സംഗ്രൂർ (പഞ്ചാബ് ): മഴയിലും മഞ്ഞിലും തണുത്തുറഞ്ഞ വാർ ഹീറോ സ്റ്റേഡിയത്തിലെ ആകാശത്ത് കേരളത്തിനായി സുവർണ സൂര്യനുദിച്ചു. ദേശീയ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം മത്സരങ്ങളുടെ മൂന്നാംദിനത്തിൽ തണുപ്പിൽ ഇടറിയ കേരളത്തിന് ആശ്വാസമായത് ആകാശ് എം. വർഗീസിെൻറ സ്വർണനേട്ടം. ആൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ ആണ് തിരുവനന്തപുരം സായിയുടെ താരമായ ആകാശ് സ്വർണപ്പതക്കമണിഞ്ഞത്. 15.45 മീറ്റർ താണ്ടിയായിരുന്നു ആകാശിെൻറ പ്രകടനം.
മെഡലുകൾ ഒന്നുമില്ലാതെ നിരാശയിലായ കേരളത്തിന് മൂന്നാം ദിനത്തിലെ അവസാന ഇനത്തിലാണ് സ്വർണം ലഭിച്ചത്. വെള്ളി നേടിയ തമിഴ്നാടിെൻറ എം. മുത്തു ജനിതരെൻറ (15.30 മീറ്റർ) കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ആകാശ് നേട്ടം കൊയ്തത്. ആദ്യശ്രമത്തിൽ 15.26 മീറ്റർ ചാടിയ ശേഷം ആകാശ് 4- 400 മീറ്റർ റിലേ ഹീറ്റ്സിൽ ഓടാനും സമയം കണ്ടെത്തി. ആറാമത്തെയും അവസാനത്തെയും ശ്രമത്തിലാണ് 15.45 എന്ന സുവർണ ദൂരത്തിലെത്തിയത്. മഴയും തണുപ്പും കാരണം തല കറങ്ങിപ്പോയെന്ന് ആകാശ് പറഞ്ഞു. തിരുവനന്തപുരം സായിയിൽ എം.എ. ജോർജിന് കീഴിൽ പരിശീലിക്കുന്ന ആകാശ്എം. വർഗീസ് ചങ്ങനാശ്ശേരി വാകത്താനം സ്വദേശിയാണ്.
മലയിൽ വർഗീസ് ജോണിെൻറയും സുരേഖയുടെയും മകൻ. ചെമ്പഴന്തി എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ ആകാശിനിത് ദേശീയ കായികമേളകളിലെ മൂന്നാമത്തെ സ്വർണമാണ്. വഡോദരയിലും ഭോപാലിലും നടന്ന കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മൂന്നു ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹരിയാന 49 പോയൻറുമായി ഒന്നാം സ്ഥാനത്താണ്. 45 വീതം പോയൻറുമായി മഹാരാഷ്ട്രയും കേരളവും പിന്നാലെയുണ്ട്. മൂന്നു വിഭാഗങ്ങളും ചേർന്നുള്ള പോയൻറ് നിലയിലും ഹരിയാനയാണ് മുന്നിൽ (173). 142 പോയൻറുമായി കേരളം മൂന്നാമതാണ്. മഹാരാഷ്ട്രയാണ് (162) രണ്ടാം സ്ഥാനത്ത്.
എന്തൊരു കുളിര് പരിചിതമല്ലാത്ത കാലാവസ്ഥ കേരള താരങ്ങളുടെ പ്രകടനത്തെ മൂന്നാംദിവസവും കാര്യമായി ബാധിച്ചു. രാവിലെ തണുപ്പിനു പുറമെ, ശല്യക്കാരനായി മഴയുമെത്തി. തുടർച്ചയായ രണ്ടാം ദിനവും സൂര്യൻ ഒളിച്ചിരിക്കുകയായിരുന്നു. ഒമ്പതിനു നടക്കേണ്ട മത്സരങ്ങൾ മഴ കാരണം, ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. അപ്പോഴും മഴ കുറഞ്ഞിരുന്നില്ല. മഴകാരണം ആൺകുട്ടികളുടെ പോൾവാൾട്ട് മത്സരങ്ങൾ ശനിയാഴ്ചത്തേക്ക് മാറ്റിെവച്ചു. വാം അപ് ഗ്രൗണ്ടും ചളി നിറഞ്ഞു. സ്റ്റേഡിയം പവിലിയനിലെ ഇടനാഴിയിലായിരുന്നു താരങ്ങളുടെ വാം അപ്. തണുപ്പിൽ പേശികളുടെ മരവിപ്പ് മാറ്റി ‘ചൂടാക്കാൻ’ കേരള സംഘത്തിലെ ആയുർവേദ ഡോക്ടർമാർ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഓട്ടത്തിനിടെ ശ്വാസം കിട്ടാതിരുന്നത് ഓട്ടക്കാർക്ക് തിരിച്ചടിയായി.
റെക്കോഡ് ദൂരം മറികടന്ന് ആൻസി പെൺകുട്ടികളുടെ ലോങ്ജംപിൽ തകർപ്പൻ കുതിപ്പോടെ കേരളത്തിെൻറ ആൻസി സോജൻ ഫൈനലിലെത്തി. 18 വർഷം മുമ്പ് മഹാരാഷ്ട്രയുടെ റുത പദ്കർ സ്ഥാപിച്ച ദൂരം (6.05 മീറ്റർ) പിന്നിട്ടായിരുന്നു ആൻസിയുടെ പ്രകടനം. 6.08 മീറ്ററാണ് ആൻസിയുടെ ദൂരം. യോഗ്യതാ റൗണ്ടായിരുന്നതിനാൽ റെക്കോഡായി പരിഗണിക്കില്ല. ശനിയാഴ്ച നടക്കുന്ന 15 ഫൈനലുകളിൽ കേരളത്തിന് പ്രതീക്ഷയുടെ ദിനമാണ്. പെൺകുട്ടികളുടെ 200 മീറ്ററിലും ലോങ് ജംപിലും സ്വർണമണിഞ്ഞ് ട്രിപ്ൾ നേട്ടത്തിനൊരുങ്ങുന്ന ആൻസിയിൽതന്നെയാണ് പ്രധാന പ്രതീക്ഷ. പി.എസ്. പ്രഭാവതി ലോങ്ജംപിലും കെസിയ മറിയം ബെന്നി ഹാമർ ത്രോയിലും മത്സരിക്കും. ആൺകുട്ടികളുടെ 400 മീറ്റർ ഹർഡ്ൽസിൽ എ. രോഹിതും ലോങ്ജംപിൽ ടി.ജെ. ജോസഫുമാണ് ശനിയാഴ്ചത്തെ മറ്റ് മെഡൽ സ്വപ്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.