ഒ.പി ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു

ബംഗളൂരു: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി കായിക താരം ഒ.പി ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രക്തസാംപിള്‍ പരിശോധനയിലാണ് ജെയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. താരം ബംഗളൂരു ബെന്നാർഗട്ട ഫോർട്ടിസ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ റീജണൽ ഡയറക്ടർ ശ്യാം സുന്ദർ മാധ്യമങ്ങളോട് പറഞ്ഞു. റിയോയില്‍ ജെയ്ഷക്കൊപ്പം ഉണ്ടായിരുന്ന സുധാ സിങ്ങിന് എച്ച് 1 എന്‍ 1 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

റിയോയിൽ നിന്ന് ശരീരവേദനയുമായി നാട്ടിലെത്തിയ സുധാ സിങ്ങിന് സിക വൈറസ് ബാധയുണ്ടെന്ന സംശയം ഉണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 ആണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് സുധയോടൊപ്പം ഒളിമ്പിക്സ് ഗ്രാമത്തിൽ മുറി പങ്കിട്ട ജെയ്ഷ, കവിതാ റൗത്ത് എന്നിവരെയും പരിശോധനക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് ജെയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് സ്ഥിരീകരിച്ചത്.

റിയോയില്‍ ദീർഘദൂര മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം എത്തിക്കാന്‍ അത് ലറ്റിക് ഫെഡറേഷൻ തയാറായില്ലെന്ന് ജെയ്ഷ വെളിപ്പെടുത്തിയിരുന്നു. ജെയ്ഷയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു. 42 കി.മീ. ഓടി മത്സരം പൂര്‍ത്തിയാക്കിയ 33കാരി ജെയ്ഷ ട്രാക്കില്‍ തളര്‍ന്നു വീഴുകയും മൂന്നു മണിക്കൂറോളം അബോധാവസ്ഥയിലായി ആശുപത്രിയിലാവുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT