ഊലാന്‍ബതോര്‍ (മംഗോളിയ): ഇന്ത്യയുടെ ഗുസ്തിതാരം സന്ദീപ് തോമര്‍ റിയോ ഒളിമ്പിക്സിന് യോഗ്യതയുറപ്പാക്കി. ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റിന്‍െറ ആദ്യപാദത്തില്‍ പുരുഷന്മാരുടെ 57 കിലോ വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടിയതിനൊപ്പമാണ് സന്ദീപ് റിയോയിലെ ഗോദയിലേക്ക് ടിക്കറ്റ് നേടിയത്. യോഗേശ്വര്‍ ദത്ത് (65 കിലോ ഫ്രീസ്റ്റൈല്‍), നര്‍സിങ് യാദവ് (74 കിലോ ഫ്രീസ്റ്റൈല്‍), ഹര്‍ദീപ് സിങ് (ഗ്രീകോ-റോമന്‍ 98 കിലോഗ്രാം) എന്നിവര്‍ നേരത്തെ യോഗ്യത സ്വന്തമാക്കിയിരുന്നു. വെങ്കലമെഡല്‍ പോരാട്ടത്തിനുശേഷം നടന്ന പ്ളേഓഫ് മത്സരത്തില്‍ ജയിച്ചാണ് സന്ദീപ് ഒളിമ്പിക്സ് യോഗ്യത നേടിയത്. അസര്‍ബൈജാന്‍െറ മിര്‍ജലാല്‍ ഹസന്‍ സദയോട് സെമിയില്‍ തോറ്റതോടെയാണ് സന്ദീപ് വെങ്കലത്തിലൊതുങ്ങിയത്. എന്നാല്‍, മറ്റൊരു വെങ്കലമെഡല്‍ ജേതാവായ മള്‍ഡോവയുടെ അലക്സാന്‍ഡ്രു ചിര്‍റ്റോകയെ തോല്‍പിച്ചാണ് ഒളിമ്പിക് യോഗ്യതയിലേക്ക് കുതിച്ചത്.
മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും യോഗ്യത നേടാനായില്ല. യോഗ്യതാ ടൂര്‍ണമെന്‍റിന്‍െറ രണ്ടാംപാദം അടുത്തമാസം തുര്‍ക്കിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.