ഇശാന്ത് ശര്‍മക്കും മൂന്ന് ലങ്കന്‍ താരങ്ങള്‍ക്കുമെതിരെ ഐ.സി.സി നടപടി

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്തുള്ള മോശം പെരുമാറ്റത്തിന് നാല് കളിക്കാര്‍ക്കെതിരെ ഐ.സി.സിയുടെ അച്ചടക്ക നടപടി. ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മ, ശ്രീലങ്കന്‍ കളിക്കാരായ ധമ്മിക പ്രസാദ്, ദിനേശ് ചാണ്ഡിമല്‍ എന്നിവരെയാണ് ഐ.സി.സി കുറ്റക്കാരെന്ന് കണ്ടെത്തിയത്. അമ്പയറുടെ തീരുമാനത്തില്‍ നീരസം പ്രകടിപ്പിച്ചതിന് ലഹിരു തിരിമാനെക്കെതിരെയും നടപടിയുണ്ടാകും. ടെസ്റ്റ് കഴിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങളും ശിക്ഷയും പ്രഖ്യാപിക്കുകയെന്ന് ഐ.സി.സി ട്വിറ്ററിലൂടെ അറിയിച്ചു.



ടെസ്റ്റിന്‍െറ നാലാം ദിനമാണ് ഐ.സി.സിയുടെ നടപടിക്കാസ്പദമായ രംഗങ്ങള്‍ മൈതാനത്തുണ്ടായത്. 76ാം ഓവറില്‍ ഇഷാന്ത് ശര്‍മയും ആര്‍.അശ്വിനും ക്രീസിലുള്ളപ്പോഴായിരുന്നു വാഗ്വാദം നടന്നത്. ഇഷാന്തിനെതിരെ ലങ്കന്‍ ബൗളര്‍ ധമ്മിക പ്രസാദ് തുടരെ ബൗണ്‍സറുകള്‍ എറിയുകയായിരുന്നു. രണ്ട് ബൗണ്‍സറുകളും ഇഷാന്ത് തൊട്ടില്ല. ധമ്മിക പ്രസാദ് മൂന്നാമതും ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അത് നോബാളായി അമ്പയര്‍ വിളിച്ചു. ഈ പന്തില്‍ ഇഷാന്ത് ഒരു റണ്‍സുമെടുത്തു. റണ്ണിനായി ഓടുമ്പോള്‍ ഇഷാന്ത് ബൗളറെ കളിയാക്കി. ഇതില്‍ കുപിതനായ ധമ്മിക പ്രസാദ് ഇഷാന്തിനെ ചീത്ത വിളിച്ചു. ബൗളറുടെ അടുത്തേക്ക് നടന്ന് ഇഷാന്തും ചീത്ത വിളിച്ചു.



ഇതിനിടെ ദിനേശ് ചണ്ഡിമല്‍ ഇഷാന്തിന്‍െറ ജഴ്‌സിയില്‍ ഉരസി കുപിതനായി എന്തൊക്കെയോ പറഞ്ഞു. അടുത്ത ഓവറിലും പ്രസാദ് ബൗണ്‍സര്‍ എറിഞ്ഞു. നോബാളായ പന്തില്‍ ഇഷാന്ത് ഒരു റണ്‍സെടുത്തു. അടുത്ത പന്തില്‍ അശ്വിന്‍ പുറത്താവുകയും ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു. കളി കഴിഞ്ഞ് പവലിയനിലേക്ക് മടങ്ങവെ ധമ്മിക പ്രസാദ് വീണ്ടും ഇഷാന്തിനെ ചീത്തവിളിക്കുകയായിരുന്നു.

ഞായറാഴ്ചയും ഇഷാന്തും ലങ്കന്‍ കളിക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. രണ്ടാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ട ലംഘനത്തിന് ഇഷാന്തിന് മാച്ച് ഫീയുടെ 65 ശതമാനം പിഴ നല്‍കേണ്ടി വന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.