ഉസ്മാനെ ഡെംബലെ
ലണ്ടൻ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ച. ക്ലബ് ഫുട്ബാളിലും ദേശീയ ജഴ്സിയിലും മിന്നും പ്രകടനവുമായി കഴിഞ്ഞ സീസണിനെ വർണാഭമാക്കിയ താരം ആരെന്നറിയാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. തിങ്കളാഴ്ച ഇന്ത്യൻ സമയം അർധരാത്രി 12.30ഓടെയാണ് പുരസ്കാര പ്രഖ്യാപനം ആരംഭിക്കുന്നത്.
യൂറോപ്പിലെ വിവിധ ക്ലബുകളിലൂടെ ആരാധക മനം നിറച്ച പ്രകടനവുമായി തിളങ്ങിയ 30 താരങ്ങളുടെ ചുരുക്കു പട്ടിക നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവരിൽ നിന്നായിരിക്കും 69ാമത് ബാലൺ ഡി ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയായിരുന്നു കഴിഞ്ഞ വർഷം ബാലൺഡി ഓർ പുരസ്കാരം സ്വന്തമാക്കിയത്. റയൽ മഡ്രിഡ് ജഴ്സിയിൽ മിന്നിത്തിളങ്ങിയ വിനീഷ്യസ് ജൂനിയറിനെ പിന്തള്ളിയായിരുന്നു റോഡ്രി ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബാലൺഡി ഓറിന് അവകാശിയായത്. എന്നാൽ, ഇത്തവണ മെസ്സി ഉൾപ്പെടെ ഇതിഹാസങ്ങളൊന്നും 30 അംഗ പട്ടികയിലില്ല.
കഴിഞ്ഞ യൂറോകപ്പ് കഴിഞ്ഞിനു പിന്നാലെ ആരംഭിച്ച സീസൺ പ്രകടനമാണ് ബാലൺഡിഓർ പ്രഖ്യാപനത്തിൽ കണക്കാക്കുന്നത്.
മികച്ച പുരുഷ താരത്തിനൊപ്പം, വനിതാ താരം, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, ഗോൾ കീപ്പർകുള്ള യാഷിൻ ട്രോഫി, ടോപ് സ്കോറർക്കുള്ള ഗെർഡ് മുള്ളർ, മികച്ച കോച്ചിനുള്ള യൊഹാൻ ക്രൈഫ് തുടങ്ങിയ പുരസ്കാരങ്ങളുടെ അവകാശികളെയും ചടങ്ങിൽ പ്രഖ്യാപിക്കും.
വർഷത്തെ മികച്ച പുരുഷ-വനിതാ ക്ലബിനും, ജീവകാരുണ്യ മേഖലയിലെ സംഭാവനക്കുള്ള സോക്രട്ടീസ് പ്രൈസും ഇത്തവണ നൽകുന്നുണ്ട്.
മികച്ച ഫുട്ബാളർക്കുള്ള ബാലൻഡിഓറിന് ഇത്തവണ പുതിയ അവകാശികളായിരിക്കുമെന്നുറപ്പാണ്. എന്നാൽ അത് സ്പെയിനിലേക്കോ അതോ ഫ്രാൻസിലേക്കോ വിമാനം കയറുകയെന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതിന്റെ മികവുമായി ഉസ്മാനെ ഡെംബലെ ആരാധകരുടെ സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്. ഫ്രഞ്ച് ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും മിന്നും പ്രകടനവുമായി പി.എസ്.ജിയെ നയിച്ചതു തന്നെ പ്രധാനം. 35 ഗോളും 16 അസിസ്റ്റുമാണ് മുൻ ബാഴ്സലോണ താരം ക്ലബിൽ സ്വന്തം പേരിൽ കുറിച്ചത്.
ആരാധകരുടെ പ്രവചനങ്ങൾ സജീവമാകുമ്പോൾ വിവാദങ്ങൾക്ക് ഇതിനകം തന്നെ തിരിയും കൊളുത്തികഴിഞ്ഞു. ഇത്തവണ ഡെംബലെ ബാലൺ ഡി ഓർ നേടിയില്ലെങ്കിൽ, വോട്ട് ചെയ്തവർക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന് പറയുമെന്ന് പ്രഖ്യാപിച്ചത് പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാമ്പോസ് ആണ്.
‘ഡെംബലെയെ ലയണൽ മെസ്സി എന്നോ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നോ വിളിച്ചിരുന്നെങ്കിൽ, ഒരു ചർച്ചയുമില്ലാതെ തന്നെ ബാലൺഡി ഓർ നൽകുമായിരുന്നു -അദ്ദേഹം പറഞ്ഞു.
ബാഴ്സലോണയുടെ സ്പാനിഷ് കൗമാരക്കാരൻ ലമിൻ യമാലാണ് ഡെംബലെക്ക് ഭീഷണി ഉയർത്തുന്ന പ്രധാന താരം. ബാഴ്സയെ ലാ ലിഗി കിരീടത്തിലും, ചാമ്പ്യൻസ് ലീഗ് സെമിയിലുമെത്തിച്ചതാണ് യമാലിന്റെ മികവ്. 18 ഗോളും 25 അസിസ്റ്റുമാണ് 18 കാരന്റെ കഴിഞ്ഞ സീസണിലെ സംഭാവന. ബാലൺ ഡി ഓർ കൗമാര കാരനെ തേടിയെത്തിയാൽ കാത്തിരിക്കുന്നത് ഏറ്റവും ചെറിയ പ്രായത്തിൽ ഈ സ്വപ്ന കിരീടത്തിൽ മുത്തമിട്ട താരമെന്ന റെക്കോഡാവും. നിലവിൽ 1997ൽ തന്റെ 21ാം വയസ്സിൽ ബാലൺഡി ഓർ നേടിയ ബ്രസീലുകാരനായ റൊണാൾഡോയുടെ പേരിലാണ് ആ റെക്കോഡുള്ളത്.
ജൂഡ് ബെല്ലിങ് ഹാം (റയൽ മഡ്രിഡ്)
ഉസ്മാനെ ഡെംബലെ (പി.എസ്.ജി)
ഡോണറുമ്മ (പി.എസ്.ജി)
ഡെൻസൽ ഡംഫ്രിസ് (ഇന്റർ)
സെർഷു ഗിറാസി (ബൊറൂസിയ)
വിക്ടർ ഗ്യോകറസ് (സ്പോർടിങ്/ ആഴ്സനൽ)
എർലങ് ഹാലൻഡ് (മാഞ്ചസ്റ്റർ സിറ്റി)
അഷ്റഫ് ഹകിമി (പി.എസ്.ജി)
ഹാരി കെയ്ൻ (ബയേൺ)
ക്വിച വറസ്ഖേലിയ (നാപോളി-പി.എസ്.ജി)
റോബർട് ലെവൻഡോവ്സ്കി (ബാഴ്സലോണ)
അലക്സിസ് മക് അലിസ്റ്റർ (ലിവർപൂൾ)
മാർടിനസ് (ഇന്റർ മിലാൻ)
കിലിയൻ എംബാപ്പെ (റയൽ മഡ്രിഡ്)
സ്കോട്ട് മക് ടൊമിനെ (നാപോളി)
നുനോ മെൻഡിഡ് (പി.എസ്.ജി)
ജോ നവസ് (പി.എസ്.ജി)
മൈകൽ ഒലിസ് (ബയേൺ)
കോൾ പാമർ (ചെൽസി)
പെഡ്രി (ബാഴ്സലോണ)
റഫീന്യ (ബാഴ്സലോണ)
ഡെക്ലാൻ റിസെ (ആഴ്സനൽ)
ഫാബിയാൻ റൂയിസ് (പി.എസ്.ജി)
മുഹമ്മദ് സലാഹ് (ലിവർപൂൾ)
വാൻഡൈക് (ലിവർപൂൾ)
വിടിന്യ (പി.എസ്.ജി)
േഫ്ലാറിയൻ റിറ്റസ് (ലെവർകുസൻ/ലിവർപൂൾ)
ലമിൻ യമാൽ (ബാഴ്സലോണ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.