പഞ്ചാബിനെതിരെ ഏഴു വിക്കറ്റ് തോല്‍വി; മുംബൈ ഐ.സി.യുവില്‍

വിശാഖപട്ടണം: പ്ളേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ കിങ്സ് ഇലവന്‍ പഞ്ചാബ് അട്ടിമറിച്ചു.  ഏഴു വിക്കറ്റിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ പതനം. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് 17 ഓവറില്‍ അനായാസം ലക്ഷ്യത്തിലത്തെി. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മുരളി വിജയ്(54), വൃദ്ധിമാന്‍ സാഹ(56) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. 11 കളികളില്‍ ഏഴിലും തോറ്റ പഞ്ചാബിന്‍െറ പ്ളേഓഫ് സ്വപ്നം നേരത്തെ അവസാനിച്ചിരുന്നു. നേരത്തെ, നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലുപേരെ പുറത്താക്കിയ മാര്‍കസ് സ്റ്റോയിനിസാണ് മുംബൈയെ തകര്‍ത്തത്. സന്ദീപ് ശര്‍മ, മോഹിത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരാളെ കൂടാരം കയറ്റി.

അപ്രതീക്ഷിതമായിരുന്നു മുംബൈയുടെ തകര്‍ച്ച. സ്കോര്‍ബോര്‍ഡ് 10 കടക്കും മുമ്പേ പാര്‍ഥിവ് പട്ടേലിനു പകരം ഓപണ്‍ ചെയ്യാനത്തെിയ ഉന്മുക്ത് ചന്ദ്, അമ്പാട്ടി റായുഡു എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറി. 36ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വീണത് മുംബൈക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നീട് ചെറുത്തു നിന്ന നിതീഷ് റാണ(25), ജോസ് ബട്ലര്‍(9) എന്നിവരും വീണതോടെ പ്രതീക്ഷ പൊള്ളാര്‍ഡില്‍ മാത്രമായി. കൃണാല്‍ പാണ്ഡ്യയെ(19) കൂട്ടുപിടിച്ച് പൊള്ളാര്‍ഡ്(27) നടത്തിയ ആക്രമണമാണ് മുംബൈയെ 100 കടത്തിയത്. 17ാം ഓവറില്‍ ഇരുവരും 100 കടത്തിയെങ്കിലും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് മുംബൈക്ക് തിരിച്ചടിയായി.

സന്ദീപ് നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മുംബൈയുടെ ഹര്‍ഭജന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.ഒന്നും നഷ്ടപ്പെടാനില്ലാതെ ഇറങ്ങിയ പഞ്ചാബ് മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു. തോല്‍വിയോടെ മുംബൈ ആറു വീതം ജയവും തോല്‍വിയുമായി പട്ടികയില്‍ അഞ്ചാമതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.