ചെഗുവേരയുടെ നാട്ടിൽ നിന്നും ഉയിർത്ത വിപ്ലവകാരി; മറഡോണക്ക് 60ാം പിറന്നാൾ

നേപ്പിൾസിലെ ഇടുങ്ങിയ തെരുവുകളിലും, മയക്കുമരുന്ന് വമിക്കുന്ന നീളൻ റോഡരികിലും ചിരി ഇല്ലാത്ത, ചിലയിടത്ത് ചിരിയുള്ള ഒരു വിശുദ്ധനെ നമുക്ക് കാണാം. ഛായാചിത്രങ്ങളിലും വലിയ പ്രതിമകളിലും ആ രൂപത്തിന് പല വകഭേദങ്ങൾ ഉണ്ട്. ചിലയിടത്ത് തലക്ക് ചുറ്റും ദിവ്യപ്രകാശം, മറ്റു ചിലയിടത്ത് രാജാവായി അവരോധിക്കപ്പെട്ടിരിക്കുന്നു. ആരാണ് അയാൾ?. നേപ്പിൾസുകാരുടെ രൂപക്കൂട്ടിൽ പോലും അയാൾ പ്രത്യക്ഷപ്പെടുന്നു, അതിനപ്പുറം അവരുടെ ഹൃദയത്തിൽ അയാൾ വസിക്കുന്നു. ചിതലരിച്ച ഓർമകളുടെ ശവപ്പെട്ടി തള്ളി തുറക്കേണ്ട സമയമായി.

പണ്ടൊരിക്കൽ റൊസാരിയോയിൽ നിന്ന് ഒരു വിപ്ലവകാരി യാത്ര പുറപ്പെട്ടു. ലാറ്റിനമേരിക്കൻ ഉൾനാടുകളിലൂടെ നീണ്ട യാത്രയിൽ നിന്ന് അയാൾ മാനവകുലത്തിലെ മർദിതരുടെ ആഴം അളെന്നെടുത്തു, ആ അളന്നെടുത്ത പ്രത്യയശാസ്ത്രമാണ് ഏണസ്റ്റോ ചെഗുവേര. അന്ത്യത്തിൽ അയാൾ വെടിയേറ്റ് വീഴുന്നതിന് 7 വർഷം മുമ്പ് തന്നെ ബ്യുണസ് അയേഴ്സിൽ മറ്റൊരു വിപ്ലവകാരി പിറവിയെടുത്തു, പേര് ഡിയാഗോ അർമ്മദോ മറഡോണ ഫ്രാൻകോ.


അയാളുടെ പ്രത്യയശാസ്ത്രം കാൽപന്തിൽ അധിഷ്ഠിതമായിരുന്നു . അയാളും ഗുവേരെയേപോലെ യാത്ര ആരംഭിച്ചു. അർജൻറീന ജൂനിയർസിലായിരുന്നു ഹരിശ്രീ, അതിനുശേഷം നേരെ ചെെന്നത്തിയത് അർജന്റീനിയൻ വമ്പൻ ടീമുകളിൽ ഒന്നായ ബൊക്കാ ജൂനിയേഴ്സിൽ. ഒരൊറ്റ സീസൺ മാത്രമേ അയാളവിടെ കളിച്ചിരുന്നുള്ളൂ. കളിക്കളത്തിലെ മറഡോണയുടെ പാടവം മനസിലാക്കി റെക്കോഡ് തുകയ്ക്ക് അയാളന്ന് ചെെന്നത്തിയത് സ്പെയിനിലെ ബാഴ്സലോണയിൽ, പക്ഷേ ബാർസയിൽ ഡീഗോക്ക് പച്ച പിടിക്കാനായില്ല. കാലിെൻറ ലിഗ്മെൻറിനേറ്റ ഗുരുതരമായ പരിക്ക് ഡിയഗോയെ കുറച്ച് നാൾ കളി കളത്തിന് പുറത്തിരുത്തി. ബാർസയിൽ അയാൾ സന്തുഷ്ടനായിരുന്നില്ല,

ആഗ്രഹിച്ചിരുന്ന ആദരവും അയാൾക്കവിടെ ലഭിച്ചില്ല. ഇത് മനസിലാക്കിയ നാപോളി പ്രസിഡൻറ് കോർണാഡോ ഫെർലൈനോ ബാഴ്സയിൽ പറന്നിറങ്ങി. ആഗമന ഉദ്ദേശം മറച്ചുവെച്ചില്ല. മറഡോണയെ അടുത്ത സീസണിൽ നാപോളി കുപ്പായത്തിൽ ഇറ്റലിയിലെത്തിക്കുക എന്ന വെല്ലുവിളി ഫെൻലൈനോ ഏറ്റെടുത്തു. കടുത്ത ദാരിദ്ര്യവും വിവാദങ്ങളും പിന്തുടർന്ന നാപോളിക്ക് മറഡോണയെ വാങ്ങിക്കുന്നത് സ്വപ്നതുല്യമായിരുന്നു. പക്ഷേ ഫെർലൈനോ ആ സ്വപ്നം സാക്ഷാത്കരിച്ചു. റെക്കോർഡ് തുകയായ 6.97 മില്യണ് മറഡോണ 1984 ജൂലൈ 5ന് നേപ്പിൾസിൽ വിമാനമിറങ്ങി. 'ലോകത്തിലെ ഏറ്റവും വലിയ വിലപിടിച്ച താരത്തെ ഏറ്റവും ദരിദ്രമായ ക്ലബ്‌ വാങ്ങിച്ചിരിക്കുന്നു' എന്ന വാർത്ത മാധ്യമങ്ങളിൽ അലയടിച്ചു. ദാരിദ്ര്യവും,വിവാദങ്ങളും പേറികൊണ്ടിരിക്കുന്ന ക്ലബ് ആരാധകരെ ആ ട്രാൻസ്ഫർ ആനന്ദത്തിെൻറ പരകോടിയിലെത്തിരിച്ചിരുന്നു. ദുരന്തങ്ങളിൽ നിന്നും രക്ഷിക്കാൻ പ്രിയ ദൈവപുത്രൻ നാപോളിയിൽ എത്തിച്ചേർന്നിരിക്കുന്നു. മുമ്പൊന്നും കണ്ടിട്ടില്ലാത്ത പോലെ തെരുവുകൾ ഒരുങ്ങി. സാൻ പോളോ സ്റ്റേഡിയം അയാളെ വരവേറ്റത് 75,000 കാണികളുടെ സാന്നിധ്യത്തിലായിരുന്നു. നേപ്പിൾസുകാർക്ക് അതിരുവിട്ട ഉന്മാദവും പ്രതിക്ഷയും മൊട്ടിട്ടു.


പ്രതിക്ഷയുടെ ഭാരവുമായി മറഡോണയുടെ അരങ്ങേറ്റ മത്സരം വെറോണയുമായായിരുന്നു. നിറം മങ്ങിയ മത്സരത്തിൽ നാപോളിക്ക് 3-1 ന്റെ ദയനീയ പരാജയം. ആരാധകർ പിറുപിറുത്തു. ദൈവപുത്രെൻറ ഉയിർത്തെഴുന്നേൽപ്പിന് ഇനിയും സമയമുണ്ടെന്ന് അവർ വിശ്വസിച്ചു. രണ്ടാഴ്ചക്ക് ശേഷം അടുത്ത മത്സരം ടോറിയയുമായി. വീണ്ടും പരാജയത്തിെൻറ കയ്പ്. പരാജയത്തിനപ്പുറം മറ്റൊന്നും അവിടെ സംഭവിച്ചില്ല.സ്പാനിഷ് ലീഗിൽ നിന്ന് പറിച്ചു നട്ട മറഡോണയ്ക്ക് ഇറ്റലിയിലെ കടുത്ത ഡിഫൻസിവ് ശൈലി വശമുണ്ടായിരുന്നില്ല. പതിയെ ആ പാഠങ്ങൾ മറഡോണ പഠിച്ചെടുത്തു. അസാമാന്യ ബോഡി ബാലൻസുള്ള പ്രതിരോധനിരയെ ദ്രുതഗതിയിൽ മറികടക്കാൻ സ്പീഡ് വർധിപ്പിച്ചു. മറഡോണ ഗോളുകൾ സ്കോർ ചെയ്തു തുടങ്ങിയിരുന്നു. സീസണിന്റെ അവസാനം നാപോളി എട്ടാമതായി ഫിനിഷ് ചെയ്തു.

അടുത്ത സീസണിെൻറ തുടക്കത്തിൽ നിശ്ചയദാർഢ്യത്തോടെ അയാൾ കടുത്ത പരിശീലനങ്ങളിൽ ഏർപ്പെട്ടു. പേഴ്സനൽ ട്രൈനർ ആയിരുന്ന ഷ്യനൊരിണി അയാൾക്ക് വഴി തെളിയിച്ചു. സീരിയ എയിലെ അയാളുടെ രണ്ടാമത്തെ സീസൺ. നവംബർ 3-ന് ആ വിഖ്യാത മത്സരം നടക്കുകയായി. സമ്പന്നമായ മിലാനും, ജുവൻറസും അടങ്ങിയിരുന്ന നോർത്ത് പ്രദേശവും, അവരുടെ കീഴാളമാർ എന്ന് വിശ്വസിച്ച നാപോളി അടങ്ങുന്ന സൗത്ത് പ്രദേശവും എന്നിങ്ങനെ രണ്ട് ചേരിയായി ഇറ്റലി മാറിയിരുന്നു. . നാപോളിയെപ്പോലെ പരിഹാസങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന ഒരു ക്ലബും ഇക്കാലത്തോളവും ഭൂഗോളത്തിലും പന്ത് തട്ടിയുട്ടുണ്ടാവില്ല.

ജുവൻറസുമായുള്ള ആ മത്സരം നാപോളിക്കെതിരെയുള്ള വംശീയാധിക്ഷേപത്തിെൻറ പോർവിളിയായി. 'നേപ്പിൾസ് ഇറ്റലിയുടെ അഴുക്കുചാൽ', 'കള്ളൻമാർ', 'വേശ്യകളുടെ മക്കൾ' എന്നിങ്ങനെയുള്ള പോസ്റ്ററുകൾ സ്റ്റേഡിയത്തിൽ നിരന്നു. 'Napoli Shit' Napoli Cholera' എന്ന ചാറ്റുകളും എങ്ങും അലയടിച്ചു. അവിടെയാണ് മറഡോണയിലേ വിപ്ലവകാരിയും, വിശുദ്ധനും ഒരെ സമയം രൂപംകൊണ്ടത്. വന്യമായ മനക്കരുത്തും അതിനോട് കിടപിടിക്കുന്ന ശാരീരിക ക്ഷമതയുമായി അയാൾ പോരാടി, ബോക്സിെൻറ വലത്തേ മൂലയോട് ചേർന്ന് അയാൾക്കൊരു ഫ്രീ കിക്ക് വീണുകിട്ടി അവസരം മുതലാക്കി തൊട്ടുരുമ്മി, ഒരു സുന്ദരമായ ചിപ്പിലൂടെ ആ ഫ്രീകിക്ക് അയാൾ ഗോളാക്കി. ഫൈനൽ വിസിൽ ! നാപോളിക്ക് ഒരു ഗോളിന്റെ ഐതിഹാസിക വിജയം. ഫുട്ബോൾ അതിജീവത്തിന്റെ കഥയാണ്, അന്നവിടെ മറഡോണയിലൂടെ നാപോളി അതിജീവിച്ചത് വംശീയ അധിക്ഷേപങ്ങളുടെ കൂമ്പാരത്തെയാണ്, അവരുടെ അഭിമാനത്തെയാണ്. മറഡോണ അവരുടെ പ്രിയ പുത്രനായി.



 1986 സെപ്റ്റംബറിെൻറ തുടക്കത്തിലാണ് മറഡോണ വിവാദങ്ങളുടെ യഥാർത്ഥ കളിത്തോഴനായി മാറുന്നത്. പുൽമൈതാനത്ത് അയാളുടെ ജീവിതം ത്രില്ലിങ് ആണെങ്കിൽ അതിെൻറ പതിൻമടങ്ങായിരുന്നു വ്യക്തിജീവിതത്തിൽ. ക്രിസ്റ്റീനാ സിങ്കാര എന്നൊരു യുവതി താൻ ജന്മം നൽകിയ മകെൻറ അച്ഛൻ മറഡോണയാണെന്ന് വാദിച്ചു, ആ കുട്ടിയ്ക്ക് മറഡോണ ജൂനിയർ എന്ന് പേരും നൽകി,വാർത്ത ലോകത്തിലാകെ പടർന്നു. മറഡോണ അതിനെ പുച്ഛിച്ചു തള്ളി. അതിനിടയിൽ അർജൻറീനക്കായി ലോകകിരീടം ഉയർത്തിയതോടെ അയാൾ വാഴ്ത്തപ്പെട്ടവനായി.  

1987 സീസണിൽ പ്രബലരായ മിലാനെയും,ജുവൻറസിനെയും നാപോളി കീഴടക്കി. ചരിത്രത്തിൽ ആദ്യമായി കീരിടധാരണം തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെടുകയാണെന്ന ബോധം ആരാധകാരെ ഉന്മാദത്തിൽ ആറാടിച്ചു. ആറുമത്സരം ബാക്കി നിൽക്കേ ഒന്നാം സ്ഥാനത്ത് നാപോളി. തൊട്ട് താഴെ ജുവൻറസും. മറഡോണയുടെ ചുമലിലേറി നാപോളി പ്രഥമ ഇറ്റാലിയൻ ലീഗ് കീരീടം ചൂടി. നേപ്പിൾസുകാർക്ക് അതൊരു അസുലഭ നിമിഷമായിരുന്നു. സന്തോഷത്തിെൻറ കണീർ തുള്ളികളും, ഉന്മാദത്തിന്റെ അലർച്ചകളും നേപ്പിൾസിൽ ഉച്ചത്തിലുയർന്നു.അവർ ഇറ്റലിയുടെ രാജാക്കൻമാരായി, തെരുവുകളിൽ ഉറക്കമില്ലാതെയായി. നീണ്ട രണ്ട് മാസക്കാലം ആ ആഘോഷം തുടർന്നു. അതിനിടയിലാണ് ഇറ്റലിയിലെ ക്രിമിനൽ സംഘമായ കാമമോറയുമായി മറഡോണയ്ക്ക് ബദ്ധമുണ്ടെന്ന് മാധ്യങ്ങൾ റിപ്പോർട്ട് ചെയുന്നത്, അത് വലിയ വിവാദങ്ങളിലേക്ക് വഴി തെളിച്ചു.

1989ൽ സ്റ്റുഡ്ഗർട്ടിനെ വീഴ്ത്തി യുവേഫ കംപ്പ് വിജയിച്ചതോടെ ഏറ്റവും മികച്ചവർ തങ്ങളെന്ന് നേപ്പിൾസ് ജനത സ്വയം വാഴ്ത്തി. 1990ൽ മറഡോണയുടെ 16 ഗോളിെൻറ കൈയൊപ്പോടെ നാപോളിക്ക് ചരിത്രത്തിൽ രണ്ടാമത്തെ ഇറ്റാലിയൻ കീരീടം. നാപോളി അത്യുന്നതങ്ങളിലെത്തി, അപോസ്തോലനായി മറഡോണയും.

1990 ലോകകപ്പിനെ വരവേൽക്കാൻ ഇറ്റലി ഒരുങ്ങി. മറഡോണ ബൂട്ട് മുറുകെ കെട്ടി മനസും,ശരീരവും ഒരുക്കി. ക്വാർട്ടർ ഫൈനനിൽ യുഗോസ്ലാവിയയുമായി നേരിട്ടപ്പോൾ എക്സ്ട്രാ ടൈമും കഴിഞ്ഞ് കളി പെനാൽറ്റി ഷൂട്ട്‌ ഔട്ടിലേക്ക് നീണ്ടു. മറഡോണക്ക് കിക്ക് പിഴച്ചു ! പക്ഷേ ഗോൾകീപ്പർ ഗോയ്‌കോചെയുടെ രക്ഷാപ്രവർത്തങ്ങൾകൊണ്ട് അർജൻറീന സെമിയിൽ പ്രവേശിച്ചു.


സെമി ലൈൻഅപ്പായി. അർജൻറീനയുടെ എതിരാളികൾ ആതിഥേയരായ ഇറ്റലി. വേദി സാൻപോളോ സ്റ്റേഡിയം ! ഒരാളുടെ സ്വർഗവും നരകവും ഒരിടത്താവുമെന്ന് വിചാരിച്ചിട്ടുണ്ടോ?. മറഡോണക്ക് അത്തരത്തിലൊരു സാഹചര്യം അഭിമുഖികേരിക്കേണ്ടി വന്നു. മാനസികമായി കരുതുള്ള ഡിയഗോ ഇറ്റലിക്കെതിരെ പടപൊരുതി. ഷില്ലാച്ചിയുടെ ഗോളിന് കനീജിയിലൂടെ അർജൻറീന തിരിച്ചടിച്ചു. മത്സരം 1-1ൽ നിന്ന് പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക്. മൂന്നാമത്തെ കിക്ക് എടുത്ത മറഡോണയ്ക്ക് ഇക്കുറി പിഴച്ചില്ല. ആ ഉന്മാദത്തിൽ അയാൾ മറ്റൊന്നും വക വെച്ചില്ല. അർജൻറീനിയൻ വിജയം ആഘോഷിക്കുന്നത് നാപ്പോളിയുടെ സ്വന്തം തട്ടകമായ സാൻ പോളോ സ്റ്റേഡിയത്തിൽ ആണെന്ന് പോലും അയാൾ മറന്നു. അർജൻറീന ഫൈനലിൽ, ഇറ്റലി പുറത്ത്. പിന്നീടുള്ള പത്രങ്ങളിൽ Maradona is Devil, The Lucifer Lives in Napoli എന്ന തല വാചകങ്ങൾ പ്രത്യക്ഷപെട്ടു. ഇറ്റലിക്കാർക്ക് അയാൾ വഞ്ചകനായി മാറി.

പിന്നീട് ദുരന്തനാളുകളായിരുന്നു അയാൾക്ക്. മയക്കുമരുന്ന് കേസിൽ അകപ്പെട്ട് മറഡോണയ്ക്ക് ഇറ്റലി വിടേണ്ട അവസ്ഥ വന്നു. ഒരു രാത്രിയിൽ നിറഞ്ഞ കണ്ണുകളോടെ അയാൾ നാപോളി വിട്ടു. സ്വീകരിച്ചത് പതിനായിരങ്ങൾ ആണെകിൽ വിടപറയാൻ നേരം കൂട്ടിനെത്തിയത് ഓർമകൾ മാത്രം.

ഡീഗോ, ഇന്നും നേപ്പിൾസ്‌കാർക്ക് നിങ്ങൾ ദൈവമാണ്. ഒരു ജനതയേ സ്വപ്നം കാണാൻ പഠിപ്പിച്ചത് നിങ്ങളാണ്. നിങ്ങൾ ആ തെരുവുകളിലും രൂപക്കൂടുകളിലും തലയുയർത്തി നിൽക്കും. അവരുടെ ഹൃദയത്തിൽ നിങ്ങളുടെ ഓർമകൾ ഇടത് വിങ്ങിലൂടെ പ്രതിരോധ ഭടൻമാരെ കവച്ചുമുന്നേറും... 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT