നേട്ടങ്ങൾ കൈവരിച്ചിട്ടും മുൻതാരങ്ങളും പരിശീലകരും എന്നെ വേട്ടയാടുന്നു -രഞ്ജിത് മഹേശ്വരി
തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സില്‍ പ്രകടനം മോശമായതിന്‍റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഒളിമ്പ്യന്‍ രഞ്ജിത് മഹേശ്വരി. രാജ്യാന്തര തലത്തിലുൾപ്പെടെ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടും മുൻതാരങ്ങളും പരിശീലകരും മാധ്യമങ്ങളുമെല്ലാം തന്നെ വേട്ടയാടുകയാണെന്ന് രഞ്ജിത് മഹേശ്വരി ആരോപിച്ചു.
രാജ്യാന്തര മീറ്റുകളില്‍ മെഡലുകള്‍ നേടിയവരെപ്പോലും കഴിവുകെട്ടവരെന്ന് വിലയിരുത്തുന്ന വിമര്‍ശകരാണ് കായികരംഗത്തിന്റെ ശാപം. ഒളിമ്പിക്സിന് യോഗ്യത നേടിയപ്പോൾ മരുന്നടിച്ചോയെന്നു ചോദിച്ചവരുണ്ട്. റിയോ ഒളിംപിക്സിൽ മൽസരിക്കുന്നതിനു തലേദിവസംവരെ ഇത്തരം ചോദ്യങ്ങൾകൊണ്ട് അപമാനിക്കപ്പെട്ടുവെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു.
പുതുതലമുറയെ എങ്കിലും വേട്ടയാടലില്‍ നിന്നും ഒഴിവാക്കണം. തന്നെ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരുന്ന നിമിഷങ്ങളില്‍ സ്‌പോര്‍ട്‌സില്‍ നിന്നു തന്നെ പിന്മാറുന്നതിനെ കുറിച്ചുപോലും ആലോചിച്ചിട്ടുണ്ടെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് പറഞ്ഞു.
റിയോയിൽ ട്രിപ്പിൾ ജംപില്‍ മത്സരിച്ച രഞ്ജിത് മഹേശ്വരിക്ക് യോഗ്യതാ മാര്‍ക്ക് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. 16.13 മീറ്റര്‍ പിന്നിട്ട രഞ്ജിത് 30–ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. 16.95 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.