മുംബൈ: ട്വൻറി20 പരമ്പരയുടെ ഫൈനൽ പരീക്ഷണത്തിൽ ഇന്ത്യ ഫസ്റ്റ് ക്ലാസിൽ പാസായി. വാംഖഡെ സ്റ്റേഡിയത്തിൽ സിക്സർ പൂരത്തിലൂടെ ഇന്ത്യ ഉയർത്തിയ റൺമല കീഴടക്കാനാകാതെ കൂറ്റനടിക്കാരുടെ വിൻഡീസ് 67 റൺസകലെ മുട്ടുമടക്കിയതോടെ പരമ്പര ഇന്ത്യ 2^1ന് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ആതിഥേയർ ലോകേഷ് രാഹുൽ (56 പന്തിൽ 91), രോഹിത് ശർമ (34 പന്തിൽ 71), നായകൻ വിരാട് കോഹ്ലി (29 പന്തിൽ 70 നോട്ടൗട്ട്) എന്നിവർ തീർത്ത വെടിക്കെട്ട് ബാറ്റിങ് വിരുന്നിെൻറ മികവിൽ സന്ദർശകർക്ക് 241 റൺസ് വിജയലക്ഷ്യം വെച്ചുനീട്ടി. കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ പകച്ചുപോകാതെ നായകൻ കീറൺ പൊള്ളാർഡും (39 പന്തിൽ 68) ഷിംറോൺ ഹെറ്റ്മെയറും (24 പന്തിൽ 41) പൊരുതിനോക്കിയെങ്കിലും 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ സാധിച്ചുള്ളൂ.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയും കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ ആവർത്തിക്കാതെ ഫീൽഡിങ്ങിൽ നിലവാരം മെച്ചപ്പെടുത്തിയുമാണ് ഇന്ത്യ വിജയം നേടിയെടുത്തത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരത്തെ ഹീറോ ലെൻഡൽ സിമ്മൺസ് (ഏഴ്) എളുപ്പം മടങ്ങിയതും ഓപണർ എവിൻ ലൂയിസ് ഫീൽഡിങ്ങിനിടെ പരിക്കേറ്റു മടങ്ങിയതും കരീബിയൻസിന് വിനയായി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമാകും. സ്കോർ: ഇന്ത്യ 240/3 (20 ഓവർ), വിൻഡീസ് 173/8 (20 ഓവർ).
തുടക്കം കെങ്കേമം
ടോസ് നേടിയ വിൻഡീസ് നായകൻ കീറൺ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കൊതിക്കുന്ന തുടക്കമാണ് ഓപണർമാരായ രോഹിത്തും രാഹുലും ഇന്ത്യക്ക് നൽകിയത്. കൂറ്റനടികളിൽ ഒപ്പത്തിനൊപ്പം പോരാടിയ ഇരുവരും പവർപ്ലേ ഓവറുകളിൽ 72 റൺസ് വാരിക്കൂട്ടി. ഷെൽഡൺ കോട്രലിനെ മിഡ്വിക്കറ്റിലൂടെ പറത്തി രോഹിത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സറടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. ക്രിസ് ഗെയ്ലും (534) ഷാഹിദ് അഫ്രീദിയും (476) മാത്രമാണ് ഇക്കാര്യത്തിൽ ഹിറ്റ്മാന് മുന്നിലുള്ളത്.
23പന്തുകളിൽ രോഹിത് 50ലെത്തി. എട്ട് ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. തൊട്ടുപിന്നാലെ രാഹുൽ അർധശതകം തികച്ചു. 34 പന്തിൽ 71റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കവെ കെസ്റിക് വില്യംസിനെ അതിർത്തികടത്താൻ ശ്രമിച്ച രോഹിത്തിെൻറ ശ്രമം പാഴായി. മിഡ്വിക്കറ്റിൽ ഹെയ്ഡൻ വാഷിന് ക്യാച്.
വാംഖഡെയിൽ വിസ്ഫോടനം
ബാറ്റിങ് ഓർഡറിൽ വീണ്ടും പരീക്ഷണത്തിനു മുതിർന്ന ഇന്ത്യയുടെ ശ്രമം ഇക്കുറി ചീറ്റി. വൺഡൗണായിറങ്ങിയ പന്ത് പൂജ്യത്തിന് പുറത്ത്. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ കോഹ്ലി പതിവിൽനിന്ന് വിപരീതമായി തുടക്കത്തിലേ കത്തിക്കയറി. 17.4 ഓവറിൽ ഇന്ത്യൻ ടോട്ടൽ 200ലെത്തി. 21 പന്തിൽ കോഹ്ലി ഫിഫ്റ്റിയടിച്ചു. പൊള്ളാർഡ് എറിഞ്ഞ 19ാം ഓവറിൽ 27 റൺസാണ് നീലപ്പട അടിച്ചെടുത്തത്. ഷെൽഡൺ കോട്രൽ എറിഞ്ഞ അവസാന ഓവറിൽ സെഞ്ച്വറിക്ക് വെറും ഒമ്പത് റൺസകലെ വിക്കറ്റ് കീപ്പർ നികോളസ് പുരാന് ക്യാച് പിടികൊടുത്ത് രാഹുൽ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.