സാമ്പിൾ നൽകാൻ വിസമ്മതിച്ചിട്ടില്ല; സസ്പെൻഷനിൽ പ്രതികരിച്ച് ഗുസ്തി താരം ബജ്റങ് പൂനിയ

ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) സസ്പെൻഷൻ നടപടിയിൽ പ്രതികരിച്ച് ഗുസ്തി താരം ബജ്റങ് പൂനിയ. സാമ്പിൾ നൽകാൻ താൻ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്‍റെ സാമ്പിളെടുക്കാൻ കാലഹരണപ്പെട്ട കിറ്റാണ് കൊണ്ടുവന്നത്. അതിൽ എന്ത് നടപടി സ്വീകരിച്ചു എന്നതിന് ഇതുവരെ ബന്ധപ്പെട്ടവർ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രയൽസിൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ പൂനിയയെ നാഡ സസ്പെൻഡ് ചെയ്തെന്നായിരുന്നു റിപ്പോർട്ട്. മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിൽ താരം മൂത്രത്തിന്‍റെ സാമ്പിൾ നൽകാൻ വിസമ്മതിച്ചെന്നാണ് നാഡ പറയുന്നത്.

‘ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു!!! എന്‍റെ സാമ്പിൾ നാഡ ഉദ്യോഗസ്ഥർക്ക് നൽകാൻ ഞാൻ ഒരിക്കലും വിസമ്മതിച്ചിട്ടില്ല, സാമ്പിൾ എടുക്കാൻ കൊണ്ടുവന്നത് കാലഹരണപ്പെട്ട കിറ്റാണ്. ഇതിൽ എന്ത് നടപടി സ്വീകരിച്ചു എന്നതിന് ആദ്യം മറുപടി നൽകാനും തുടർന്ന് ഉത്തേജക മരുന്ന് പരിശോധന നടത്താനുമാണ് അവരോട് അഭ്യർഥിച്ചത്. അഭിഭാഷകൻ വിദുഷ് സിംഘാനിയ ഈ കത്തിന് കൃത്യസമയത്ത് മറുപടി നൽകും’ -പൂനിയ എക്സിൽ കുറിച്ചു.

ട്രയൽസിൽ രോഹിത് കുമാറിനോട് തോറ്റതിനു പിന്നാലെ താരം സോനിപത്തിലെ സായി കേന്ദ്രത്തിൽനിന്ന് മടങ്ങിയിരുന്നു. ഉത്തേജക മരുന്നു പരിശോധനക്കായാണ് നാഡ സാമ്പിൾ ആവശ്യപ്പെട്ടത്. ട്രയൽസിന് തയാറെക്കുന്നതിനായി റഷ്യയിലാണ് പൂനിയ പരിശീലനം നടത്തിയത്. സസ്പെൻഷനിലുള്ള താരത്തിന് ടൂർണമെന്‍റിലോ, ട്രയൽസിലോ ഇനി പങ്കെടുക്കാനാകില്ല. ഒളിമ്പിക്‌സിനു മുന്നോടിയായി വരാനിരിക്കുന്ന ട്രയൽസിലും താരത്തിന് വിലക്കേർപ്പെടുത്തിയേക്കും.

യോഗ്യത മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മേയ് 31ന് നടക്കുന്ന ലോക യോഗ്യത ട്രയൽസിൽ 65 കിലോ വിഭാഗത്തിലെ ജേതാവുമായി മത്സരിക്കാൻ പൂനിയയെ ക്ഷണിച്ചിരുന്നു. ടോക്യോ ഒളിമ്പിക് മെഡൽ ജേതാവെന്ന നിലയിലാണ് അധികൃതർ താരത്തെ ക്ഷണിച്ചത്. മാർച്ച് 10നാണ് നാഡ താരത്തോട് മൂത്രത്തിന്‍റെ സാമ്പിൾ ആവശ്യപ്പെട്ടത്. ഏപ്രിൽ ഏഴിന് താരത്തോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകിയില്ലെന്നും തുടർന്നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Tags:    
News Summary - I never refused to give my sample to NADA -Bajrang Punia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.