നാണംകെട്ട് ചെൽസി; ലീഡ്സ് അട്ടിമറിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്
ഇഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ചെൽസിക്ക് നാണംകെട്ട തോൽവി. ലീഡ്സ് യുനൈറ്റഡാണ് എതിരില്ലാത്ത മൂന്ന് ഗോളിന് തോമസ് ടുഷേലിന്റെ സംഘത്തെ കെട്ടുകെട്ടിച്ചത്. 20 വർഷത്തിനിടെ ചെൽസിക്കെതിരെ നേടിയ ആദ്യ ജയത്തോടെ ഏഴ് പോയിന്റിലെത്തിയ ലീഡ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.
33ാം മിനിറ്റിൽ യു.എസ് താരം ബ്രെൻഡൻ ആരോൺസണിന്റെ വകയായിരുന്നു ആദ്യ ഗോൾ. മൈനസ് പാസ് ലഭിച്ച പന്ത് ക്ലിയർ ചെയ്യുന്നതിൽ ചെൽസി ഗോൾകീപ്പർ എഡ്വോർഡ് മെൻഡി വരുത്തിയ പിഴവാണ് ഗോളിലേക്ക് നയിച്ചത്. അതിവേഗത്തിൽ മെൻഡിയെ പിന്തുടർന്ന ആരോൺസൺ പന്ത് തട്ടിയെടുത്ത് വലയിലെത്തിക്കുകയായിരുന്നു.
നാല് മിനിറ്റിനകം ലഭിച്ച ഫ്രീകിക്കിൽനിന്ന് ഹെഡർ ഗോളിലൂടെ റോഡ്രിഗോ ലീഡുയർത്തി. സീസണിലെ നാലാമത്തെ ഗോളായിരുന്നു താരത്തിന്റേത്. 69ാം മിനിറ്റിൽ ജാക്ക് ഹാരിസന്റെ ഗോളും എത്തിയതോടെ ചെൽസിയുടെ പതനം പൂർത്തിയായി. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ 84ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പ്രതിരോധ താരം കാലിദു കോലിബാലി പുറത്തായത് ചെൽസിക്ക് കനത്ത തിരിച്ചടിയായി. മത്സരത്തിൽ മേധാവിത്തം ചെൽസിക്കായിരുന്നെങ്കിലും ഗോൾ നേടുന്നതിൽ മുന്നേറ്റ നിര പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.