വാഷിങ്ടൺ: ലോകകിരീടത്തിലേക്ക് പന്തുരുളാൻ ആറു മാസം മാത്രം ശേഷിക്കെ പ്രാഥമിക റൗണ്ടിൽ ആരൊക്കെ നേർക്കുനേർ വരുമെന്ന് നാളെയറിയാം. ഫിഫ ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് നറുക്കെടുപ്പ് ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 10.30ന് വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കും.
ഇതാദ്യമായി 48 ടീമുകളാണ് ജൂൺ, ജൂലൈ മാസങ്ങളിൽ യു.എസ്, മെക്സികോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളുന്ന ആഗോള പോരാട്ടത്തിന് ഇറങ്ങുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തുടങ്ങിയ പ്രമുഖർ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുക്കും.
48 ടീമുകളാണ് ലോകകപ്പിൽ കളിക്കുന്നതെങ്കിലും 64 രാജ്യങ്ങളുടെ പ്രതിനിധികൾ നറുക്കെടുപ്പിനുണ്ടാവും. 42 ടീമുകളാണ് ഇതുവരെ ലോകകപ്പിന് ടിക്കറ്റെടുത്തത്. ബാക്കി ആറെണ്ണത്തെ കണ്ടെത്താൻ പ്ലേ ഓഫ് മത്സരങ്ങൾ നടക്കാനിക്കുന്നതേയുള്ളൂ. യൂറോപ്പിൽനിന്ന് നാലും ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് വഴി രണ്ടും ടീമുകളാണ് എത്താനുള്ളത്. യൂറോപ്യൻ പ്ലേഓഫിൽ 16 ടീമുകളാണ് കളിക്കുന്നത്. മറ്റു വൻകരകളിൽനിന്നുള്ള ആറു കൂട്ടർ ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫിലുമുണ്ട്. ഈ 22 ടീമുകളും നറുക്കെടുപ്പിനുണ്ടാവുമെന്നതിനാലാണ് ഇന്നത്തെ പങ്കാളിത്തം 64 ആയി ഉയർന്നത്.
48 ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് നറുക്കെടുപ്പ്. ഓരോ പോട്ടിലും 12 വീതം ടീമുകളുണ്ടാവും. ആതിഥേയരായ യു.എസും മെക്സികോയും കാനഡയും ഫിഫ റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരും ചേർന്നതാണ് പോട്ട് 1. സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർചുഗൽ, നെതർലൻഡ്‌സ്, ബെൽജിയം, ജർമനി ടീമുകൾ ഈ പോട്ടിൽ വരും. യോഗ്യത നേടിയ മറ്റുള്ളവരെ റാങ്ക് അടിസ്ഥാനത്തിൽ രണ്ടു മുതൽ നാലു വരെ പോട്ടിലേക്ക് മാറ്റും. അവസാന പോട്ടിലെ ആറ് ടീമുകളുടെ കാര്യത്തിൽ മാത്രമേ നിലവിൽ വ്യക്തതയുള്ളൂ. ബാക്കി ആറെണ്ണം പ്ലേ ഓഫിലൂടെ വരാനുള്ളവരാണ്. ആതിഥേയരായ മെക്സികോയെ ഗ്രൂപ് എ-യിലും കാനഡയെ ബി-യിലും യു.എസിനെ ഡി-യിലും ഇതിനകം ഉൾപ്പെടുത്തിയുണ്ട്. ഒന്നു മുതൽ നാലാം പോട്ട് വരെ ക്രമത്തിലായിരിക്കും നറുക്കെടുപ്പ്. എ മുതൽ എൽ വരെ 12 ഗ്രൂപ്പുകളുണ്ടാവും. നാല് പോട്ടിലെയും ഓരോ ടീം എല്ലാ ഗ്രൂപ്പുകളിലുമുണ്ടാവും. ഫിഫ റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരും വെവ്വേറെ ഗ്രൂപ്പുകളിലായിരിക്കുമെന്ന് ചുരുക്കും.
പോട്ട് 1
യു.എസ്
മെക്സികോ
കാനഡ
സ്പെയിൻ
അർജന്റീന
ഫ്രാൻസ്
ഇംഗ്ലണ്ട്
ബ്രസീൽ
പോർചുഗൽ
നെതർലൻഡ്‌സ്
ബെൽജിയം
ജർമനി
പോട്ട് 2
ക്രൊയേഷ്യ
മൊറോക്കോ
കൊളംബിയ
ഉറുഗ്വായ്
സ്വിറ്റ്സർലൻഡ്
ജപ്പാൻ
സെനഗാൾ
ഇറാൻ
ദക്ഷിണ കൊറിയ
എക്വഡോർ
ഓസ്ട്രിയ
ആസ്ട്രേലിയ
പോട്ട് 3
നോർവേ
പാനമ
ഈജിപ്ത്
അൾജീരിയ
സ്കോട്ട്ലൻഡ്
പരഗ്വേ
തുനീഷ്യ
ഐവറി കോസ്റ്റ്
ഉസ്ബകിസ്താൻ
ഖത്തർ
സൗദി അറേബ്യ
ദക്ഷിണാഫ്രിക്ക
പോട്ട് 4
ജോർഡൻ
കേപ് വെർഡെ
ഘാന
കുറസാവോ
ഹെയ്തി
ന്യൂസിലൻഡ്
•യുവേഫ പാത്ത് എ, ബി, സി, ഡി വിജയികൾ
•ഇന്റർകോണ്ടിനന്റൽ പാത്ത്
1, 2 വിജയികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.