ലണ്ടൻ: അമേരിക്കൻ മേജർ ലീഗ് സോക്കർ സീസൺ സമാപിക്കുകയും, ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഇനിയും മാസങ്ങൾ ബാക്കിനിൽക്കുകയും ചെയ്യവേ ഇടക്കാല കൂടുമാറ്റത്തിനൊരുങ്ങി ലയണൽ മെസ്സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതിനു പിന്നാലെയാണ് ലയണൽ മെസ്സിയുടെ പ്രീമിയർ ലീഗിലേക്കുള്ള കൂടുമാറ്റം വാർത്തകളിൽ നിറയുന്നത്.
ബാഴ്സലോണയിലും ശേഷം, പി.എസ്.ജി, വഴി എം.എൽ.എസ് ക്ലബ് ഇന്റർമിയാമിയിലെത്തിയ ലയണൽ മെസ്സിയെ വായ്പാ കരാറിലൂടെ ക്ലബിലെത്തിക്കാൻ ലിവർപൂൾ ശ്രമം ആരംഭിച്ചു. ഹ്രസ്വകാലയളവിലേക്കാണ് കൂടുമാറ്റത്തിന് ശ്രമം നടക്കുന്നത്. നാല് മുതൽ അഞ്ച് ആഴ്ച വരെയുള്ള കരാറിൽ താരത്തെ തങ്ങൾക്കൊപ്പം കളിപ്പിക്കാനാണ് ലിവർപൂളിന്റെ ശ്രമം. ഡിസംബറിൽ അവസാനിച്ച സീസണിനു പിന്നാലെ, ഫെബ്രുവരി അവസാനത്തിലാണ് എം.എൽ.എസ് അടുത്ത സീസണിന് കിക്കോഫ് കുറിക്കുന്നത്. ജൂണിൽ ലോകകപ്പിന് കിക്കോഫ് കുറിക്കാനിരിക്കെ, ദീർഘകാലം കളിയില്ലാതെയിരിക്കുന്നത് മെസ്സിയുടെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യതയെ ബാധിക്കുമെന്നതിനാൽ താരവും മികച്ച മത്സരങ്ങളുള്ള ലീഗിൽ കളിക്കാനും താൽപര്യപ്പെടുന്നതായാണ് വാർത്ത. ഇതു പ്രകാരമാണ് ലിവർപൂൾ ഹ്രസ്വകാല വായ്പയിൽ മെസ്സിയെ ഇംഗ്ലണ്ടിലെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
ബെക്കാം റൂൾ എന്നറിയിപ്പെടുന്ന ഇടക്കാല കൂടുമാറ്റ തന്ത്രമാണ് മെസ്സിയുടെ നീക്കത്തിലും പിന്തുടരുന്നത്. പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ 20 കളി പൂർത്തിയാക്കിയ ലിവർപൂൾ 10 ജയവുമായി 34 പോയന്റിൽ നാലാം സ്ഥാനത്താണിപ്പോൾ.
ഇടവേളയിൽ ബാഴ്സലോണയിൽ മെസ്സി കളിക്കാനെത്തുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും ദീർഘകാലം കളിച്ച ക്ലബിെൻർ മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മെസ്സി, ഇതുവരെ കളിക്കാതെ ഫുട്ബാൾ ലീഗിൽ ഭാഗമാവാൻ ഒരുങ്ങുന്നത്.
അമേരിക്കയിൽ കളിക്കുന്ന താരം, സീസൺ ഇടവേളയിൽ യൂറോപ്പിൽ കളിക്കുന്ന തന്ത്രമാണ് ബെക്കാം റൂൾ. 2007ൽ റയൽ മാഡ്രിഡ് വിട്ട് അമേരിക്കൻ ക്ലബ് എൽ.എ ഗാലക്സിയിൽ ചേർന്ന ഡേവിഡ് ബെക്കാം, ജനുവരി മുതൽ മാർച്ച് വരെയുള്ള എം.എൽ.എസ് ഇടവേളയിൽ യൂറോപ്പിൽ കളിക്കാൻ തീരുമാനിച്ചതിൽ നിന്നാണ് ഈ കീഴ്വഴക്കം ആരംഭിക്കുന്നത്.
ഹ്രസ്വകാല വായ്പയിൽ ഏതാനും ആഴ്ചയിൽ ഡേവിഡ് ബെക്കാം എ.സി മിലാനിൽ കളിച്ചു. രണ്ടു സീസണിൽ ബെക്കാം സമാനമായ രീതിയിൽ എ.സി മിലാനിൽ കളിച്ചിരുന്നു.
മെസ്സിക്കു പുറമെ, ടോട്ടൻഹാമിൽ നിന്നും എൽ.എ ഗാലക്സിയിലേക്ക് കൂടുമാറിയ ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സണും ഇതേ മാതൃകയിൽ പഴയ ക്ലബിലെത്താൻ താൽപര്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.