സംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ കായികമേളയിൽ ഹരിയാനയുടെ മുന്നേറ്റം. സബ് ജൂനിയർ, ജൂനിയർ മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിറ്റാണ്ടുകളായി തുടരുന്ന കേരളത്തിെൻറ കുത്തക തകർത്താണ് ജൂനിയർ വിഭാഗത്തിൽ ഹരിയാന ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. സ്പ്രിൻറ് ഇനങ്ങളിൾ അടക്കം കേരളത്തിന് കനത്ത തിരിച്ചടി നൽകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചാമ്പ്യൻഷിപ്പിൽ മുന്നേറി.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി കേരളത്തിന് 97 പോയൻറാണുള്ളത്. 124 പോയൻറുമായാണ് ഹരിയാന ഒന്നാമതായത്. മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും (119) യു.പി മൂന്നാം സ്ഥാനത്തുമാണ് (100). ഡൽഹിയാണ് (87) കേരളത്തിന് പിറകിൽ അഞ്ചാം സ്ഥാനത്ത്. രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ഈ മാസം 11നാണ് സീനിയർ വിഭാഗം മത്സരങ്ങൾക്ക് തുടക്കമാകുന്നത്. 15ന് ചാമ്പ്യൻഷിപ് സമാപിക്കും. സീനിയർ വിഭാഗം മത്സരങ്ങൾ പൂർത്തിയായാലേ ഓവറോൾ ചാമ്പ്യന്മാരെ തീരുമാനിക്കാനാവൂ.
മാനം കാത്ത് റിലേ
വ്യക്തിഗത വിഭാഗത്തിൽ സ്വർണമെഡലുകൾ ഒന്നുമില്ലാതെയാണ് കേരളം സംഗ്രൂറിലെ വാർ ഹീറോ സ്േറ്റഡിയത്തിൽനിന്ന് സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലെ മത്സരങ്ങൾക്കുശേഷം മടങ്ങുന്നത്. മൂന്നു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമാണ് മീറ്റിൽ കേരളത്തിെൻറ സമ്പാദ്യം. ഞായറാഴ്ച ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4x400 മീറ്റർ റിലേയിൽ കേരളം സ്വർണം നേടി. നേരേത്ത ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ കേരളം സ്വർണം നേടിയിരുന്നു.
ജൂനിയർ ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ ഷൈജു പ്രകാശ്, ജോയൽ പനച്ചിക്കൽ, ജെൻസൻ റോണി, എസ്. അക്ഷയ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിന് സ്വർണമെഡൽ നേടിക്കൊടുത്തത്. മൂന്നു മിനിറ്റ് 21.62 സെക്കൻഡിലായിരുന്നു ഫിനിഷിങ്. ജൂനിയർ പെൺകുട്ടികളിൽ സാന്ദ്രമോൾ സാബു, സ്റ്റെഫി സാറ കോശി, എൽഗ തോമസ്, പ്രതിഭ വർഗീസ് എന്നിവരടങ്ങിയ ടീമാണ് 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയത്. സമയം മൂന്നു മിനിറ്റ് 50.64 സെക്കൻഡ്.
ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ കേരളത്തിെൻറ ബി. ഭരത് രാജ് 1.90 മീറ്റർ ചാടി വെങ്കലം നേടി. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡ്ൽസിൽ കേരളത്തിെൻറ മുഹമ്മദ് ഹനാൻ 14.25 സെക്കൻഡിൽ വെങ്കലം നേടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.