അശ്വിന്‍ ലങ്കയെ എറിഞ്ഞിട്ടു; ഇന്ത്യക്ക് 278 റണ്‍സ് ജയം

കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 278 റണ്‍സ് ജയം. അവസാന ഇന്നിങ്സില്‍ 413 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ലങ്ക 134 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ പരമ്പര 1^1ന് സമനിലയിലായി. 42 റണ്‍സിന് അഞ്ച് വിക്കറ്റ് കൊയ്ത അശ്വിനും 29ന് മൂന്ന് വിക്കറ്റ് കീശയിലാക്കിയ അമിത് മിശ്രയുമാണ് സിംഹങ്ങളെ തളച്ചിട്ടത്. അവസാന ടെസ്റ്റിനിറങ്ങിയ ലങ്കന്‍ താരം സംഗക്കാരക്ക് ടീമിന്‍െറ വിജയത്തോടൊപ്പം മടങ്ങാനായില്ല.



രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങ് ആരംഭിച്ച ലങ്കക്ക് മാത്യൂസ്(23), ചന്ദിമല്‍(15) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തേ നഷ്ടമായിരുന്നു. അവസാന ദിനം 341 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ലങ്ക ഇതോടെ ബാക്ക്ഫൂട്ടിലായി. തിരിമാനെ (11), ജെ.മുബാറക് (0), ധമ്മിക പ്രസാദ് (0), കൗശല്‍ (5), ചമീര (7) എന്നിവരൊക്കെ വന്ന പോലെ മടങ്ങി. അവസാന ഇന്നിങ്സിനിറങ്ങിയ സംഗക്കാര (18)യും ഓപണര്‍ കൗശല്‍ സില്‍വയും (1) ഇന്നലെ പുറത്തായിരുന്നു. അശ്വിനാണ് ഇവരെ പുറത്താക്കിയത്.

സ്കോര്‍:
ഒന്നാം ഇന്നിങ്സ് ഇന്ത്യ 393, ശ്രീലങ്ക 306,
രണ്ടാം ഇന്നിങ്സ് ഇന്ത്യ 325, ശ്രീലങ്ക 134



രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സിന് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച ലീഡ് നേടിയത്. മുരളി വിജയും (82) രോഹിത് ശര്‍മയും (34) ഇന്ത്യക്കായി മികച്ച കളിയാണ് കാഴ്ച വെച്ചത്. രണ്ടാം വിക്കറ്റില്‍ മുരളി വിജയും രഹാനെയും 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 126 റണ്‍സെടുത്ത രഹാനെ കൗശലിന്‍െറ പന്തില്‍ പുറത്തായി. പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ തന്‍െറ നാലാം ടെസ്റ്റ് സെഞ്ച്വറി നേടിയത്.



എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പത്ത് റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ 34 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ അഞ്ച് റണ്‍സെടുത്തു നില്‍ക്കെ പരിക്കേറ്റു പുറത്തുപോയി. ലങ്കക്കുവേണ്ടി തരിന്ദു കൗശല്‍ നാലു വിക്കറ്റു വീഴ്ത്തി.

 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.