ഫുട്ബാൾ പ്രേമികൾക്ക് ആശ്വാസം; ഇന്ത്യയിൽ ലോകകപ്പ് കാണാനാകും, അനിശ്ചിതത്വം നീങ്ങി

ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ഫുട്ബാൾ പ്രേമികൾക്ക് ആശ്വാസകരമായ വാർത്തയെത്തി. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണം അനിശ്ചിതത്തിലാകുമെന്ന ആശങ്ക അവസാനിച്ചു. ഫിഫ ലോകകപ്പിന്റെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ പ്രമുഖ മാധ്യമ ശൃംഖലയായ സീ ഗ്രൂപ് രംഗത്തെത്തിയതായാണ് വിവരം.

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയിലെ സംപ്രേഷണ പങ്കാളിയെ കണ്ടെത്താനുള്ള ഫിഫയുടെ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, 2026, 2030 വർഷങ്ങളിലെ പുരുഷ ലോകകപ്പുകളുടെ സംപ്രേഷണാവകാശമാണ് ഈ കരാറിലൂടെ ലഭിക്കുക. ഏകദേശം 35 ദശലക്ഷം ഡോളർ അഥവാ ഏകദേശം 290 കോടി രൂപയ്ക്കാണ് ഫിഫയും സീ നെറ്റ്‌വർക്കും തമ്മിലുള്ള ഈ ഇടപാട് ഉറപ്പിക്കാൻ സാധ്യതയുള്ളത്. നിലവിലെ ഡിജിറ്റൽ രംഗത്തെ പ്രമുഖരായ ജിയോ ഹോട്ട്സ്റ്റാറും ഫിഫയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും, സോണി, ഫാൻകോഡ് തുടങ്ങിയ മറ്റ് പ്രധാന ചാനലുകൾ ലേലത്തിൽനിന്ന് പിന്മാറിയതോടെയാണ് കായിക സംപ്രേഷണ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്ന സീ ഗ്രൂപ്പിന് സാധ്യതയേറിയത്.

2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത് 100 ദശലക്ഷം ഡോളറായിരുന്നു. എന്നാൽ ഇന്ത്യൻ വിപണിയിലെ തണുത്ത പ്രതികരണവും വാണിജ്യപരമായ പ്രതിസന്ധികളും കണക്കിലെടുത്ത് ഫിഫയ്ക്ക് തങ്ങളുടെ ആവശ്യങ്ങളിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയ കമ്പനിക്ക് പരസ്യ വരുമാനത്തിലൂടെ മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ സാധിച്ചിരുന്നില്ല എന്ന യാഥാർഥ്യമാണ് മറ്റ് വലിയ ചാനലുകളെ ഇത്തവണ പിന്നോട്ട് വലിച്ചത്.

ഇതിനോടകം തന്നെ ചൈന ഉൾപ്പെടെയുള്ള ലോകത്തെ പ്രധാന വിപണികളിലെല്ലാം ഫിഫ സംപ്രേഷണ കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കായിക ലോകത്തെ ഏറ്റവും വലിയ മാമാങ്കം ഇന്ത്യയിൽ എവിടെ തത്സമയം കാണാം എന്ന ആശങ്കയിലായിരുന്ന കോടിക്കണക്കിന് ഫുട്ബാൾ ആരാധകരുടെ ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.

Tags:    
News Summary - Football fans get relief; uncertainty over broadcasting rights lifted, World Cup can be watched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.