മിയാമി ഗാർഡൻ : ഫിഫ ക്ലബ് ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങി. ഞായറാഴ്ച പുലർച്ചെ 5.30 ന് നടന്ന ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിലെ അൽ അഹ്ലി എഫ്.സിയും ആതിഥേയരായ ഇന്‍റർ മയാമിയും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരുടീമുകളും ഗോളുകളടിക്കാതെ സമനില പാലിച്ചു.
കളിയുടെ ആദ്യ പകുതിയിൽ മെസ്സിയും സംഘവും ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാൽ അൽ അഹ്ലി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്‍റർ മിയാമിക്കായി ഗോൾകീപ്പർ ഓസ്കാർ ഉസ്താരി നടത്തിയ പെനാൽറ്റിയിലുൾപ്പെടെയുള്ള മിന്നും സേവുകളാണ് ഗോൾവീഴാതെ മയാമിയെ കാത്തത്. എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്‍റർ മയാമി നടത്തിയ ആക്രമണങ്ങളെ അൽ അഹ്ലി ഗോൾ കീപ്പർ മുഹമ്മദ് അൽ ഷെനായി തടഞ്ഞുനിർത്തി. കളിയുടെ അവസാന നിമിഷത്തിൽ ബോക്സിന് പുറത്തുനിന്നും മെസ്സിയെടുത്ത ഗോളെന്നുറച്ച ഷോട്ട് ഷെനായി തട്ടിയകറ്റി. ഇന്‍റർ മയാമി ഗോൾ കീപ്പർ ഒസ്കാർ ഉസ്താരിയാണ് കളിയിലെ താരം
യൂറോപ്പിൽ നിന്ന് പന്ത്രണ്ട്, ആഫ്രിക്കയും ഏഷ്യയും നാല് വീതം, തെക്കെ അമേരിക്കയിൽ നിന്ന് ആറ്, വടക്കെ-മധ്യ അമേരിക്കയിൽ നിന്ന് അഞ്ച്, ഓഷ്യാനയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് പ്രാതിനിധ്യം. ഫൈനൽ ജൂലൈ 13 നടക്കും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.