സാത്വിക്സായ് രാജ്- ചിരാഗ് സഖ്യം പാരിസ് ഓപൺ ചാമ്പ്യന്മാർ
പാരിസ്: പാരിസ് ഓപൺ സൂപർ 750 ചാമ്പ്യൻഷിപ്പിൽ ഡബ്ൾസ് കിരീട ജേതാക്കളായി ഇന്ത്യൻ സഖ്യം. സാത്വിക്സായ് രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി ടീം നേരിട്ടുള്ള സെറ്റുകളിൽ ചൈനീസ് തായ്പെയുടെ ലു ചിങ് യാവോ- യാങ് പോ ഹാൻ ജോഡികളെയാണ് ഫൈനലിൽ വീഴ്ത്തിയത്. 2019ൽ ഇവിടെ റണ്ണറപ്പായിരുന്ന ലോക എട്ടാം നമ്പർ ജോഡിക്ക് കാര്യമായ എതിരാളികളാകാൻ 25ാം റാങ്കുകാർക്കായില്ല. 48 മിനിറ്റിൽ കളി തീർത്താണ് സാത്വിക്- ചിരാഗ് സഖ്യം കപ്പുമായി മടങ്ങിയത്.
ഈ വർഷം നേരത്തെ ഇന്ത്യൻ ഓപൺ സൂപർ 500 കിരീടവും കോമൺവെൽത്ത് സ്വർണവും മാറോടുചേർത്ത ടീം 39 വർഷത്തിനിടെ ആദ്യമായി പുരുഷ ഡബ്ൾസ് ചാമ്പ്യൻമാരാകുന്ന ഇന്ത്യക്കാരെന്ന റെക്കോഡ് സ്വന്തമാക്കി. സൂപർ 750 കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ടീമുമാണ്.
ആക്രമണോത്സുകമായി കളി നയിച്ച ഇരു ടീമും തുടക്കത്തിൽ നന്നായി പൊരുതിയെങ്കിലും അതിവേഗം 5-0ന് ലീഡു പിടിച്ച സാത്വിക്- ചിരാഗ് ജോഡികൾ 13 പോയിന്റ് മാത്രം സമ്മാനിച്ച് ആദ്യ സെറ്റ് പിടിക്കുകയായിരുന്നു. രണ്ടാം സെറ്റിൽ പക്ഷേ, തിരിച്ചടിച്ച തായ്പെയ് ടീം ഒപ്പത്തിനൊപ്പം പൊരുതിയത് ആശങ്കയുണ്ടാക്കിയെങ്കിലും അതിവേഗവും കളിമികവും ചേർത്ത ഇന്ത്യൻ ടീം വെല്ലുവിളികൾ മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.