ലണ്ടൻ: കിരീടം കയ്യെത്തും ദൂരത്ത് നിന്ന് തട്ടിയെടുത്ത നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീ ക്വാർട്ടറിൽ മടക്കി അയച്ച് ന്യൂകാസിലിന്റെ പ്രതികാരം. കാരബാവോ കപ്പിൽ (ലീഗ് കപ്പ്) ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോറ്റതിന് പിന്നാലെയാണ് സമാനമായ തോൽവി സ്വന്തം തട്ടകമായ ഓർഡ് ട്രാഫോഡിൽ ചോദിച്ചുവാങ്ങിയത്.
കഴിഞ്ഞ സീസണലിൽ കലാശപ്പോരിൽ ഏക പക്ഷീയമായ രണ്ടുഗോളിനാണ് ന്യൂകാസിൽ കീഴടങ്ങിയത്. മൂന്ന് ഗോളിന്റെ വിജയത്തോടെ ന്യൂകാസിലിന് ഇത് മധുര പ്രതികാരമായി. 28ാം മിനിറ്റിൽ മിഗുവൽ അൽമിറോണും 36 ാം മിനിറ്റിൽ ലൂയിസ് ഹാളും 60ാം മിനിറ്റിൽ ജോ വില്ലോക്കുമാണ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ആഴ്സണലിനെ (3-1) ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് വെസ്റ്റ് ഹാം യുണൈറ്റഡ് ക്വാർട്ടറിൽ കടന്നു. കളിയുടെ 16ാം മിനിറ്റിൽ ആഴ്സണൽ പ്രതിരോധ ധാരം ബെൻ വൈറ്റിന്റെ ഓൺഗോളിലൂടെയാണ് വെസ്റ്റ് ഹാം ആദ്യ ലീഡെടുക്കുന്നത്. കോർണർ കിക്ക് സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ തലയിൽ തട്ടി വലയിലെത്തുകയായിരുന്നു.
50 മിനിറ്റിൽ മുഹമ്മദ് കുദൂസ് ലീഡ് ഇരട്ടിയാക്കി. 60ാം മിനിറ്റിൽ സ്ട്രൈക്കർ ജെറോദ് ബോവൻ വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോൾ നേടി (3-0). ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ തോൽവിയിലേക്ക് നീങ്ങിയ ആഴ്സണലിന് വേണ്ടി ഇഞ്ചുറി ടൈമിൽ മാർട്ടിൻ ഒഡേഗാര്ഡ് ആശ്വാസ ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ക്വാർട്ടറിൽ കയറി. 31ാം മിനിറ്റിൽ കോഡി ഗാക്പോയാണ് ലിവർപൂളിനായി ആദ്യ ലീഡെടുക്കുന്നത്. 64ാം മിനിറ്റിൽ ജസ്റ്റിൻ ക്ലിവർട്ടിലൂടെ ബേൺമൗത്ത് മറുപടി ഗോൾ നേടി. 70ാം മിനിറ്റിൽ ഡാർവിൻ നൂനസുമാണ് ലിവർപൂളിനായി വിജയഗോൾ കണ്ടെത്തി (2-1). കാരബാവോ കപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത് ലിവർപൂളാണ്.
മറ്റൊരു മത്സരത്തിൽ ചെൽസി ബ്ലാക്ക് ബോൺ റോവേഴ്സിനെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്ത് ക്വാർട്ടറിൽ കടന്നു. എവർട്ടൻ ഏകപക്ഷീയമായ മൂന്ന് ഗോളിന് ബേൺലിയെ തകർത്തു. ഫുൾഹാം ഇപ്സ്വിച്ച് ടൗൺ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് ക്വാർട്ടറിൽ കയറി.
ചെൽസി- ന്യൂകാസിൽ, ലിവർപൂൾ- വെസ്റ്റ്ഹാം, പോർട്ട് വെയ്‍ൽ-മിഡ്ൽസ് ബ്രോ, എവർട്ടൻ- ഫുൾഹാം. ഡിസംബർ 19നാണ് ക്വാർട്ടർ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.