കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മുന്‍ ബി.സി.സി.ഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസന്‍ യോഗത്തിലേക്ക് കയറിവന്നതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. യോഗത്തില്‍ നിന്ന് പുറത്തുപോവാന്‍ ശ്രീനിവാസനോട് അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഐ.പി.എല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് ശ്രീനിവാസനെ സുപ്രീംകോടതി വിലക്കിയിരുന്നു. ഇതിനാല്‍ തന്നെ ശ്രീനിവാസന്‍െറ സാന്നിദ്ധ്യം യോഗത്തില്‍ വാക്കേറ്റമുണ്ടാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ജസ്റ്റിസ് ശ്രീകൃഷ്ണയുടെ അഭിപ്രായം അനുകൂലമാണെന്ന് ശ്രീനിവാസന്‍ വാദിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത ചില അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശ്രീനിവാസനെ സുപ്രീംകോടതി വിലക്കിയിട്ടുണ്ടെന്ന് പറഞ്ഞു. വാക്കേറ്റത്തിനിടയില്‍ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ യോഗം നിര്‍ത്തിവെക്കുകയായിരുന്നു.
രണ്ട് ടീമുകളെ ഐ.പി.എല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റിയുടെ ഉത്തരവ് ചര്‍ച്ച ചെയ്യാനാണ് ബി.സി.സി.ഐയുടെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍െറ പ്രസിഡന്‍റ് എന്ന നിലയിലാണ് ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.