ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാത മത്സരങ്ങളിൽ കരുത്തൻമാർക്ക് മികച്ച വിജയം. റയൽ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ പി.എസ്.വിയെ ഏഴ് ഗോളിന് തകർത്തുവിട്ടു.
സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു റയലിന്‍റെ വിജയം. കളിയുടെ നാലാം മിനിറ്റിൽ തന്നെ മനോഹരമായൊരു ഗോളിലൂടെ റോഡ്രിഗോ ഗോസ് ലോസ് ബ്ലാങ്കോസിനെ മുന്നിലെത്തിച്ചു. എന്നാൽ 32-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ മികച്ച ഗോളിലൂടെ അത്ലറ്റിക്കോ മറുപടി നൽകി. ഇടതുവിങ്ങിൽ അൽവാരസ് നടത്തിയൊരു മുന്നേറ്റം കോർട്ടുവയുടെ കോട്ട പൊളിച്ച് വലയിലെത്തുകയായിരുന്നു. 55-ാം മിനിറ്റിൽ ബ്രഹീം ഡിയാസിലൂടെ റയൽ ഒരിക്കൽ കൂടി വലകുലുക്കി. റയലിന്‍റെ വിജയ ഗോളായിരുന്നു ഇത്.
മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ്ബായ പി.എസ്.വിക്കെതിരെ ആഴ്സണൽ ഗോൾ മഴയോടെ തകർപ്പൻ വിജയം സ്വന്തമാക്കി പി.എസ്.വിക്ക് ഒരു ഗോളാണ് നേടാൻ സാധിച്ചത്. ഗണ്ണേഴ്സിനായി മാർട്ടിൻ ഒഡെഗാർഡ് ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ജൂറിയെൻ ടിംബർ, ഏഥൻ നാസ്വേരി, മിക്കേൽ മെറീനോ, ലിയനാഡോ ട്രൊസാർഡ്, കലഫിയോരി എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല ബെൽജിയൻ ക്ലബ്ബ് ക്ലബ്ബ് ബ്രൂഗെയെ തകർത്തത്. ലിയോൺ ബെയ്‌ലി, ബ്രണ്ടൻ മെക്കേലെ, മാർക്കോ അസെൻസിയോ എന്നിവരാണ് വില്ലക്കായി വലകുലുക്കിയത്.
മറ്റൊരു മത്സരത്തിൽ ജർമൻ കരുത്തരായ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ ഫ്രഞ്ച് ക്ലബ്ബായ ലില്ലെ സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതമടിച്ച് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.