ലഖ്നോ: വിവാദങ്ങൾക്കിടെ അന്താരാഷ്ട്ര ഗുസ്തി താരം വിനേഷ് ഫോഗട്ട് തിങ്കളാഴ്ച ദേശീയ ഓപൺ റാങ്കിങ് ടൂർണമെന്റിനായി ഉത്തർപ്രദേശിലെ ഗോണ്ടയിലെത്തി. വിനേഷിനെ 2026 ജൂൺ 26 വരെ ആഭ്യന്തര മത്സരങ്ങളിൽനിന്ന് വിലക്കിയ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ താരത്തിന് വിശദമായ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ഇന്നലെ മറുപടിയും സമർപ്പിച്ചു വിനേഷ്. എന്നാൽ, മറുപടി അപൂർണമാണെന്നാണ് ഫെഡറേഷൻ പറയുന്നത്. വിലക്കുള്ള സാഹചര്യത്തിൽ ഗോണ്ടയിലെ ടൂർണമെന്റിൽ വിനേഷിന് പങ്കെടുക്കാൻ കഴിയുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
വിരമിക്കലിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചുവരുമ്പോൾ പാലിക്കേണ്ട ആറുമാസത്തെ നോട്ടീസ് കാലാവധി വിനേഷ് പൂർത്തിയാക്കിയിട്ടില്ലെന്ന് കാണിച്ചാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. താൻ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച വിവരം ലോക ഗുസ്തി സംഘടനയെ നേരത്തെതന്നെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ മത്സരത്തിന് യോഗ്യയാണെന്നും വിനേഷ് വാദിക്കുന്നു. തനിക്കെതിരായ നടപടികൾ ഗൂഢാലോചനയാണെന്നും അവർ ആരോപിക്കുന്നു.
കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി പൂർണമല്ലെന്നും അച്ചടക്കലംഘനം ഉൾപ്പെടെയുള്ള ഗൗരവകരമായ ആരോപണങ്ങൾക്ക് വ്യക്തമായ വിശദീകരണം ലഭിക്കാതെ താരത്തെ മത്സരിക്കാൻ അനുവദിക്കില്ലെന്നും ഫെഡറേഷൻ വൃത്തങ്ങൾ അറിയിച്ചു. മേയ് 10 മുതൽ 12വരെയാണ് ഗോണ്ടയിലെ ഓപൺ റാങ്കിങ് ടൂർണമെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.