'തോക്കിനു പോലും ഹാലണ്ടിനെ തോൽപിക്കാനാകില്ല '; സൂപ്പർതാരത്തെ പുകഴ്ത്തി കോച്ച്
വെസറ്റ്ഹാം യുനൈറ്റഡിനെതിരെയുള്ള ഹാട്രിക്കിന് ശേഷം സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടിനെ പുകഴ്ത്തി ടീം കോച്ച് പെപ് ഗ്വാർഡിയോള. ഹാലണ്ടിന്‍റെ ഹാട്രിക്ക് ബലത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർക്കാൻ സിറ്റിക്ക് സാധിച്ചിരുന്നു. മത്സരം തുടങ്ങി പത്ത് മിനിറ്റാകുന്നതിന് മുമ്പ് തന്നെ ഹാലണ്ട് ഗോൾ വല കുലുക്കി. ഹാലണ്ടിനെ തടുക്കാൻ ഒരു സെന്‍റർ ഡിഫൻഡർക്ക് പോലും സാധിക്കില്ലെന്നും കൈയിൽ തോക്ക് ഉണ്ടെങ്കിൽ പോലും താരത്തെ മറികടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
'ഹാലണ്ട് തടയാനാവാത്ത ഒരു മനുഷ്യനാണ്. അദ്ദേഹത്തെ തടുക്കാൻ സാധിക്കുന്ന ഒരു ഡിഫൻഡർ പോലും ഇന്ന് കളത്തിലില്ല. തോക്കുണ്ടെങ്കിൽ പോലും അവർക്ക് അതിന് സാധിക്കില്ല. അത്രയും പവർഫുള്ളാണ് അവൻ,' ഗ്വാർഡിയോള പറഞ്ഞു.
30-ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്‍റെ രണ്ടാം ഗോൾ ബോക്സിനുള്ളിൽ റികോ ലൂയിസ് നൽകിയ പന്ത് ഒരു തകർപ്പൻ റോക്കറ്റ് ഷോട്ടിലൂടെ താരം വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ വെസ്റ്റ്ഹാം ശക്തമായി തിരിച്ചുവന്നെങ്കിലും സിറ്റിയുടെ പ്രതിരോധത്തെ തകർക്കാൻ സാധിച്ചില്ല. നിശ്ചിത സമയം അവസാനിക്കാൻ ഏഴു മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ഹാലണ്ട് മൂന്നാം ഗോൾ നേടുന്നത്. കഴിഞ്ഞ മത്സരത്തിലും താരം ഹാട്രിക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യ മൂന്ന് മത്സരത്തിൽ രണ്ട് മത്സരത്തിലും ഹാട്രിക് നേടുന്ന ആദ്യ താരമാകാൻ ഹാലണ്ടിന് സാധിച്ചു. 1994-1995 സീസണിൽ ബ്രാഡ്ഫോർഡ് സിറ്റിക്ക് വേണ്ടി പോൾ ജുവലാണ് ഹാലണ്ടിന് മുമ്പ് ആദ്യ മൂന്ന് കളിയിൽ രണ്ടെണ്ണത്തിൽ ഹാട്രിക് നേടിയത്.
കഴിഞ്ഞ മത്സരത്തിൽ ലിപ്സിച്ചിനെ 4-1ന് സിറ്റി തോൽപിച്ചിരുന്നു. മൂന്ന് മത്സരത്തിൽ നിന്നും ഏഴ് ഗോളുമായി ഹാലണ്ടും ഒമ്പത് പോയിന്‍റുമായി സിറ്റിയും പ്രീമിയർ ലീഗിന്‍റെ തലപ്പത്താണ് നിലവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.