രണ്ടാം ടെസ്റ്റ്: അശ്വിന് അഞ്ചുവിക്കറ്റ്, കോഹ്ലിക്ക് അര്‍ധസെഞ്ച്വറി. ഇന്ത്യ രണ്ടിന് 98

വിശാഖപട്ടണം: അശ്വിന്‍െറ പന്തിലും കോഹ്ലിയുടെ ബാറ്റിലും പടുത്തുയര്‍ത്തിയ അടിത്തറയുമായി ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മേധാവിത്വം. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ ശക്തമായ ടോട്ടലിനെതിരെ ബാറ്റ് വീശിയ ഇംഗ്ളണ്ട് 255 റണ്‍സിന് പുറത്തായതോടെ ഇന്ത്യക്ക് 200 റണ്‍സിന്‍െറ ലീഡ്. ഇംഗ്ളണ്ടിനെ ഫോളോഓണിന് അനുവദിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും (56) അജിന്‍ക്യ രഹാനെയുമാണ് (22) ക്രീസില്‍. മുരളി വിജയ് (3), ലോകേഷ് രാഹുല്‍ (10), ചേതേശ്വര്‍ പുജാര (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നിന് 40 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ കോഹ്ലിയുടെ മിടുക്കാണ് കരകയറ്റിയത്. ഇതോടെ, ലീഡ് അടക്കം ഇന്ത്യ 298 റണ്‍സ് കുറിച്ചു. 

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് ഇംഗ്ളീഷ് ബാറ്റിങ്ങിന്‍െറ അന്തകനായത്. അശ്വിന്‍െറ 22ാം അഞ്ചുവിക്കറ്റ് പ്രകടനമാണിത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ബെന്‍സ്റ്റോക്സിന്‍െറയും (70) ജോണി ബെയര്‍ സ്റ്റോയുടെയും (53) അര്‍ധ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ഇംഗ്ളണ്ട് തകര്‍ച്ചയില്‍നിന്നും കരകയറിയത്. ഇരുവരും ആറാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിയെ നിലയുറപ്പിച്ച ബെന്‍സ്റ്റോക്സിനെ അശ്വിനും ബെയര്‍ സ്റ്റോയെ ഉമേഷ് യാദവും പുറത്താക്കിയതോടെ ഇംഗ്ളണ്ട് വീണ്ടും തകര്‍ന്നു. 
 


സഫര്‍ അന്‍സാരിയെ (4) ജദേജയും സ്റ്റുവര്‍ട്ട് ബ്രോഡ് (13), ജെയിംസ് ആന്‍ഡേഴ്സന്‍ (0) എന്നിവരെ അശ്വിനും പുറത്താക്കിയതോടെ സന്ദര്‍ശകര്‍ 255 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആദില്‍ റാഷിദ് പുറത്താകാതെ 32 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഇന്നിങ്സിലും കാര്യമായ പ്രകടനം കാഴ്ചവെക്കാതിരുന്ന ഓപണര്‍മാര്‍ ഇക്കുറിയും ‘പതിവുതെറ്റിക്കാതെ’ മടങ്ങി. മുരളി വിജയ് മൂന്നു റണ്‍സിനും ലോകേഷ് രാഹുല്‍ പത്തു റണ്‍സിനുമാണ് പുറത്തായത്. തൊട്ടുപിന്നാലെ, ചേതേശ്വര്‍ പുജാരയും പുറത്തായതോടെ മൂന്നിന് 40 എന്ന നിലയില്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. എന്നാല്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെയെ കൂട്ടുപിടിച്ച് ലീഡുയര്‍ത്തുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ പുറത്താവാതെ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - india-eng

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.