ലഖ്നോ: കൊട്ടിഗ്ഘോഷിച്ച് നടത്തിയ ദേശീയ സീനിയർ ഇൻറർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിെൻറ നാലുനാളിന് കൊടിയിറങ്ങിയപ്പോൾ ഇന്ത്യൻ അത്ലറ്റിക്സിെൻറ ബാലൻസ് ഷീറ്റ് സീറോയിൽതന്നെ. ലഖ്നോവിൽ സീനിയർ മീറ്റിന് ട്രാക്കുണരും മുമ്പ് ലോകചാമ്പ്യൻഷിപ്പിനായി യോഗ്യത നേടിയവർ 15 ആയിരുന്നു. ഏഷ്യൻ ചാമ്പ്യൻമാരായ പി.യു. ചിത്രയും (1500 മീ.), തേജീന്ദർപാൽ സിങ്ങും (ഷോട്ട്പുട്ട്) ഉൾപ്പെടെ 17. അരഡസൻ പേരെങ്കിലും ലഖ്നോവിലൂടെ ദോഹ ഉറപ്പിക്കുമെന്നായിരുന്നു അവകാശവാദമെങ്കിലും ഒരാൾപോലും പുതുതായി വന്നില്ല. നേരത്തേ യോഗ്യത നേടിയവരിൽ അഞ്ജലി ദേവിക്ക് (400 മീ.) മാത്രമേ പ്രകടനം മെച്ചപ്പെടുത്താനായതുമുള്ളൂ. ദേശീയ മീറ്റ് വിട്ട് മികച്ച മത്സരത്തിലൂടെ യോഗ്യതക്കായി വിദേശത്തേക്ക് പറന്ന മലയാളി അത്ലറ്റ് ജിൻസൺ ജോൺസെൻറ തീരുമാനമായിരുന്നു ശരി.
വില്ലൻ ചൂടും ഫെഡറേഷനും സെപ്റ്റംബർ 28 മുതൽ ദോഹയിലാണ് ലോകചാമ്പ്യൻഷിപ്. അറേബ്യൻ മണ്ണിലെ ചൂടറിഞ്ഞാണ് അവിടെ മത്സരങ്ങളുടെ സമയം നിശ്ചയിച്ചത്. കെ.ടി. ഇർഫാൻ മത്സരിക്കുന്ന 20 കീ.മീ നടത്തത്തിെൻറയും ടി. ഗോപി മത്സരിക്കുന്ന മാരത്തൺ ഉൾപ്പെടെ ദീർഘദൂര ഇനങ്ങളുടെയും സമയം അർധരാത്രിയാണ്. സൂര്യനും മറഞ്ഞ്, അന്തരീക്ഷത്തിലെ ചൂടും ഒഴിഞ്ഞ ശേഷം. മറ്റ് ഇനങ്ങളാകെട്ട ശീതീകരിച്ച സ്റ്റേഡിയങ്ങളിലും.
എന്നാൽ, ഖത്തറിനെയും വെല്ലുന്ന ചൂടിൽ ഉരുകുന്ന ലഖ്നോവിൽ നട്ടുച്ചയിലായിരുന്നു ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ താരങ്ങളെ ഓടിച്ചത്. നടത്തം നടന്നത് രാവിലെ ആറു മുതൽ. ട്രിപ്ൾ ജംപ് താരം അർപിന്ദർ സിങ് മത്സരിച്ചത് വെയിൽ കത്തിനിൽക്കുന്ന ഒരു മണിമുതൽ. ഏറെ പ്രതീക്ഷയുണ്ടായിരുന്ന 100 മീറ്റർ ദേശീയ റെക്കോഡുകാരി ദ്യുതി ചന്ദിനെ ഹീറ്റ്സും സെമിയും ഫൈനലും ഒാടിപ്പിച്ചത് അടുത്തടുത്ത രണ്ടു ദിവസങ്ങളിലെ പൊരിവെയിലിൽ. ലോകമീറ്റ് പോലൊരു സുപ്രധാന മീറ്റിെൻറ യോഗ്യത റൗണ്ടിനെ കാലിച്ചന്തപോലെ തരംതാഴ്ത്തിയ അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയും സംഘാടകരായ യു.പി അത്ലറ്റിക്സ് അസോസിയേഷഷനുമാണ് ദയനീയ പ്രകടനത്തിലെ ഒന്നാം പ്രതികൾ.
പട്യാല പ്രതീക്ഷകൾ ലഖ്നോവിലെ ചൂട് നൽകിയ പാഠമുൾക്കൊണ്ടാണ് അത്ലറ്റിക് ഫെഡറേഷൻ അവസാന നിമിഷമെങ്കിലും ഉണർന്നത്. ചൂട് കൂടിയ ഡൽഹിയിൽനിന്നും ഇന്ത്യൻ ഗ്രാൻഡ്പ്രീയുടെ വേദി അവസാന നിമിഷം പട്യാലയിലേക്ക് മാറ്റിയതിനെ അത്ലറ്റുകളും സ്വാഗതം ചെയ്യുന്നു. ലോകചാമ്പ്യൻഷിപ് യോഗ്യത ഉറപ്പിക്കേണ്ട സമയം സെപ്റ്റംബർ ആറിന് അവസാനിക്കാനിരിക്കെ അഞ്ചിനാണ് പട്യാലയിലെ ഇന്ത്യൻ ഗ്രാൻഡ്പ്രീ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏതാനും ഇനങ്ങൾ മാത്രമാണ് ഇവിടെ ഉൾപ്പെടുത്തിയത്. പുരുഷ വിഭാഗം 100 മീ., 200 മീ., ട്രിപ്ൾ ജംപ്, ജാവലിൻ ത്രോ, 4x400 മീ. റിലേ, വനിതകളിൽ 100 മീ., 200മീ. എന്നിവ.
അർപിന്ദർ സിങ്ങ് തന്നെയാവും പട്യലയിലെയും പ്രതീക്ഷ. ലഖ്നോവിൽ നട്ടുച്ച പരീക്ഷണത്തിൽ 16.83 മീറ്റർ ചാടിയ അർപീന്ദറിന് 12 സെൻറിമീറ്റർ വ്യത്യാസത്തിലാണ് (16.95 മീ.) ദോഹ യോഗ്യത നഷ്ടമായത്. മത്സരം വൈകീേട്ടക്ക് മാറ്റിയിരുന്നെങ്കിൽ ലഖ്നോവിൽതന്നെ അർപിന്ദർ 17 മീറ്ററിന് മുകളിൽ ചാടുമായിരുെന്നന്ന് കോച്ച് അേൻറാണിയോ യെയ്ഷ് പറയുന്നു.
വനിതവിഭാഗം 100 മീ., 200 മീ. എന്നിവയിലാണ് മറ്റു പ്രതീക്ഷകൾ. 11.24 സെ. എന്ന യോഗ്യത സമയം മറികടക്കാനാവുമെന്ന് ദ്യുതി ചന്ദിന് ആത്മവിശ്വാസമുണ്ട്. കടുത്ത ചൂടിൽ ലഖ്നോവിൽ 11.38 സെക്കൻഡിൽ ഓടിയ ദ്യുതിക്ക് പട്യാലയിൽ മികച്ച മത്സരം കൂടി ലഭിച്ചാൽ ദേശീയ റെക്കോഡോടെ ദോഹയിലെത്തും. 200 മീറ്ററിൽ സ്രബാനി നന്ദ, അർച്ചന സുശീന്ദ്രൻ, വി. രേവതി എന്നിവരും ഒരു കൈനോക്കാനുള്ള ആത്മവിശ്വാസത്തിലാണ്.
റിലേ സ്വപ്നങ്ങൾ വെള്ളിയാഴ്ച വൈകീട്ട് ലഖ്നോ മഹാനഗർ പി.എ.സി സ്റ്റേഡിയത്തിലെ രംഗങ്ങൾ ഒരു ദുഃസ്വപ്നമായേ മുഹമ്മദ് അനസും കൂട്ടുകാരും ഓർക്കുന്നുള്ളൂ. ചെക് റിപ്പബ്ലിക്കിലെ യേബ്ലാനെകിൽനിന്ന് ആറായിരത്തിലേറെ കിലോമീറ്റർ താണ്ടി പറന്നെത്തിയത് ഈ ദുരന്ത സ്മരണകൾക്കായിരുന്നോയെന്ന ചിന്തയിലായിരിക്കണം അനസ്. 4x400 മീറ്റർ റിലേ ടീമിെൻറ യോഗ്യത ഉറപ്പിക്കാനായി ഒരുക്കിയ മത്സരത്തിന് പരിഹാസ്യമായ സമാപനമായപ്പോൾ സൂപ്പർ താരങ്ങൾ അണിനിരന്ന മൂന്ന് ടീമിനും അയോഗ്യതയായി ഫലം. ഇനി പട്യാലയാണ് പ്രതീക്ഷ. അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, കെ.എസ്. ജീവൻ, ധരുൺ അയ്യസാമി തുടങ്ങിയവരടങ്ങിയ ടീം ശനിയാഴ്ചതന്നെ പട്യാലയിലെത്തി.
അതിനിടെ പ്രതീക്ഷ നൽകുന്ന വാർത്തകളുമുണ്ട്. ഇന്ത്യയുടെ 16ാം റാങ്കിന് ഭീഷണി ഉയർത്തിയ ബോട്സ്വാനക്ക് ആഫ്രിക്കൻ ഗെയിംസിൽ മികച്ച സമയം കുറിക്കാനായില്ല. 3:02.55 മിനിറ്റിലായിരുന്നു അവരുടെ ഫിനിഷ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഓടിയെത്തിയത് 3.01.85 മിനിറ്റിലും. എങ്കിലും സ്ഥാനം മെച്ചപ്പെടുത്തി റാങ്കിങ് നിലനിർത്തി റിലേ ടീമിനെ ദോഹയിലെത്തിക്കുകയെന്നത് ടീമിനായി ലക്ഷങ്ങൾ നീക്കിവെച്ച ഫെഡറേഷനും അഭിമാനപ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.