ഗോൾനേട്ടം ആഘോഷിക്കുന്ന അർജന്‍റീന താരങ്ങൾ
സാന്‍റിയാഗോ: ഫിഫ അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ് ഫൈനലിൽ അർജന്റീനയും മൊറോക്കോയും ഏറ്റുമുട്ടും. സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അർജന്റീന തർത്തപ്പോൾ യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ആറു തവണ ചാമ്പ്യന്മാരായ അർജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. 2009ൽ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോയും മാറി. തിങ്കളാഴ്ച പുർച്ചെയാണ് ഫൈനൽ.
കരുത്തരായ അമേരിക്കയെ ക്വാർട്ടറിൽ തകർത്ത ആത്മവിശ്വാസത്തിലാണ് മൊറോക്കോ സെമി ഫൈനലിൽ പന്ത് തട്ടാനെത്തിയത്. ആദ്യപകുതിയിൽ തന്നെ ടീം ലീഡ് നേടി. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലിസാൻഡ്രോ ഓൽമേറ്റ മൊറോക്കോയെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച മുന്നേറ്റത്തിലൂടെ ഫ്രാൻസ് ഗോൾ മടക്കി. 59-ാം മിനിറ്റിൽ ലൂക്കാസ് മിച്ചലാണ് ഫ്രാൻസിനായി വലകുലുക്കിയത്. പിന്നാലെ കളി അധികസമയത്തേക്ക് നീണ്ടെങ്കിലും ഇരുകൂട്ടർക്കും ഗോൾ കണ്ടെത്താനായില്ല. ഇതോടെ ഷൂട്ട് ഔട്ടിൽ കലാശിക്കുകയായിരുന്നു.
പരാജയമറിയാതെ മുന്നേറിയ അർജന്റീനക്കെതിരെ ശക്തമായ പ്രകടനമാണ് കൊളംബിയ കാഴ്ചവെച്ചത്. പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ കണ്ടെത്താനാകാത്തത് ടീമിന് തിരിച്ചടിയായി. എന്നാൽ ലഭിച്ച അവസരം കൃത്യമായി ഗോളാക്കി മാറ്റിയാണ് അർജന്റീന മുന്നേറിയത്. പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.