സംഗ്രൂര് (പഞ്ചാബ്): ദേശീയ സ്കൂൾ കായികമേളക്കായി കേരളത്തിെൻറ സബ്ജൂനിയർ, ജൂനിയർ ടീമുകൾ പഞ്ചാബിലെ തെക്കൻ ജില്ലയായ സംഗ്രൂരിലെത്തി. ബുധനാഴ്ച മുതൽ ഈ മാസം എട്ടു വരെയാണ് ദേശീയ സ്കൂൾ കായികമേളയിലെ സബ്ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങൾ. 11 മുതൽ 15 വരെ സീനിയർ ചാമ്പ്യൻഷിപ്പും സംഗ്രൂര് വാർ ഹീറോസ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും.
സബ്ജൂനിയറിൽ 14 ആൺകുട്ടികളും 19 പെൺകുട്ടികളും ജൂനിയറിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളുമാണുള്ളത്. കോച്ചുമാരടക്കം പത്തംഗ സംഘവും ടീമിനെ അനുഗമിക്കുന്നുണ്ട്. സംഘം കഴിഞ്ഞ ദിവസമാണ് മംഗള എക്സ്പ്രസിൽ ഡൽഹി നിസാമുദ്ദീനിലെത്തിയത്. പിന്നീട് ബസ് മാർഗമാണ് ടീം സംഗ്രൂരിലെത്തിയത്. സ്റ്റേഡിയത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് സംഘാടകർ കേരളത്തിന് താമസസൗകര്യമൊരുക്കിയത്. ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്വന്തമായി പാചകക്കാരുമായാണ് പതിവുപോലെ കേരളം സ്കൂൾ മീറ്റിനെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ടീം സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. പി.പി. മുഹമ്മദലി, കെ.പി. അജയ് രാജ്, കെ.യു. നന്ദഗോപാൽ, ജാഫർ ബാബു, ഷിബി മാത്യു, ജിജി ജോൺ, ജിക്കു സി. ചെറിയാൻ, സിജു കെ. ദാസ്, െക. സൂര്യമോൾ, െക.വി. നിർമല, െക.ജെ. മേരി എന്നിവർ പരിശീലകരായും മാനേജർമാരായും ടീമിനൊപ്പമുണ്ട്. സീനിയർ ചാമ്പ്യൻഷിപ്പിനുള്ള സംഘം ഏഴിനാണ് കേരളത്തിൽനിന്ന് തിരിക്കുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ശക്തമായ ടീമിനെ ഇറക്കുന്ന കേരളത്തിന് സബ്ജൂനിയറിൽ മെഡൽ പ്രതീക്ഷകൾ ഏറെയില്ല.
നാലു വർഷത്തിനുശേഷം ഇത്തവണ ഓവറോൾ ചാമ്പ്യൻഷിപ് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. 2015ൽ കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മീറ്റിനുശേഷം സബ്ജൂനിയർ, ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പുകൾ വ്യത്യസ്തമായായിരുന്നു നടത്തിയത്. ഇത്തവണ ഓവറോൾ ചാമ്പ്യൻഷിപ്പും പുനരാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.