അറ്റ്ലാന്‍റ : ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ വൈരത്തിന്റെ കഥ പറയുന്ന ഇംഗ്ലണ്ടും അർജന്റീനയും വീണ്ടും മുഖാമുഖം വരുന്നു. 2026 ലോകകപ്പിന്റെ സെമിഫൈനലിൽ ബുധനാഴ്ച രാത്രി ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ, അത് വെറുമൊരു മത്സരമല്ല, പകരം പതിറ്റാണ്ടുകൾ നീണ്ട പകയും വീറും പ്രകടമാകുന്ന ഒരു പോരാട്ടമാണ്. നോർവേയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ചിറകിലേറി സെമിയിലെത്തിയ ഇംഗ്ലണ്ട്, പഴയ കണക്കുകൾ തീർക്കാൻ ഉറച്ചാണ് കളത്തിലിറങ്ങുന്നത്. തുടർച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങുന്ന അർജന്‍റീനക്ക് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. 2005-ലെ ഒരു സൗഹൃദ മത്സരത്തിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടും അർജന്റീനയും ഒരു പ്രധാന മത്സരത്തിൽ പരസ്പരം കൊമ്പുകോർക്കുന്നത്. 24 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു വലിയ വേദിയിൽ ഇവർ ഒന്നിക്കുമ്പോൾ, ഫുട്ബോൾ ലോകം വീണ്ടും ആ പഴയ വിവാദങ്ങളെയും അവിസ്മരണീയ നിമിഷങ്ങളെയും ഓർത്തെടുക്കുകയാണ്. ചിരകാല വൈരികൾ ഏറ്റുമുട്ടിയപ്പോൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അഞ്ച് നിമിഷങ്ങൾ ഇവയാണ്
1. റാറ്റിന്റെ പുറത്താക്കലും കാർഡുകളുടെ ജനനവും (1966):
1966-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനൽ. വെംബ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ച ഈ മത്സരം ഫുട്ബോൾ നിയമങ്ങളെ തന്നെ മാറ്റിമറിച്ചു. അർജന്റീനൻ നായകൻ അന്റോണിയോ റാറ്റിൻ റഫറിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ പുറത്താക്കപ്പെട്ടു. എന്നാൽ ജർമ്മൻ റഫറി റുഡോൾഫ് ക്രൈറ്റ്‌ലിന്റെ ഭാഷ മനസ്സിലാകാതിരുന്ന റാറ്റിൻ മൈതാനം വിടാൻ തയ്യാറായില്ല. 10 മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ പോലീസിനെ വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഈ സംഭവം ഫുട്ബോളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ എന്ന ആശയം കൊണ്ടുവരാൻ കാരണമായി. ഈയിടെ അന്തരിച്ച (ജൂലൈ 11, 2026) റാറ്റിന്റെ ഓർമ്മയ്ക്കായി അർജന്റീന കഴിഞ്ഞ മത്സരത്തിൽ ബ്ലാക്ക് ആം ബാൻഡ് അണിഞ്ഞാണ് കളിച്ചത്.
2. ബെർട്ടോണിയുടെ പഞ്ച് (1977):
1977-ലെ സൗഹൃദ മത്സരം വെറുമൊരു സൗഹൃദ മത്സരമായിരുന്നില്ല. ല ബോംബോനെറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 83-ാം മിനിറ്റിൽ അർജന്റീനൻ താരം ഡാനിയൽ ബെർട്ടോണിയെ ഇംഗ്ലണ്ടിന്റെ ട്രെവർ ചെറി പിന്നിൽ നിന്ന് അക്രമാസക്തമായി ഫൗൾ ചെയ്തു. ഇതിൽ പ്രകോപിതനായ ബെർട്ടോണി എഴുന്നേറ്റുനിന്ന് ട്രെവർ ചെറിയുടെ മുഖത്ത് നേരിട്ട് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ചെറിയുടെ മുൻനിരയിലെ രണ്ട് പല്ലുകൾ കൊഴിഞ്ഞുപോയി. തുടർന്ന് ഇരുവർക്കും ചുവപ്പുകാർഡ് ലഭിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ചുവപ്പുകാർഡ് കാണുന്ന ആദ്യ ഇംഗ്ലീഷ് താരമായി ചെറി മാറി.
3. പോച്ചെറ്റിനോയുടെ ഫൗളും ഓവന്റെ ഡൈവും (2002):
24 വർഷം മുമ്പ് നടന്ന ആ മത്സരം ഇന്നും വിവാദമായി തുടരുന്നു. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ മൈക്കൽ ഓവനെ മൗറീഷ്യോ പോച്ചെറ്റിനോ ഫൗൾ ചെയ്തുവെന്ന് റഫറി പിയർലൂജി കൊളിന വിധിച്ചു. ഡേവിഡ് ബെക്കാം ആ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയും ഇംഗ്ലണ്ട് 1-0-ത്തിന് ജയിക്കുകയും ചെയ്തു. എന്നാൽ 2016-ൽ ടോട്ടനം മാനേജറായിരുന്നപ്പോൾ പോച്ചെറ്റിനോ തുറന്നുപറഞ്ഞു: "ഓവൻ നീന്തൽക്കുളത്തിലേക്ക് ചാടുന്നതുപോലെയാണ് ചാടിയത്! ഞാൻ അദ്ദേഹത്തെ തൊട്ടിട്ടില്ല, സത്യം!"
4. ബെക്കാമിന്റെ ചുവപ്പുകാർഡ് (1998):
1998 ലോകകപ്പിലെ ഏറ്റവും വലിയ നാടകീയ നിമിഷമായിരുന്നു ഇത്. ഒന്നാം പകുതിയിൽ 2-2 എന്ന നിലയിൽ നിൽക്കെ, രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഡീഗോ സിമിയോണിയുടെ ഫൗളിന് തിരിച്ചടി നൽകിയതിന് ബെക്കാമിന് നേരെ ചുവപ്പുകാർഡ് ഉയർന്നു. ബെക്കാം പുറത്തായതോടെ ഇംഗ്ലണ്ട് പത്ത് പേരുമായി പൊരുതി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയെങ്കിലും ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വേദനിപ്പിച്ച രാത്രികളിൽ ഒന്നായിരുന്നു അത്.
5. 'ഹാൻഡ് ഓഫ് ഗോഡ്' (1986):
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ നിമിഷം. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്കോർ 0-0 ആയിരിക്കെ, ഗോൾകീപ്പർ പീറ്റർ ഷിൽട്ടനൊപ്പം ഉയർന്നുചാടിയ മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലാക്കി. റഫറി അലി ബിൻ നാസർ ഇത് കണ്ടില്ലെന്ന് നടിച്ച് ഗോൾ അനുവദിച്ചു. പ്രതിഷേധങ്ങൾക്കിടെ, നാല് മിനിറ്റിനുള്ളിൽ മറഡോണ വീണ്ടും ചരിത്രം കുറിച്ചു. ഇംഗ്ലണ്ടിന്റെ നാല് താരങ്ങളെ കാഴ്ച്ചക്കാരാക്കി 60 വാര അകലെ നിന്ന് അദ്ദേഹം നടത്തിയ ആ കുതിപ്പ് 'ഗോൾ ഓഫ് ദി സെഞ്ചുറി' ആയി മാറി. ഇംഗ്ലണ്ടിനെ 2-1-ന് തോൽപ്പിച്ച അർജന്റീന ആ ലോകകപ്പിൽ ജേതാക്കളാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.