ലുസൈൽ കടൽത്തീരത്തെ കതാറ ടവർ
രണ്ടു പതിറ്റാണ്ടു മുമ്പ് വെറുമൊരു മരുഭൂമിയായി ഒഴിഞ്ഞുകിടന്ന മണ്ണ്, ഇന്നൊരു ലോകോത്തര നഗരമായി മാറിയ കഥ. ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ മറ്റൊരു അതിശയച്ചെപ്പാണ് തുറക്കുന്നത്..
ദോഹ: റിയോ ഡെ ജനീറോയും ബ്വേനസ് എയ്റിസും ജപ്പാനിലെ യോകോഹാമയും പോലെ കാൽപന്തുമേളക്കൊപ്പം ലോകഭൂപടത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ഒരു നഗരമാണ് ലുസൈൽ. വരുംദിനങ്ങളിൽ ലോകമാധ്യമങ്ങളിലും ഫുട്ബാൾ ആരാധകരുടെ ചുണ്ടിലുമായി ഏറ്റവുമേറെ തവണ ഉയരുന്ന പേര്.
തലസ്ഥാന നഗരിയായ ദോഹയിൽനിന്ന് 23 കിലോമീറ്റർ അകലെ, പണിതുയർത്തിയ ഈ മനോഹര നഗരം ലോകകപ്പുപോലെ തന്നെ ഖത്തറിന്റെ സ്വപ്നങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന ഇടമാണ്. ഈ ലോകകപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന സ്വർണക്കൂടാരത്തെ ഹൃദയഭാഗത്താക്കി പണിതുയർത്തിയ മനോഹരമായ നഗരം. വിശ്വപോരാട്ടത്തിനായി ഒഴുകിയെത്തുന്ന ദശലക്ഷം ഫുട്ബാൾ കാണികൾക്കു മുമ്പാകെ ഖത്തർ ഒരുക്കുന്ന മെറ്റാരു വിസ്മയച്ചെപ്പാണ് ലുസൈൽ.
ഖത്തർ ശിൽപിയുടെ നഗരം
19ാം നൂറ്റാണ്ടിൽ ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ വീട് നിലനിന്നിരുന്ന സ്ഥലമായിരുന്നു ലുസൈൽ. ലുസൈൽ കോട്ട നിർമിച്ച് ശൈഖ് ജാസിം നഗരത്തിന്റെ സ്ഥാനം അടയാളപ്പെടുത്തി. ആധുനിക ഖത്തറിന്റെ ചരിത്രവുമായി ഏറ്റവും അടുത്തുനിൽക്കുന്ന നഗരം കൂടിയാണ് ലുസൈൽ. പ്രദേശത്തെ അപൂർവ സസ്യത്തിന്റെ അറബി നാമമെന്ന് പറയപ്പെടുന്ന 'അൽ വാസൈൽ' എന്ന വാക്കിൽനിന്നാണ് ലുസൈൽ നഗരത്തിന് ആ പേര് ലഭിച്ചത്.
ശൈഖ് ജാസിമിന്റെ കാലശേഷം ഒരു നൂറ്റാണ്ടിനിപ്പുറം ലോകത്തെ തന്നെ ഏറ്റവും വലിയൊരു ആസൂത്രിത നഗരമാക്കിയാണ് ലുസൈലിനെ ഖത്തർ ഭരണകൂടം പണിതുയർത്തുന്നത്. ലോകകപ്പിനായി അണിയറയിൽ ഖത്തർ ഒരുക്കം നടത്തുമ്പോൾ തന്നെ അൾട്രാ മോഡേൺ നഗരപദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. 2005ൽ തുടങ്ങിയ സ്വപ്നപദ്ധതി ഘട്ടംഘട്ടമായി പൂർത്തിയാക്കി ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നു. 38 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ നഗരത്തിൽ ഇപ്പോൾ എല്ലാമുണ്ട്. 20 വർഷം മുെമ്പാരു മരുഭൂമിയായിരുന്ന പ്രദേശം അംബരചുംബികളായ കെട്ടിടങ്ങളും നക്ഷത്ര ഹോട്ടലുകളും കമ്യൂണിറ്റി ഹബുകളും ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളും അതിശയകരമായ ഷോപ്പിങ് മാളുകളുമായി അത്യാധുനിക നഗരമായി മാറിയിരിക്കുന്നു. ആകർഷകമായ കടൽത്തീരവും ഈന്തപ്പനകളാൽ സമ്പുഷ്ടമായ കടലോര നടപ്പാതയും ലുസൈലിന്റെ സവിശേഷതയാണ്.
2005ൽ തുടങ്ങിയ നഗരി നിർമാണം ലോകകപ്പ് ആതിഥേയത്വം നേടിയെടുത്തതോടെയാണ് പുതിയ റോഡുകളും ദോഹ മെട്രോയും ഉൾപ്പെടെ അതിവേഗത്തിലാക്കിയത്. ബന്ധിതമായ പൊതുഗതാഗത സംവിധാനങ്ങളിലൂടെ നഗരത്തിലെത്തുന്ന ഒരാൾക്ക് കാർ ഉപയോഗിക്കാതെ തന്നെ നഗരം ചുറ്റാൻ സാധിക്കുമെന്നത് ആസൂത്രണ മികവിന്റെ ഉദാഹരണമാണ്.
2015ൽ ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്, 2021ലെ ഫോർമുല വൺ ഗ്രാൻഡ്പ്രീ തുടങ്ങി സുപ്രധാന കായിക ചാമ്പ്യൻഷിപ്പുകൾക്കും നഗരം വേദിയായി.
ലുസൈൽ നഗരത്തിന്റെ ആകാശ ദൃശ്യം
കളിയുത്സവത്തിലേക്ക്
രാത്രിയിലെ ആകാശക്കാഴ്ചയിൽ സ്വർണത്തിളക്കമാണ് ലുസൈലിന്. റോഡുമാർഗം ദോഹയിൽനിന്ന് പുറപ്പെട്ടാൽ നഗരം വിട്ട് ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ ലുസൈലിലെ തലപ്പൊക്കമുള്ള കെട്ടിടങ്ങൾ കണ്ടുതുടങ്ങും. അൽപംകൂടി മുന്നോട്ടുപോയാൽ സ്വർണക്കൂടാരംപോലെ തലയുയർത്തിനിൽക്കുന്ന ലുസൈൽ സ്റ്റേഡിയം കാണാം. ഫനാർ റാന്തൽ വിളക്കിന്റെ മാതൃകയിൽ പണിതുയർത്തിയ ഈ സ്വർണക്കൂട്ടിലേക്കാണ് ഇന്ന് ലോകത്തിന്റെ കണ്ണുകൾ. നവംബർ 22ന് ഗ്രൂപ് 'സി'യിൽ അർജൻറീന -സൗദി പോരാട്ടത്തോടെയാണ് ലുസൈൽ ഉണരുന്നത്. ആരാധകർ ഏറെയുള്ള ബ്രസീൽ, പോർചുഗൽ ടീമുകളുടെയും മത്സരങ്ങൾക്ക് ലുസൈൽ വേദിയാവും. ഏറ്റവും ഒടുവിൽ ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് വൈകീട്ട് ആറിന് (ഇന്ത്യൻ രാത്രി 8.30) കിക്കോഫ് കുറിക്കുന്ന കലാശപ്പോരാട്ടത്തിലൂടെ ലുസൈൽ ലോകത്തിന് പ്രിയപ്പെട്ടതായി മാറും. 80,000 സീറ്റുകളാണ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.