മേജർ ലീഗ് സോക്കറിൽ അഞ്ച് മത്സരങ്ങൾ നീണ്ട വിജയവരൾച്ച അവസാനിപ്പിച്ച് ഇന്റർ മയാമിക്ക് ഗംഭീര തിരിച്ചുവരവ്. ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ മോൺട്രിയലിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് ഫ്രീകിക്ക് ഗോളുകളടക്കം നാല് തവണയാണ് മെസ്സി എതിരാളികളുടെ വല കുലുക്കിയത്.
ലോകകപ്പ് ഫൈനലിന് ശേഷം നടന്ന അഞ്ച് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട് പ്രതിസന്ധിയിലായിരുന്ന മയാമി, ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ഈസ്റ്റേൺ കോൺഫറൻസിൽ നിലവിൽ ഒന്നാമതുള്ള നാഷ്വില്ലിന് ഏഴ് പോയിന്റ് പിന്നിലായി രണ്ടാമതാണ് മയാമിയുടെ സ്ഥാനം.
ഇരുപതാം മിനിറ്റിൽ ലോകകപ്പിന് ശേഷം ടീമിലെത്തിയ ബ്രസീലിയൻ താരം കാസെമിറോയുടെ ഹെഡറിലൂടെയാണ് മയാമി ആദ്യം മുന്നിലെത്തിയത്. എന്നാൽ 37-ാം മിനിറ്റിൽ ജർമൻ മിഡ്‌ഫീൽഡർ ഫാബിയൻ ഹെർബേഴ്സിലൂടെ മോൺട്രിയൽ സമനില പിടിച്ചു. നാല്പതാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് മോൺട്രിയൽ ഗോൾകീപ്പർ തോമസ് ഗില്ലിയറെ മറികടന്ന് വലയിലെത്തിയതോടെ മയാമി ലീഡ് തിരിച്ചുപിടിച്ചു.
ഇടവേളയ്ക്ക് ശേഷം മോൺട്രിയൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മെസ്സി തന്റെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. പിന്നീട് മെസ്സിയുടെ മനോഹരമായ പാസിൽ നിന്നുള്ള ലൂയിസ് സുവാരസിന്റെ ഫിനിഷിലൂടെ മയാമി നാലാം ഗോൾ സ്വന്തമാക്കി. എൺപത്തിമൂന്നാം മിനിറ്റിൽ റോഡ്രിഗോ ഡി പോൾ നൽകിയ പാസ് വലയിലെത്തിച്ച് മെസ്സി തന്റെ ഹാട്രിക് പൂർത്തിയാക്കി. എൺപത്തിയൊൻപതാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൗമാര താരം അലക്സ് ഷാ പെനാൽറ്റി ഏരിയയ്ക്ക് പുറത്തുനിന്നുള്ള ഷോട്ടിലൂടെ ടീമിന്റെ ആറാം ഗോൾ നേടി. മത്സരത്തിന്റെ ഇൻജുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് തന്റെ തനത് ശൈലിയിൽ വലയിലെത്തിച്ച് മെസ്സി മത്സരത്തിലെ നാലാം ഗോളും മയാമിയുടെ ഏഴാം ഗോളും പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.