ലണ്ടൻ: പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഗോൾമഴയിൽ മുക്കി ആഴ്സണൽ. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ആഴ്സണലിന്‍റെ ജയം. മാർട്ടിൻ ഒഡേഗാർഡ് (2'), തോമസ് പാർട്ടി (56'), ലെവിസ് സ്‌കെല്ലി (62'),കായ് ഹാവെർട്‌സ് (76'), എഥാൻ ന്വാനേറി (90+3') എന്നിവരാണ് ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. സിറ്റിക്കായി 55ാം മിനിറ്റിൽ എർലിങ് ഹാളണ്ട് ആശ്വാസഗോൾനേടി.
തുടക്കം മുതൽ ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞ മത്സരത്തിൽ സിറ്റിയെ ഞെട്ടിച്ച് രണ്ടാം മിനിറ്റിൽ തന്നെ ആഴ്സണൽ ലീഡെടുത്തു. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡാണ് വലകുലുക്കിയത്. ആദ്യ പകുതിയിൽ 1-0ന് ആഴ്സണൽ മുന്നിൽ. രണ്ടാം പകുതിയിലായിരുന്നു ആഴ്സണലിന്‍റെ ഗോളടിമേളം. 55ാം മിനിറ്റിൽ എർലിങ് ഹാളണ്ടിന്‍റെ ഗോളിലൂടെ സിറ്റി സമനില പിടിച്ചെങ്കിലും അടുത്ത മിനിറ്റിൽ തോമസ് പാർട്ടിയിലൂടെ ആഴ്സണൽ വീണ്ടും ലീഡ് പിടിച്ചു.
സിറ്റി പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ലെവിസ് സ്‌കില്ലി ഗോൾനേടി. പിന്നാലെ കായ് ഹാവെർട്‌സും സിറ്റി വലയിൽ പന്തെത്തിച്ചു. കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെ കൗമാരതാരം ന്വാനേറി മികച്ചൊരു കർവിങ് ഷോട്ടിൽ അഞ്ചാം ഗോളും നേടി.
വിജയത്തോടെ ആഴ്സണൽ 50 പോയിന്റുമായി ലീഗിൽ രണ്ടാമതാണ്. സിറ്റി 41 പോയിന്റുമായി നാലാമതാണ്. 56 പോയിന്‍റുമായി ലിവർപൂളാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.