങ്ങുമ്പോള്‍ സ്കോര്‍ 300 കടക്കില്ളെന്നു കരുതിയതാണ്. പക്ഷേ ബെന്‍ സ്റ്റോക്, കോഹ്ലിയുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചു. 
40 പന്തില്‍ അഞ്ച് സിക്സറും രണ്ടു ഫോറുമായി 62 റണ്‍സെടുത്ത് സ്റ്റോക് ആളിക്കത്തി. സ്കോര്‍ 300ഉം കടന്ന് മുന്നോട്ടുകുതിച്ചു. അതിനിടയില്‍ മുഈന്‍ അലിയും മോശമാക്കിയില്ല. 17 പന്തില്‍ 28 റണ്‍സ്. ഒടുവില്‍ ഏഴ് വിക്കറ്റിന് 350 എന്ന സൂപ്പര്‍ സ്കോര്‍.

Tags:    
News Summary - jadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.