ആഴ്സനലിനെ തോൽപിച്ച് എഫ്.എ കപ്പ് സെമി ഫൈനലിലെത്തിയത് ആഘോഷിക്കുന്ന സതാംപ്ടൺ താരങ്ങൾ. 1976ലെ കിരീടനേട്ടത്തിന്റെ സ്മരണയിൽ തയാറാക്കിയ മഞ്ഞ ജഴ്സി ധരിച്ചാണ് സതാംപ്ടൺ കളിക്കാർ ഇറങ്ങിയത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്സനൽ എഫ്.എ കപ്പിലും പുറത്ത്. ക്വാർട്ടർ ഫൈനലിൽ സതാംപ്ടണിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ തോൽവി. മറ്റൊരു മത്സരത്തിൽ പോർട്ട് വെയിലിനെ മറുപടിയില്ലാത്ത ഏഴ് ഗോളിന് കശക്കി ചെൽസി സെമി ഫൈനലിൽ കടന്നു. പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിൽ കടുത്ത വെല്ലുവിളി ഉയർത്തുന്ന മാഞ്ചസ്റ്റർ സിറ്റിയോട് ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബാൾ ഫൈനലിൽ പരാജയപ്പെട്ടതിന്‍റെ സങ്കടം മറക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൈക്കൽ അർട്ടേറ്റക്കും സംഘത്തിനും എഫ്.എ കപ്പിലും കാലിടറിയത്.
റോസ് സ്റ്റുവർട്ട് (35), ഷീ ചാർലസ് (85) എന്നിവർ സതാംപ്ടണിനുവേണ്ടി വലകുലുക്കി. വിക്ടർ ഗ്യോക്കറസിന്‍റെ (68) വകയായിരുന്നു ആഴ്സനലിന്‍റെ ആശ്വാസഗോൾ. പെനാൽറ്റി ബോക്സിലേക്ക് ഉയർന്നുവന്ന പാസാണ് ആദ്യ ഗോളിലെത്തിയത്. ഗോളിന് വഴിയൊരുക്കിയത് ജെയിംസ് ബ്രീയും. 68ാം മിനിറ്റിൽ പകരക്കാരൻ ഗ്യോക്കറസിലൂടെ സമനില പിടിച്ചത് ആഴ്സനലിന് പ്രതീക്ഷ നൽകി. ഹാവർട്സിന്‍റെ ഒരു കട്ട്-ബാക്ക് പാസിൽനിന്നാണ് ഗോളെത്തിയത്. സതാംപ്ടൺ തോറ്റ് കൊടുക്കാൻ ഒരുക്കമല്ലായിരുന്നു. കളിയുടെ നിശ്ചിതസമയം അവസാനിക്കാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ചാർലസ് വിജയഗോൾ നേടി.
അതേസമയം തീർത്തും ഏകപക്ഷീയമായിരുന്നു ചെൽസി-പോർട്ട് വെയിൽ മത്സരം. ജോറെൽ ഹാറ്റോ (2), ജോവോ പെഡ്രോ (25), തോഷിൻ അദരാബിയോയോ (57), ആന്ദ്രേ സാന്റോസ് (69), എസ്റ്റെവാവോ (82), അലജാൻഡ്രോ ഗാർനാച്ചോ (90+2, പെനാൽറ്റി) എന്നിവരാണ് നീലപ്പടയുടെ സ്കോറർമാർ. 43ാം മിനിറ്റിൽ പോർട്ട് വെയിൽ താരം ജോർദാൻ ഗബ്രിയേലിലൂടെ പിറന്ന സെൽഫ് ഗോൾ ഇവരുടെ തോൽവിയുടെ ആഘാതം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.